ഏയ് ഞാനങ്ങനെ പറഞ്ഞിട്ടേയില്ല! കടകംപള്ളി സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റെന്നോ അതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നോ പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന്‍

മലക്കംമറിഞ്ഞ് സതീശന്‍

Update: 2026-01-22 18:22 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോടതിയില്‍ നിലപാട് മാറ്റി. കടകംപള്ളി സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റെന്നോ അതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നോ സതീശന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ താന്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് സതീശന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അന്നത്തെ ദേവസ്വം മന്ത്രി എന്ന നിലയില്‍ കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന് മാത്രമാണ് സതീശന്‍ ഉദ്ദേശിച്ചത്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും, അംഗങ്ങളെ നിയമിക്കുന്നത് സര്‍ക്കാരായതിനാല്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്ക് വിഷയത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

സതീശന്റെ ആരോപണങ്ങള്‍ കാരണം കടകംപള്ളിക്ക് എന്ത് മാനനഷ്ടമാണ് ഉണ്ടായതെന്നും എത്രപേര്‍ അദ്ദേഹത്തെ സംശയിച്ചുവെന്നും തെളിയിക്കാനുള്ള ബാധ്യത പരാതിക്കാരനുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സമാനമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാതെ സതീശനെതിരെ മാത്രം നടപടി സ്വീകരിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

കേസ് തുടര്‍വാദത്തിനായി ഈ മാസം 29-ലേക്ക് മാറ്റി.

Tags:    

Similar News