പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; ജിലേബി വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്; ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി

Update: 2025-07-27 10:10 GMT

തിരുവനന്തപുരം: വിവാദ ഫോണ്‍സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാലോട് രവി രാജിവെച്ചതിന് പിന്നാലെ മധുരം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. പെരിങ്ങമ്മല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദ് പാലോടിനെതിരെയാണ് നടപടി. പാലോട് രവി രാജിവെച്ചതിന് പിന്നാലെ ഷംനാദ് മധുരം വിതരണം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാളെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. സംഘടന വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി.

കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജി. എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവില്‍ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് കുരുക്കായത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ തല കുത്തി വീഴുമെന്നും പാലോട് രവി പറഞ്ഞത് നേതൃത്വത്തെയും അണികളെയും അമ്പരപ്പിച്ചു. പുല്ലമ്പാറ പഞ്ചായത്തില്‍ താഴെ തട്ടിലെ ഭിന്നത തീര്‍ക്കാന്‍ കൊടുത്ത സന്ദേശമാണെന്ന് പാലോട് രവി വിശദീകരിച്ചെങ്കിലും നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല. എഐസിസിയുമായി സംസ്ഥാന നേതാക്കളുമായും സണ്ണി ജോസഫ് കൂടിയാലോചന നടത്തി. സംഭാഷണം എഐസിസിയും പരിശോധിച്ചു. ഒടുവില്‍ കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങുകയായിരുന്നു.

ഗുരുതര സംഘടനാപ്രതിസന്ധിയുള്ള തലസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം തിരിച്ചുവരവിനുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് ജില്ലാ അധ്യക്ഷന്റെ രാജി. വിഡി സതീശനുമായി അടുപ്പത്തിലുള്ള നേതാവാണ് രവി. രവിയുടെ ശൈലിക്കെതിരെ ജില്ലയിലെ പാര്‍ട്ടിയില്‍ നേരത്തെ എതിര്‍പ്പുണ്ട്. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ പ്രസിഡണ്ട് അടക്കം രാജിവെച്ചതിന് പിന്നാലെ രവി രാജിക്കത്ത് നല്‍കിയെങ്കിലും നേതൃത്വം തള്ളിയിരുന്നു. കോണ്‍ഗ്രസിന്റെ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലുമായി പാലോട് രവി ഏപ്രില്‍ നടത്തിയ ഫോണ്‍സംഭാഷണമാണ് പുറത്തെത്തിയത്. ജലീലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Similar News