എല്‍ഡിഎഫ് - യുഡിഎഫ് ഡീല്‍ ഇത്തവണ പൊളിയും; ഈ ഉപതിരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയാകും; കെ.മുരളീധരനെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചെന്ന് കെ. സുരേന്ദ്രന്‍

എല്‍ഡിഎഫ് - യുഡിഎഫ് ഡീല്‍ ഇത്തവണ പൊളിയും

Update: 2024-10-21 12:07 GMT

ന്യൂഡല്‍ഹി: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിച്ചു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ പ്രതികരിക്കാന്‍ തയ്യാറാകാത്തത് വസ്തുതകളെ അംഗീകരിക്കലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മെട്രോമാന്‍ ഇ. ശ്രീധരനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ്. അന്നത്തെ ഡീലിനെക്കുറിച്ച് അറിയുന്ന നേതാവാണയളെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ എ.കെ. ബാലന്‍ പറഞ്ഞത് പാലക്കാട്ടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശരിയായ തീരുമാനം എടുത്തു എന്നാണ്. അന്നത്തെ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നത് യുഡിഎഫ് നേതാക്കളെക്കാള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് - എല്‍ഡിഎഫ് ഡീല്‍ ആവര്‍ത്തിക്കാന്‍ ആണ് ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും, അതിന് തക്കതായ മറുപടി നല്‍കും. ആ ഡീല്‍ ഇത്തവണ പൊളിയുമെന്നും അദ്ദേഹം പറഞ്ഞു.

മെട്രോമാനെ പോലെ ഉള്ള ഒരാളെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലമാണ് ഇപ്പോള്‍ പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തന്നെ പുറത്തുവന്ന് രാഷ്ട്രീയത്തിന് പകരം വര്‍ഗീയതയാണ് കോണ്‍ഗ്രസ്സ് ഉപയോഗിച്ചതെന്ന് തുറന്നുപറയുന്നു. ഈ ഉപതെരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയാകും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം എടുക്കേണ്ട ആയുധങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ആദ്യം തന്നെ എടുക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു. ചില മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നത് കൊണ്ട് ആവേശം മൂത്ത് അവസാന ലാപ്പില്‍ എടുക്കേണ്ട ആയുധങ്ങള്‍ ആദ്യത്തെ ലാപ്പില്‍ എടുത്തു എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിലയിരുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കിയ 756 കോടി രൂപ കേരള സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ. മുരളീധരനെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചു


കെ. മുരളീധരനെ ഒരു ഓട്ടമുക്കാലിനെ പോലെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വന്തം വന്ദ്യമാതാവിനെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിച്ച ഒരു തലതിരിഞ്ഞ ചെറുപ്പക്കാരനുവേണ്ടി വോട്ട് പിടിക്കാന്‍ കെ. മുരളീധരന് പോകേണ്ടിവരുന്നുവെന്നത് ആത്മഹത്യാപരമായ നിലപാടാണ്. തന്റെ ആത്മാഭിമാനത്തിനേറ്റ മുറിവ് പത്മജ വേണുഗോപാല്‍ ഉയര്‍ന്നു നിന്ന് ചോദ്യം ചെയ്യുമ്പോള്‍ കുനിഞ്ഞ് അടിമയെ പോലെ നില്‍ക്കുകയാണ് കെ. മുരളീധരന്‍. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് പത്മജ ചോദിക്കുന്നതുപോലെ ചോദിക്കാനുള്ള ആര്‍ജവം മുരളീധരന്‍ കാണിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

രാഷ്ടീയമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും എന്നാല്‍ കെ. മുരളീധരന്റെയും പത്മജ വേണുഗോപാലിന്റെയും പിതൃത്വം ചോദ്യം ചെയ്ത യുവരാഷ്ട്രീയക്കാരനോട് അത് പറയരുതെന്ന് മുഖത്തുനോക്കി പറയാനെങ്കിലും മുരളീധരന്‍ ആര്‍ജവം കാണിക്കണം. ബിജെപി തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്ത് ആകുമെന്നാണ് കെ. മുരളീധരന്‍ പറഞ്ഞിരുന്നത്. പാലക്കാടും ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് മുരളീധരന്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News