'നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകള്‍ എന്റെ കൈയില്‍ ഉണ്ട്; വേണ്ടി വന്നാല്‍ അത് നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കും'; ബ്ലാക്‌മെയില്‍ ഭീഷണി മുഴക്കി പി വി അന്‍വര്‍; നവകേരള സദസിന്റെ പേരില്‍ മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചു; കരാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും നിലമ്പൂരാന്റെ ഭീഷണി

'നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകള്‍ എന്റെ കൈയില്‍ ഉണ്ട്

Update: 2025-06-02 06:38 GMT

മലപ്പുറം: എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കതിരെ ബ്ലാക്‌മെയില്‍ ഭീഷണി മുഴക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. 'നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. നവകേരള സദസിന്റെ പേരില്‍ മന്ത്രി മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടി. കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

താന്‍ വ്യക്തിഹത്യ നടത്താനല്ല തിരഞ്ഞെടുപ്പിലേക്കിറങ്ങുന്നതെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നാളെ നിലമ്പൂരില്‍ മറുപടി നല്‍കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. അതേമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ രാഷ്ട്രീയ മുന്നണിയും രൂപീകരിച്ചതായി അന്‍വര്‍ പറഞ്ഞു. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി.

നിരവധി ചെറുകിട സംഘടനകളുടെ ആവശ്യമായിരുന്നു ഒരു മുന്നണി രൂപീകരിക്കുകയെന്നത്. അവരുടെ താത്പര്യപ്രകാരമാണ് ഒരു മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനമുണ്ടായത്. നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു.

ആദ്യം പാര്‍ട്ടി ചിഹ്നം അത് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദേഹം മുഖ്യമന്ത്രിയാകുമ്പോള്‍ കൈപൊന്തിക്കാനുള്ള ആളുകള്‍ക്ക് മാത്രമാകും കേരളത്തില്‍ സീറ്റ് ലഭിക്കുകയെന്ന് പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിഡി സതീശന്‍ ഇന്നെടുത്തുകൊണ്ടിരിക്കുന്ന നിലപാട് 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് അന്‍വര്‍ പറഞ്ഞു.

എന്തുകൊണ്ട് വിഎസ് ജോയിയെ മാറ്റി. ജോയ് സതീശന്റെ ഗ്രൂപ്പിലല്ല. 2026ല്‍ വീണ്ടും സീറ്റിന് അവകാശവാദം ഉന്നയിക്കും. ജോയ് വിഡി സതീശന് വേണ്ടി കൈപൊക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ പിണറായിസം, മരുമോനിസം, കുടുംബാധിപത്യം എന്നിവ ജനങ്ങള്‍ കൃത്യമായി മനസിലാക്കുമെന്ന് അന്‍വര്‍ പറയുന്നു. ഇപ്പോള്‍ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും നേതൃത്വത്തിലാണെന്ന് അന്‍വര്‍ ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തിയതല്ലെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടലാണ് കോണ്‍ഗ്രസിലെ അടുത്ത പണി. ഷാഫി എന്തിനാണ് കളവ് പറയുന്നത്. രാഹുലിനെ ഷാഫിയ്ക്ക് വെട്ടണം അതിനാണെന്ന് പിവി അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമര്‍ശത്തില്‍ മറുപടി നല്‍കിയ അന്‍വര്‍, തന്നെ യുഡിഎഫ് കറിവേപ്പിലയാക്കിയെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നല്‍കിയെന്നും ചോദിച്ചു. വിഡി സതീശന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം പറയുന്നു. അതെങ്ങനെ നടന്നുവെന്നും അന്‍വര്‍ ചോദിച്ചു.

പുതിയ മുന്നണിയുമായാണ് പിവി അന്‍വര്‍ നിലമ്പൂരില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന ബാനറിലാണ് അന്‍വര്‍ മത്സരിക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിെേന്റ ഭാഗമായാണ് നീക്കം. ആംആദ്മി പാര്‍ട്ടിയും ഈ മുന്നണിയെ പിന്തുണക്കുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അന്‍വര്‍ ഇന്നലെ അറിയിച്ചതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 2016, 2021 തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി നിലമ്പൂരില്‍നിന്നു ജയിച്ച പി.വി.അന്‍വര്‍ പിണറായിയുമായി ഇടഞ്ഞാണ് ഇടതുപക്ഷത്തുനിന്ന് അകന്നത്. ജനുവരി 13നു എംഎല്‍എ സ്ഥാനം രാജിവച്ചു. യുഡിഎഫിലേക്കുള്ള വാതില്‍ അടഞ്ഞതോടെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2011ല്‍ ഏറനാട്ടില്‍നിന്ന് നിയമസഭയിലേക്കും 2014ല്‍ വയനാട്ടില്‍നിന്ന് ലോക്‌സഭയിലേക്കും സ്വതന്ത്രനായി മത്സരിച്ചു.

Tags:    

Similar News