മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ട്വന്റി-20യെ ഇടനിലക്കാരനാക്കി സിപിഎം ബിജെപിയുമായി ഡീല്‍ നടത്തികൊണ്ടിരിക്കുകയാണ്; ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം മയില്‍പ്പീലി തല്ല്: പിണറായിക്കെതിരെ കെ സി വേണുഗോപാല്‍

മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?

Update: 2026-03-29 10:45 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് വേണുഗോപാല്‍ ചോദിച്ചു. ട്വന്റി-20യെ ഇടനിലക്കാരനാക്കി സിപിഎം ബിജെപിയുമായി ഡീല്‍ നടത്തികൊണ്ടിരിക്കുകയാണ്. വ്യക്തമായ സൂചനകള്‍ നല്‍കിയാണ് തങ്ങള്‍ ആരോപണം ഉന്നയിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീലെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം മയില്‍പ്പീലി തല്ലാണെന്ന് പറഞ്ഞ അദ്ദേഹം വര്‍ഗീയ സംഘടനയുമായി കോണ്‍ഗ്രസ് ബന്ധപ്പെടാറില്ലെന്നും കൂട്ടിചേര്‍ത്തു.

ചോദ്യം ചോദിക്കാന്‍പോലും അനുവദിക്കാത്ത ആളാണ് മുഖ്യമന്ത്രി. പാര്‍ട്ടി പ്രവര്‍ത്തകരോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറയും. മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ പറയും. ഈ അസഹിഷ്ണുതയുള്ള ആളാണ് കേരളത്തെ നയിക്കാന്‍ പോകുന്നുവെന്ന് പറയുന്നത്. ജനം മുഴുവന്‍ എതിരാണെന്ന് മനസിലാക്കിയതിലെ അസഹിഷ്ണുതയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഹരിയാനയിലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് കോഴ വാങ്ങിയെന്ന ആരോപണം ഗുരുതരമെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണമാണ് അതിനെ നിയപരമായി നേരിട്ടിട്ടു. ആരോപണം ആര് വേണേലും അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ബാര്‍ അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി എന്താണെന്ന് തിരിച്ചു ചോദിച്ചു.

വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി ഈ വിചിത്ര ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും പറഞ്ഞു. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമമാണിത്. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ളതാണ്.


ക്രിസ്തുമസിന് കേക്കുമായി പോകുവുകയും ശേഷം നിയമം ഉപയോഗിച്ച് നേരിടുകയുമാണ്. ചെറിയ വിദേശ സഹായം നേടിയാല്‍ വരെ ആ സ്ഥാപനം ഏറ്റെടുക്കാന്‍ വഴി ഒരുക്കുന്നതാണ് ബില്‍. വഖഫ് ബില്‍ വഴി മുസ്ലിംകളെ ഉന്നമിട്ടു. ഇപ്പോള്‍ എഫ്‌സിആര്‍എ വഴി ക്രൈസ്തവരിലേക്ക്, ഇനി സിഖുകാരെ കൂടി പിടിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags:    

Similar News