ചിലര്‍ മനഃപൂര്‍വം സര്‍വെ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ്; ആരോ കുക്ക് ചെയ്ത സര്‍വ്വേയെന്ന് രമേശ് ചെന്നിത്തല; ഏത് സര്‍വേ, കുറേ സര്‍വേ എല്ലാ ദിവസം വരുന്നില്ലേ എന്ന് വി ഡി സതീശന്‍; ശശി തരൂരിന് അനൂകൂലമായ സര്‍വേയെ തള്ളി കോണ്‍ഗ്രസ്; ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍വേയെന്ന നിഗമനത്തില്‍ നേതാക്കള്‍

ചിലര്‍ മനഃപൂര്‍വം സര്‍വെ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ്; ആരോ കുക്ക് ചെയ്ത സര്‍വ്വേയെന്ന് രമേശ് ചെന്നിത്തല

Update: 2025-07-10 05:06 GMT

തിരുവനന്തപുരം: ശശി തരൂരിന് അനുകൂലമായ സര്‍വേയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിക്കാനുള്ള ബിജെപി ശ്രമമെന്ന് വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. തരൂര്‍ അധികം വൈകാതെ ബിജെപിയിലേക്ക് ചേക്കെറുമെന്നാണ് പൊതുവില്‍ നേതാക്കള്‍ വിലയിരുത്തുന്ന.് ജനപ്രീതി ഉണ്ടെന്ന് കാണിക്കാന്‍ ശശി തരൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും വിലയിരുത്തല്‍.

കേരള വോട്ട് വൈബ് എന്ന ഏജന്‍സി സ്ഥാപിച്ചത് രണ്ടര മാസം മുന്‍പ് മാത്രമാണെന്നും സര്‍വേയ്ക്ക് പിന്നാലെ പോകേണ്ടന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. സര്‍വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും ആരോ കുക്ക് ചെയ്ത സര്‍വ്വേ ആണെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ചിലര്‍ മനഃപൂര്‍വം സര്‍വെ നടത്താന്‍ ശ്രമിക്കുന്നുണ്ട്... ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വ്യക്തമാക്കി. ഏത് സര്‍വേ, കുറേ സര്‍വേ എല്ലാ ദിവസം വരുന്നില്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ചോദ്യം.

യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ശശി തരൂര്‍ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സര്‍വേയില്‍ പറയുന്നത്. 27 ശതമാനം പേര്‍ യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

24 ശതമാനം പേര്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താല്‍പര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേര്‍ എല്‍ഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സര്‍വ്വേയാണ് തരൂര്‍ പങ്കുവെച്ചത്.

അടിയന്തരാവസ്ഥയെ വിമര്‍ശിച്ചു തരൂര്‍ ലേഖനം എഴുതിയതോടെ കോണ്‍ഗ്രസിനുള്ളില്‍ തരൂരിനെ അനുകൂലിക്കന്നവരുടെ എണ്ണം കുറയുമെന്ന് ഉറപ്പാണ്. അടിയന്തരാവസ്ഥ രാജ്യത്തെ ഇരുണ്ട കാലഘട്ടമാണെന്നാണ് തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പറഞ്ഞറിയിക്കാനാകാത്ത ക്രൂരതകളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണ്. അടിയന്തരാവസ്ഥാക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതകളാണെന്നും, അടിയന്തരാവസ്ഥ പാഠമുള്‍ക്കൊണ്ട് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ മൂടിക്കെട്ടി. രാഷ്ട്രീയമായ വിജോയിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. അമ്പതു വര്‍ഷങ്ങല്‍ക്കിപ്പുറവും ആ കാലഘട്ടം അടിയന്തരാവസ്ഥയായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നുവെന്ന് ശശി തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി വലിയ ക്രൂരതകളാണ് നടത്തിയത്. നിര്‍ബന്ധിത വന്ധ്യംകരണം ഇതിന് ഉദാഹരണമാണ്. ഗ്രാമീണമേഖലകളില്‍ സ്വേച്ഛാപരമായ ലക്ഷ്യം നേടുന്നതിന് ബലപ്രയോഗവും അക്രമവും സഞ്ജയ് ഉപയോഗിച്ചു. അടിയന്തരാവസ്ഥയ്ക്ക് നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നല്‍കേണ്ടി വന്നു. ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാത്ത മുറിവേല്‍പ്പിച്ചു. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠങ്ങള്‍ നാം ഉള്‍ക്കൊള്ളണമെന്നും ലേഖനത്തില്‍ ശശി തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags:    

Similar News