നിലമ്പൂരില്‍ പി വി അന്‍വറിന് പ്രസക്തിയില്ല; യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വറല്ല തീരുമാനിക്കേണ്ടത്; ആരുടെയും ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങരുത്; ആര് സ്ഥാനാര്‍ഥിയായാലും ലീഗ് പിന്തുണക്കും; വി എസ് ജോയിക്കായുള്ള അന്‍വറിന്റെ വിലപേശലിനെ തള്ളി പി വി അബ്ദുള്‍ വഹാബ്

നിലമ്പൂരില്‍ പി വി അന്‍വറിന് പ്രസക്തിയില്ല

Update: 2025-04-20 04:53 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി വി അന്‍വര്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി വിലപേശലിന് ശ്രമിക്കുമ്പോള്‍ അത്തരം ശ്രമങ്ങള്‍ക്കെതിരെ മുസ്ലിംലീഗിനുള്ളിലും എതിര്‍ശബ്ദം ഉയരുന്നു. അന്‍വറിനെതിരെ നിലമ്പൂരിലെ ലീഗിനെ ശക്തന്‍ തന്നെ രംഗത്തുവന്നു. നിലമ്പൂരില്‍ പി.വി. അന്‍വറിന് പ്രസക്തിയില്ലെന്ന് മുസ്‌ലിം ലീഗ് നേതാവും രാജ്യസഭാ എം.പിയുമായ പി.വി. അബ്ദുള്‍ വഹാബ് തുറന്നടിച്ചു.

യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് അന്‍വര്‍ അല്ലെന്നും അബ്ദുല്‍ വഹാബ് മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും അന്‍വര്‍ ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. ആരുടേയും ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങരുത്. ആര് സ്ഥാനാര്‍ഥിയായാലും മുസ് ലിം ലീഗ് പിന്തുണക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്യാടന്‍ ഷൗക്കത്തിനെ വെട്ടി വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കാന്‍ അന്‍വര്‍ ശ്രമം നടത്തുമ്പോഴാണ് അപ്രതീക്ഷിതമായി ഈ നീക്കത്തിനെതിരെ മുസ്ലീംലീഗിനുള്ളില്‍ നിന്നും എതിര്‍ശബ്ദം ഉയരുന്നത്.

അതേസമയം, രണ്ടു തവണ കൈവിട്ടുപോയ മണ്ഡലത്തില്‍ ഇത്തവണ എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ചയുണ്ടാവുമെന്നാണ് കരുതുന്നത്. അന്നുതന്നെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. രണ്ടുപേരും പിന്മാറാന്‍ സന്നദ്ധരല്ല. കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയ സര്‍വേയില്‍ ജോയിക്കാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. അതേസമയം, സീറ്റ് വേണമെന്ന വാശിയിലാണ് ആര്യാടന്‍ ഷൗക്കത്ത്. മണ്ഡലത്തില്‍ പ്രധാന ഘടകമായ പി.വി. അന്‍വറിന്റെ പിന്തുണ തുടക്കം മുതല്‍ ജോയിക്കാണ്. അന്‍വറിനെതിരെ നിലമ്പൂരില്‍ ശക്തമായ പോരാട്ടം നയിച്ച നേതാവാണ് ഷൗക്കത്ത്. അതുകൊണ്ടാണ് അന്‍വര്‍ ഷൗക്കത്തിന്‍രെ കാര്യത്തില്‍ ഉടക്കുമായി രംഗത്തുവരുന്നത്.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും ഉപതെരഞ്ഞെടുപ്പിന്റെ യു.ഡി.എഫിന്റെ ചുമതലക്കാരനുമായ എ.പി. അനില്‍കുമാര്‍ എം.എല്‍.എ പി.വി. അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജോയിക്കു തന്നെയാണ് തന്റെ പിന്തുണയെന്നാണ് അന്‍വര്‍ അറിയിച്ചതെന്നാണ് സൂചന. മുസ്‌ലിം ലീഗ് ആര്‍ക്ക് അനുകൂലമാവുമെന്നതും പ്രധാനമാണ്. ലീഗുമായി ഷൗക്കത്തിനേക്കാള്‍ ബന്ധം ജോയിക്കാണ്.

സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായ സ്ഥിതിക്ക് കോണ്‍ഗ്രസ് പട്ടികയില്‍ മൂന്നാമതൊരു സ്ഥാനാര്‍ഥിയെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അവസാന നിമിഷം കോണ്‍ഗ്രസ് പട്ടികയില്‍ ട്വിസ്റ്റ് ഉണ്ടാവും. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലിയെപ്പോലുള്ളവര്‍ പട്ടികയില്‍ ഇടം നേടാനും സാധ്യതയുണ്ട്.

ഭരണവിരുദ്ധവികാരം, അന്‍വര്‍ ഫാക്ടര്‍, വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ വെള്ളപൂശിയ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ എന്നിവയെല്ലാം മണ്ഡലത്തില്‍ തങ്ങള്‍ക്കനുകൂല ഘടകമാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കോണ്‍ഗ്രസ് പ്രഖ്യാപനത്തിനുശേഷമേ ഉണ്ടാവൂ എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

അതേസമയം നിലന്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ് ജോയി പറഞ്ഞു. സ്ഥാനാര്‍ഥി ആരാണെങ്കിലും പിന്തുണയ്ക്കുമെന്നാണ് പി.വിഅന്‍വര്‍ പറഞ്ഞതെന്നും ജോയ് ഒരു ചാനലിനോട് പറഞ്ഞു. അന്‍വറിന്റെ മുന്നണിപ്രവേശനം യുഡിഎഫ് ഉന്നത നേതൃത്വം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിന് ഒരു സ്ഥാനാര്‍ഥിയെ കിട്ടാന്‍ പോകുന്നില്ലെന്നും വി.എസ് ജോയ് പറഞ്ഞു.

Tags:    

Similar News