'വിഴിഞ്ഞം തുറമുഖത്തിലെ മുഖ്യമന്ത്രിയുടെ അവകാശവാദം സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെ; യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു'; രൂക്ഷ പരാമര്‍ശവുമായി കെ മുരളീധരന്‍

'വിഴിഞ്ഞം തുറമുഖത്തിലെ മുഖ്യമന്ത്രിയുടെ അവകാശവാദം സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെ

Update: 2025-05-04 16:53 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായിയുടെ അവകാശവാദമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കെപിസിസി സംവിധാന്‍ ബച്ചാവോ പൊതുസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.

യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു. ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം പിണറായി ഏറ്റെടുക്കുകയാണ്. 'സന്താനോത്പാദന ശേഷിയില്ലാത്ത ആള്‍ അയല്‍വീട്ടിലെ കുട്ടിയോട് ഞാനാണ് അച്ഛന്‍ എന്ന് പറയുന്നതു പോലെയാണ് പിണറായിയുടെ അവകാശവാദം'- കെ. മുരളീധരന്‍ വിശദമാക്കി.

അതേസമയം, അധിക്ഷേപത്തിനു പിന്നാലെ ന്യായീകരണവുമായും മുരളീധരന്‍ രംഗത്തെത്തി. വിമര്‍ശനം കടുത്തില്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും പറയേണ്ടി വന്നാല്‍ ഇനിയും പറയുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പി.സി വിഷ്ണുനാഥ് രംഗത്തെത്തി. കരുണാകരന്റെ കാലത്ത് ആലോചന തുടങ്ങിയ പദ്ധതിയാണെന്നും പിന്നീട് വന്ന മുഖ്യമന്ത്രിമാര്‍ പല കാര്യങ്ങളും ചെയ്‌തെന്നും വിഷ്ണുനാഥ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. നേരത്തെ തീരുമാനിച്ച പ്രകാരം 2019ലാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടിരുന്നതെന്നും വിഷ്ണുനാഥ്. രാജീവ് ചന്ദ്രശേഖറിന് ഇരിപ്പിടം നല്‍കിയതുമായി ബന്ധപ്പെട്ട മന്ത്രി മുഹമ്മദ് റിയാസിന്റെ വിമര്‍ശനത്തിലും എംഎല്‍എ പ്രതികരിച്ചു. അതേക്കുറിച്ച് മന്ത്രി ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണ്. എം.വി ഗോവിന്ദനും കെ. സുധാകരനും സീറ്റ് വേണം എന്ന് ആവശ്യപ്പെടാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചെന്നും പി.സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News