'എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം; അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ..'; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ

ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ

Update: 2025-03-03 09:08 GMT

കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി.പി ദിവ്യ. എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണമെന്നും അനീതി കണ്‍കുളിര്‍ക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ള ആര്‍ജ്ജവവും ആര്‍ക്കും അടിയറവ് വെക്കരുതന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. 'പോരാട്ടം തുടരുക തന്നെയെന്ന' ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്റെ വരികളും വരയും ദിവ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കേസിനെ കുറിച്ചൊന്നും പറയാതെയാണ് കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം

'എല്ലാ പ്രതിസന്ധിയെയും

ഏതവസരത്തിലും മറികടക്കാനാവണം....

അനീതി കണ്‍കുളിര്‍ക്കെ

കാണാനുള്ള കരുത്തും

അഭിപ്രായം പറയാനുള്ള

ആര്‍ജ്ജവവും

അടിയറവ് വെക്കരുത്

പോരാട്ടം തുടരുക തന്നെ..

പ്രിയ ചിത്രകാരന്‍ പൊന്ന്യം ചന്ദ്രേട്ടന്റെ വരികളും വരയും നല്‍കിയ ഊര്‍ജത്തിന് നന്ദി....'

നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്.

സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. വിഷയത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമെന്തെന്ന് അപ്പീല്‍ പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ പറഞ്ഞു.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടത്. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ വാദം. നവീന്‍ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം പറഞ്ഞു. എന്നാല്‍ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

Tags:    

Similar News