'ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും, എകെജി സെന്ററില്‍ പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും'; പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പെന്ന് കെ സുരേന്ദ്രന്‍

പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പെന്ന് കെ സുരേന്ദ്രന്‍

Update: 2025-10-20 11:17 GMT

കോഴിക്കോട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും. പിന്നീട് എകെജി സെന്ററില്‍ വിളിച്ച് പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രന്റെ പരിഹാസം.

സിപിഐക്ക് നാട്ടില്‍ ഇപ്പോള്‍ പ്രസക്തിയില്ല. വെളിയം ഭാര്‍ഗവന്‍ അടക്കമുള്ളവരുടെ കാലത്ത് നല്ല നേതാക്കള്‍ ഉണ്ടായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയില്‍ ഒപ്പിടാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു.

സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ അടക്കം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.എന്നാല്‍ രണ്ട് വര്‍ഷമായി മുടങ്ങികിടക്കുന്ന 1500 കോടിയോളം രൂപ വാങ്ങിച്ചെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ നേതാക്കള്‍ രംഗത്ത് എത്തി. നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ എന്‍കെ പ്രേമചന്ദ്രനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത് മലകയറ്റി. ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോ എന്ന് അറിയില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയിലും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മൊഴി പഠിപ്പിച്ച ശേഷമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതെന്ന് അദേഹം ആരോപിച്ചു. സര്‍ക്കാര്‍ ചെയ്തത് കുറുക്കന്റെ കയ്യില്‍ കോഴിയെ ഏല്‍പ്പിച്ച പോലെയുള്ള പണിയെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ക്ഷേത്ര സ്വത്ത് കൊള്ളയടിക്കാന്‍ സിപിഐഎം രാഷ്ട്രീയ തീരുമാനം എടുത്തിയിരുന്നുവെന്നും പിണറായിക്കും കൂട്ടര്‍ക്കും സ്വര്‍ണം വീക്ക്‌നെസ് ആണെന്നും അദേഹം പരിഹസിച്ചു.

Tags:    

Similar News