പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; സ്ഥാനാര്‍ത്ഥിക്ക് താല്‍പര്യം നോട്ടിനോടാണ്; നേതൃത്വത്തിന്റെ വീഴ്ചകള്‍ പറയേണ്ടത് പാര്‍ട്ടി പോര്‍മുഖത്ത് നില്‍ക്കുമ്പോഴല്ലെന്ന് കെ മുരളീധരന്‍

പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത

Update: 2024-10-20 06:57 GMT

മലപ്പുറം: പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടില്‍ അല്ല നോട്ടിലാണ് താല്‍പര്യമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട്ടേത് രാഷ്ട്രീയ മത്സരമാണ്. അവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് ബിജെപിക്കാര്‍ തന്നെ പറയുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി ഡോ പി സരിന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തം വോട്ടായി മാറില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പറേഷന്‍ നോക്കാന്‍ അറിയാത്ത ആളെയാണ് വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. നേതൃത്വത്തിന്റെ വീഴ്ചകള്‍ പറയേണ്ടത് പാര്‍ട്ടി പോര്‍മുഖത്ത് നില്‍ക്കുമ്പോഴല്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഡി സതീശന്റെ ശൈലിക്കെതിരായ വിമര്‍ശനത്തോടായിരുന്നു ഈ നിലയില്‍ മുരളീധരന്‍ പ്രതികരിച്ചത്.

പാര്‍ട്ടിയില്‍ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോള്‍ ശൈലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമര്‍ശനങ്ങളും തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എകെ ഷാനിബും മത്സര രംഗത്തേക്ക് എത്തുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിളിച്ചവരുമായി സംസാരിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഷാനിബ് പറയുന്നു.

ഒരുപാട് പ്രവര്‍ത്തകര്‍ തന്നെ വിളിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിന്റെ ചിത്രം പ്രൊഫൈല്‍ ആക്കിയ ആള് വരെയുണ്ട് ആ കൂട്ടത്തില്‍. ഇനിയും കുറെ പേര്‍ പുറത്ത് വരും. പാര്‍ട്ടിക്കുള്ളില്‍ നേതൃത്വം ഇല്ല, സതീശനും ഷാഫിയുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും എകെ ഷാനിബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായ എകെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു.

സംഘടനാ വിരുദ്ധപ്രവര്‍ത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചത്. കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് ഉന്നയിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ സരിന് പിന്നാലെ എകെ ഷാനിബും പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.

തുടര്‍ ഭരണം സിപിഎം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരെന്നും കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് പറഞ്ഞു. ആറന്മുളയില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാനിബ് വ്യക്തമാക്കി. ഡ!!ോ. പി സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News