'സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണ്; അറസ്റ്റ് ചെയ്തതിന് നടപടിയെടുക്കേണ്ടതുണ്ടോ? കുറ്റവാളിയെന്ന് തെളിയിക്കേണ്ടത് കോടതി'; എ പത്മകുമാറിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്ന് എം വി ഗോവിന്ദന്‍

Update: 2025-11-20 11:43 GMT

തിരുവനന്തപുരം: എ പത്മകുമാറിന്റെ അറസ്റ്റില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ ആകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രമായില്ല. കുറ്റക്കാരന്‍ ആണെന്ന് തെളിയിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റ് ചെയ്തതുകൊണ്ട് ഒരാളെ തള്ളിക്കളയാന്‍ ആകുമോ. കുറ്റാരോപിതന്‍ ആണെന്ന് മാത്രമേയുള്ളൂ. കുറ്റം തെളിയിക്കണം. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നയമാണ് പത്മകുമാറിന്റെ അറസ്റ്റോടെ തെളിഞ്ഞതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് പത്മകുമാറിന്റെ അറസ്റ്റ് കേരളം ചര്‍ച്ച ചെയ്യും, പാര്‍ട്ടിയ്ക്ക് തിരിച്ചടി ആകില്ല എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. പാര്‍ട്ടിയുടെ കൈകള്‍ ശുദ്ധമാണ്. വികസനമാണ് ചര്‍ച്ച ചെയ്യുകയെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എ പത്മകുമാറിന്റെ അറസ്റ്റിലൂടെ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും അത് ഉള്‍പ്പെടെ എല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും വേണ്ട സമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌ഐടിയുടെ അന്വേഷണം തുടരുന്നതേ ഉള്ളൂ. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാനാകില്ലല്ലോ. കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. അറസ്റ്റിലൂടെ കുറ്റാരോപിതന്‍ മാത്രമാണ്. കോടതിയിസ് കുറ്റം തെളിയിക്കണം. ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും കക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ് നടന്നത്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.

Similar News