പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു; വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍

പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു

Update: 2025-06-22 09:52 GMT

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പെരിയ കേസില്‍ 5 വര്‍ഷം തടവിനും പിഴയടക്കാനും എറണാകുളം സിബിഐ കോടതി കെ. മണികണ്ഠനെ ശിക്ഷിച്ചിരുന്നു.

ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍, കെ. മണികണ്ഠനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം അഡ്വ. ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് മണികണ്ഠന്‍ വ്യക്തമാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് മണികണ്ഠന്‍ രാജിവെച്ചത്. ഇത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

കമ്മീഷന്റെ അയോഗ്യത പ്രഖ്യാപനം ഒഴിവാക്കാനുള്ള മുന്‍കൂര്‍ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. നേരത്തെ തന്നെ പാര്‍ട്ടി രാജിവെക്കുന്നതിലുള്ള അനുമതി മണികണ്ഠന് നല്‍കിയിരുന്നു. പക്ഷെ നിലമ്പൂര്‍ ഇലക്ഷന് ശേഷം രാജി മതി എന്ന പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് രാജിവെച്ചത് എന്നാണ് വിലയിരുത്തല്‍. വിശദമായ കുറിപ്പാണ് മണികണ്ഠന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്.

മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കമ്യൂണിസ്റ്റ് പൊതുപ്രവര്‍ത്തന ജീവിതമെന്നാല്‍ കാറ്റും കോളുമുള്ള കടലില്‍ തോണിയിറക്കലാണ്. ഉയര്‍ന്ന തിരമാലകളെ വകയുമ്പോള്‍ അത് കപ്പല്‍ച്ചേതത്തെ ഓര്‍മിപ്പിക്കും. ശാന്തമായ സുന്ദര തീരങ്ങളെ തഴുകുമ്പോള്‍ അത് അത്രയും മനോഹരമെന്ന് തോന്നിപ്പിക്കും! കമ്യൂണിസ്റ്റ് പൊതുപ്രവര്‍ത്തനമെന്നാല്‍ പവിഴം തേടിയുള്ള തോണിയാത്ര തന്നെയാണ്. ആ പവിഴങ്ങള്‍ ജനപഥങ്ങളുടെ ചരിത്രത്തില്‍ മുത്തുകളായും തിളങ്ങുന്ന അഭിമാന സ്തംഭങ്ങളായും പിന്നെയും പിന്നെയും പ്രഭ ചൊരിയും.

കമ്യൂണിസ്റ്റ് പൊതുപ്രവര്‍ത്തനമെന്നാല്‍, മനുഷ്യന്‍ മനുഷ്യന്റെ വാക്കുകള്‍ സംഗീതം പോല്‍ ആസ്വദിക്കുന്ന നാളിനായി പടവെട്ടല്‍ കൂടിയാണ്! ഇതിനിടയില്‍ ഇടറി വീണവര്‍ എത്രയെത്ര

പൊതു ജീവിതത്തില്‍, മറ്റൊരു മാറ്റത്തിന് സമയമായിരിക്കുന്നു. പാര്‍ടി എന്നെ ഏല്‍പ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്ന ഉത്തരവാദിത്തം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തല്‍ സ്ഥാനത്തു നിന്നും ഞാന്‍ രാജിവെച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷത്തേക്കുള്ള കാലാവധി കഴിയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ള സമയത്ത്, ഇങ്ങനൊരു മാറ്റം എന്തിനെന്ന് പാര്‍ടിയെ സ്‌നേഹിക്കുന്നവരും, എന്റെ പൊതു പ്രവര്‍ത്തനത്തെ മാനിക്കുന്നവരും തീര്‍ച്ചയായും ഉന്നയിക്കും. അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

സ്‌നേഹിതരേ..., പെരിയ സംഭവത്തിന്റെ പേരില്‍ സിപിഐ എം നേതാക്കളെ കള്ളക്കേസ്സില്‍ പെടുത്തിയതിന്റെ ഭാഗമായി സിബിഐ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും നേതാക്കള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നല്ലോ... സംഭവത്തില്‍ രാഷ്ട്രീയമായി പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഏക ജനപ്രതിനിധി ഞാന്‍ മാത്രമാണ്. കേസ്സ് തന്നെ പൂര്‍ണ്ണമായും റദ്ദാക്കണമെന്ന അപ്പീല്‍ഹരജി മേല്‍കോടതിയുടെ പരിഗണനയിലാണ് എന്നതിനാല്‍, അതേ പറ്റി കൂടുതല്‍ പ്രതികരിക്കുന്നില്ല. നീതി സമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍, ഒരര്‍ഥത്തില്‍ അവിടെ അനീതിയാകും തുടരുക, എന്ന അംബേദ്കറുടെ പ്രസ്താവനയാണ് ഓര്‍മ വരുന്നത്.

കൃത്രിമമായി കെട്ടിപ്പൊക്കിയ കള്ളക്കേസില്‍ നിന്നും പൂര്‍ണ്ണ മോചിതരായി വരുമെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട്. അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന വാദം നിരത്തി സാങ്കേതികമായി, പദവിയില്‍ തുടരാന്‍ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടില്ല.! നേരത്തേ രാജിവെക്കണമെന്ന് ആലോചിച്ചതായിരുന്നു. പക്ഷെ അതിന്റെ പേരില്‍ ഒരു ഉപതെരെഞ്ഞെടുപ്പ് കൂടി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന ബോധ്യത്താലാണ് ഇതുവരെ പദവിയില്‍ തുടര്‍ന്നു പോയത്. ഇനിയൊരു ഇടക്കാല തെരെഞ്ഞെടുപ്പിന്റെ സാധ്യതയും ഇല്ല.

ഇത്തരം ധാര്‍മികതയുടേയും മാനുഷികതയുടേയും അളവുകോല്‍ കമ്യൂണിസ്റ്റ് പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രം ഉള്ളതാണ്. വലതുപക്ഷ നുണ പ്രചാരകര്‍ക്ക് അത് ഒരിക്കലും കാണാന്‍ കഴിയില്ല എന്നതും നമുക്കറിയാം! വലതുപക്ഷ നേതാക്കള്‍ ക്രിമിനല്‍ കേസില്‍ പ്രതിയായാല്‍ പോലും കേന്ദ്രമന്ത്രിയാകാം! അവര്‍ക്ക് സ്ത്രീ പീഡന കേസില്‍ പ്രതിയായാല്‍ പോലും എംഎല്‍എ സ്ഥാനത്ത് തുടരാം! കമ്യൂണിസ്റ്റ് പൊതുപ്രവര്‍ത്തകര്‍ അങ്ങനെയല്ലല്ലോ. ഞങ്ങളുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ബോധ്യങ്ങളാണവ.

പ്രിയരെ,

ഒട്ടും തല കുനിക്കാതെ,

ഒട്ടും മറയില്ലാതെ,

ഒട്ടും ചാഞ്ചല്യമില്ലാതെ,

പാര്‍ട്ടിക്കായി...

എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി....

ജനങ്ങള്‍ക്കായി...

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിഞ്ഞിരിക്കുകയാണ്. നിയമത്തേയും നീതി നിര്‍വ്വഹണത്തേയും മാനിക്കുന്ന ഒരാളെന്ന നിലയിലാണ്, കുടിലതയ്ക്കും കാട്ടുനീതിക്കുമെതിരായി ധാര്‍മ്മികതയുടെ നേരുയര്‍ത്തിപ്പിടിക്കുന്നത്. ഞങ്ങളുടെ മേല്‍ കെട്ടിച്ചമച്ച ഈ കള്ളക്കേസ്സിന് ശേഷമാണ് എന്നെ വന്‍ ഭൂരിപക്ഷത്തില്‍ ബ്ലോക്കു പഞ്ചായത്തിലേക്ക് ജനങ്ങള്‍ തെരെഞ്ഞെടുത്തത്.

അവരുടെ വിശ്വാസവും പ്രതീക്ഷയും കാത്തു സൂക്ഷിച്ചു തന്നെയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാക്കി മാറ്റാന്‍ കഴിഞ്ഞത്. കക്ഷിരാഷ്ട്രീയത്തിനതീതമായി എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പൊതു പ്രവര്‍ത്തന ജീവിതത്തിലെ ഒരധ്യായം കഴിഞ്ഞുവെന്നേയുള്ളൂ....

കാറ്റും കോളും നിറഞ്ഞ കടലില്‍ നാവികന്‍, തോണി ഉലയാതിരിക്കാന്‍, ചിലപോഴെല്ലാം പായ് വഞ്ചികളുടെ ദിക്കുകള്‍ മാറ്റാറുണ്ടല്ലോ! സുഗമ സഞ്ചാരത്തിനാണത്. വന്‍ തിരമാലകള്‍ സ്വയം തല്ലി വീഴുന്നത് വരേക്കും മാത്രമാണത്! വേട്ടയാടലുകളും പീഡനങ്ങളും അവഗണനയും അടിച്ചമര്‍ത്തലുകളും നേരിട്ടപ്പോഴെല്ലാം പതറാതെ മുന്നോട്ട് പോയി... യാത്ര തുടരും....... എല്ലാവരോടും നിറഞ്ഞ സ്‌നേഹം മാത്രം. കെ.മണികണ്ഠന്‍

Tags:    

Similar News