യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു; ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ കലക്ടര്‍ തടഞ്ഞില്ല; വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂ മന്ത്രി കെ.രാജന്‍; സഖാവ് പാഠം ഉള്‍ക്കൊള്ളുമെന്നാണു പ്രതീക്ഷയെന്ന് ബിനോയ് വിശ്വം

ദിവ്യയ്ക്കു വന്ന് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കുന്നതില്‍ വലിയ ഗൂഢാലോചന നടന്നു

Update: 2024-10-18 08:34 GMT

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ അരുണ്‍ കെ.വിജയനോടു വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂ മന്ത്രി കെ.രാജന്‍. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ കലക്ടറുടെ സാന്നിധ്യത്തിലാണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ അദ്ദേഹത്തെ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ കലക്ടര്‍ തടഞ്ഞില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. വീഴ്ചയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നു മന്ത്രി പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദപരിശോധന നടത്തും.

കലക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിച്ചു. യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ പറഞ്ഞിരുന്നു. ദിവ്യയ്ക്കു വന്ന് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കുന്നതില്‍ വലിയ ഗൂഢാലോചന നടന്നുവെന്നും അതില്‍ കലക്ടര്‍ക്കു പങ്കുണ്ടെന്നും അന്വേഷിച്ചു നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ ദിവ്യയെ അധ്യക്ഷ പദവിയില്‍നിന്നു സിപിഎം പുറത്താക്കി. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.കെ.രത്നകുമാരിയെ നിയോഗിച്ചിരുന്നു. പിന്നാലെയാണു കലക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ കലക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തകര്‍ക്ക് അധികാരം കൈവരുമ്പോള്‍ ആ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം, എന്തും പറയാം എന്ന അവസ്ഥ നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രത്യേകിച്ച് ഇടതുപക്ഷക്കാര്‍ അധികാരത്തിന്റെ ഹുങ്കില്‍ ഇതുപോലെ പെരുമാറുന്നത് തെറ്റാണെന്ന പാഠമാണ് നവീന്‍ ബാബു സംഭവം നല്‍കുന്നത്. അതിന്റെ വിലപ്പെട്ട പാഠങ്ങള്‍ എല്ലാവരും പഠിക്കണം. ചെറുപ്പക്കാരിയായ സഖാവ് ആ പാഠം ഉള്‍ക്കൊള്ളുമെന്നാണു പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags:    

Similar News