തൃശൂര്‍ റോഡിലെ അപകട മരണത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം; ദേഹത്ത് ചുവന്ന മഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ച് കൗണ്‍സിലര്‍മാര്‍; കോര്‍പ്പറേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മേയര്‍

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

Update: 2025-06-30 08:15 GMT

തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തിലെ എം.ജി. റോഡിലെ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ കൗണ്‍സിലര്‍മാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മേയര്‍ എം.കെ.വര്‍ഗീസ്. കൗണ്‍സിലര്‍മാരോട് ചേമ്പറിലേക്ക് വരാന്‍ മേയര്‍ ആവശ്യപ്പെട്ടു. അതേ സമയം ചര്‍ച്ച എന്ന ഉറപ്പ് ലഭിച്ചതോടെ താല്‍ക്കാലികമായി പ്രതിഷേധം പ്രതിപക്ഷം അവസാനിപ്പിച്ചു. നേരത്തെ മേയറുടെ കസേരയ്ക്ക് ചുറ്റും കൂടി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. മേയര്‍ രാജി വെക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

റോഡിലെ അപകടത്തില്‍ മറുപടി പറഞ്ഞില്ലെങ്കില്‍ മേയര്‍ ഇരിക്കുന്ന കസേരയില്‍ റീത്ത് വെക്കുമെന്ന് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ അറിയിച്ചിരുന്നു. എന്നാല്‍ രാജന്‍ പല്ലന്‍ മാപ്പ് പറയണമെന്ന് ആവശ്യവുമായി ഭരണപക്ഷം രംഗത്തെത്തിയിരുന്നു. നേരത്തെ മേശയുടെ മുകളില്‍ കയറി പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന രണ്ട് യോഗത്തില്‍ നിന്നുമാണ് മേയര്‍ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്.

കൗണ്‍സില്‍ ഹാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയിരുന്നത്. തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ചു. കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരു പക്ഷങ്ങളും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം ആരംഭിച്ചതോടെ യോഗം നിര്‍ത്തി വെച്ചു. പ്രതിഷേധത്തിന് നേതൃത്വംനല്‍കിയ പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ ജെ. പല്ലന്‍ രാജിവെയ്ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

നഗരമധ്യത്തിലെ എം.ജി. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച ബൈക്കില്‍ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. ഇതിനിടെ ഡെസ്‌കില്‍ കയറിയ ആളെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു. ഇത് കേട്ടയുടന്‍ കുറച്ചുപേര്‍ക്കൂടി ഡെസ്‌കില്‍ കയറി. അതോടെ 10 പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ ബാക്കി പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഡെസ്‌ക്കില്‍ കയറുകയായിരുന്നു.

പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷംപേരെയും അടുത്ത മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ കൗണ്‍സിലിനെ അപമാനിച്ച പ്രതിപക്ഷകക്ഷി നേതാവ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാരും ബഹളംവെച്ചു.

Tags:    

Similar News