'ജി സുധാകരന്‍ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്; പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചുവെന്ന് പറയുമെന്നൊന്നും തോന്നുന്നില്ല'; എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറായ പാര്‍ട്ടിയാണ് സിപിഎം എന്ന് ഇ പി ജയരാജന്‍
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ പരസ്യ വിമര്‍ശനമുന്നയിച്ചതില്‍ പ്രതികരിച്ച് ഇ പി ജയരാജന്‍. നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവാണ് സുധാകരനെന്നും പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചുവെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. സുധാകരനെ പാര്‍ട്ടി അവഗണിച്ചെന്ന ആരോപണങ്ങള്‍ ജയരാജന്‍ നിഷേധിച്ചു. സുധാകരന്‍ ഏറെ പക്വതയുള്ള നേതാവാണെന്നും പാര്‍ട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ക്ക് ഒരു പാട് കാലത്തെ അനുഭവം ഉണ്ടെന്നും ജയരാജന്‍ സൂചിപ്പിച്ചു. സുധാകരനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമോ എന്ന ചോദ്യത്തിന് നാട്ടിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറായ പാര്‍ട്ടിയാണ് സിപിഎമ്മെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജി സുധാകരന്റെ എഫ്ബി പോസ്റ്റ് കണ്ടില്ലെന്നും കൂടിയാലോചിച്ച ശേഷം വിഷയത്തില്‍ മറുപടി പറയാമെന്നും മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.
പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് ജി സുധാകരന്‍ 63 വര്‍ഷം നീണ്ട സിപിഎം അംഗത്വമുപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചില്‍ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളില്‍ അവഗണിച്ചുവെന്നും സുധാകരന്‍ ആരോപിക്കുന്നു, ഏറ്റവും ഒടുവില്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തി കളിയാക്കി ചിരിക്കുകയും ചെയ്തുവെന്നും സുധാകരന്‍ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
2026 മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍ പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. നന്ദി...
