'ഇടതുപക്ഷത്തിന് ഒരു ചില്ലി കാശിന്റെ ആവശ്യമില്ല; ആരെയും സംരക്ഷിക്കാനോ സംരക്ഷണം ഒരുക്കാനോ സിപിഎം ഇല്ല; അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ല'; സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങള്‍ ഒന്നൊഴിയാതെ അന്വേഷിക്കണമെന്ന് എം വി ഗോവിന്ദന്‍

'ഇടതുപക്ഷത്തിന് ഒരു ചില്ലി കാശിന്റെ ആവശ്യമില്ല;

Update: 2025-10-03 13:24 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ ആരോപണങ്ങള്‍ ഒന്നൊഴിയാതെ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആരോപണമുന്നയിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ആഗോള അയ്യപ്പ സംഗമം അലങ്കോലപ്പെടുത്താന്‍ ഉള്ള ഊഹാപോഹമായാണ് വന്നത്. ഇടതുപക്ഷത്തിന് ഒരു ചില്ലി കാശിന്റെ ആവശ്യമില്ല. ആരെയും സംരക്ഷിക്കാനോ സംരക്ഷണം ഒരുക്കാനോ സിപിഐഎം ഇല്ല. അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ശബരിമലയിലെ കാര്യങ്ങള്‍. വിജിലന്‍സല്ല ഏത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏത് അന്വേഷണവും നടത്താം. കൃത്യമായ അന്വേഷണം വേണം, അതിന് കാലമൊന്നും പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ശതാബ്ദിയില്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെയും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് പരിപാടി സംഘടിപ്പിക്കുന്നതിനെ വിമര്‍ശിക്കുന്നില്ല. എന്നാല്‍ നാണയവും സ്റ്റാമ്പും പുറത്തിറക്കിയിരിക്കുന്നു. തീവ്ര ഹിന്ദുത്വ അജണ്ട കൈകാര്യം ചെയ്യുന്ന ആര്‍എസ്എസിനു വേണ്ടി നാണയവും സ്റ്റാമ്പും പുറത്തിറക്കിയത് പ്രതിഷേധാര്‍ഹമാണ്.

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് വര്‍ഗീയ താത്പര്യം സംരക്ഷിക്കുന്നതിന് ഗവണ്‍മെന്റിനെ തന്നെ ഉപയോഗപ്പെടുത്തുന്നു. ഖജനാവിലെ പണം ഇത്തരം താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റേത് തെറ്റായ സമീപനമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വയനാട് പുനര്‍നിര്‍മാണത്തിനുള്ള കേന്ദ്ര ഫണ്ടില്‍ മുണ്ടക്കൈ ദുരന്തബാധിതരെ വീണ്ടും അപമാനിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. 260.56 കോടിയാണ് സഹായമായി നല്‍കുന്നത്. കേരളത്തോടും കേരളജനയോടും കാണിക്കുന്ന വിവേചനമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News