ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ.സുധീര്‍ ഡിഎംകെ സ്ഥാനാര്‍ഥി; പ്രഖ്യാപനവുമായി പി.വി.അന്‍വര്‍; എഐസിസി അംഗത്തിന്റെ സ്ഥാനാര്‍ഥിത്വം 'ഒവൈസി ഫാക്ടര്‍' ആകാതിരിക്കാന്‍ കരുതലെടുത്ത് കോണ്‍ഗ്രസ്; പാലക്കാട്ട് ചാരിറ്റി പ്രവര്‍ത്തകന്‍ മിന്‍ഹാജിനെയും സ്ഥാനാര്‍ഥിയാക്കാന്‍ അന്‍വര്‍

ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ.സുധീര്‍ ഡിഎംകെ സ്ഥാനാര്‍ഥി

Update: 2024-10-17 03:59 GMT

പാലക്കാട്: സിപിഎമ്മിനോട് ഇടഞ്ഞ് സ്വതന്ത്രനായ അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. വ്യാജ ഡിഎംകെയുമായാണ് അന്‍വറിന്റെ രംഗപ്രവേശം. ഈ ഉപതിരഞ്ഞെടുപ്പു വഴി യുഡിഎഫ് മുന്നിണിയിലേക്ക് വഴിവെട്ടാന്‍ സാധിക്കുമോ എന്ന ആലോചനയിലാണ് അന്‍വര്‍. അതിന്റെ ഭാഗമായി സമ്മര്‍ദ്ദ നീക്കങ്ങളുമായി സജീവമായി രംഗത്തുണ്ട്. ചേലക്കരയിലും പാലക്കാട്ടും സ്വന്തമായി സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ പദ്ധതിയിട്ട അന്‍വര്‍ ഉദ്ദേശിക്കുന്നത് യുഡിഎഫുമായുള്ള വിലപേശലാണ്.

പലയിടത്തും കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായ ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ച ഒവൈസി പാര്‍ട്ടിയുടെ ലൈനാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ താനുമായി ചര്‍ച്ചക്ക് യുഡിഎഫ് തയ്യാറാകുമെന്ന കണക്കുകൂട്ടലുമായാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ഇതിന് വഴിയൊരുക്കുന്ന സമ്മര്‍ദ്ദ തന്ത്രമായാണ് ചേലക്കരയിലെയും പാലക്കാട്ടെയും സ്ഥാനാര്‍ഥിത്വം.

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എന്‍.കെ.സുധീര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ അറിയിച്ചു. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍പ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇടതു മുന്നണി വിട്ട അന്‍വര്‍ ഡിഎംകെ എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. നിലമ്പൂര്‍ എംഎല്‍എയാണ് നിലവില്‍ അന്‍വര്‍. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അന്‍വര്‍ പറഞ്ഞു. അതേസമയം പാലക്കാട് ചാരിറ്റി പ്രവര്‍ത്തകന്‍ മിന്‍ഹാജിനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കോണ്‍ഗ്രസ് ക്യാംപില്‍ പാലക്കാട് സ്ഥാനാര്‍ഥിക്കെതിരെ എതിര്‍പ്പുണ്ട്. ഇവിടെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ് അന്‍വറിന്റെ നീക്കം.

ദളിത് കോണ്‍ഗ്രസ് മുന്‍ നേതാവാണ് എന്‍.കെ. സുധീര്‍. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് പി.വി. അന്‍വര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സുധീറിന്റെ പേരാമംഗലത്തെ വീട്ടിലെത്തിയത്. സുധീര്‍ ആ സമയത്ത് വീട്ടിലില്ലായിരുന്നു. ഒമ്പതുമണിയോടെ വീട്ടിലെത്തിയ സുധീറുമായി അന്‍വര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് സുധീര്‍തന്നെ, താന്‍ മത്സരിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പി.വി. അന്‍വറും ഇത് ശരിവച്ചു. വ്യാഴാഴ്ച മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുമെന്നാണ് എന്‍.കെ. സുധീര്‍ അറിയിച്ചിരിക്കുന്നത്.

മുമ്പ് ആലത്തൂര്‍ ലോക്സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് എന്‍.കെ. സുധീര്‍. കെ.പി.സി.സി. സെക്രട്ടറിപദം ഉള്‍പ്പെടെ വഹിച്ചിട്ടുമുണ്ട്. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്. ഇത്തവണ കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ഥിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം എന്ന് അറിയുന്നു. പകരം രമ്യാ ഹരിദാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഇപ്പോഴത്തെ പുതിയ നീക്കം.

അതേസമയം കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ഥികളാകും എന്നു വ്യക്തമായതോട് കരുതലോടയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. അടിത്തട്ടിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ഊര്‍ജ്ജിതമായി നടക്കുന്നത്. അന്‍വറിന്റെ പാര്‍ട്ടി ഉണ്ടാക്കാന്‍ സാധ്യതയുള്ള 'ഒവൈസി ഫാക്ടര്‍' മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

Tags:    

Similar News