കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തിലെത്തിച്ചു; ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു; കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്ലീം ലീഗിനെ പോലുള്ള പാര്‍ട്ടികള്‍ അത് ആലോചിക്കണം; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തിലെത്തിച്ചു

Update: 2025-03-05 06:22 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസാണെന്നും ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്നും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ദേശാഭിമാനിയില്‍ എഴുതിയ 'ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്' എന്ന ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വിമര്‍ശനം.

'ഡല്‍ഹിയിലെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസാണ്. ഇക്കാര്യം ലീഗ് ആലോചിക്കണം. യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്ലീം ലീഗിനെ പോലുള്ള പാര്‍ട്ടികള്‍ അത് ആലോചിക്കണം. കോണ്‍ഗ്രസിന്റെ വാക്ക് ഒരുവഴിക്കും, പ്രവൃത്തി മറ്റൊരു വഴിക്കുമാണ്,' മുഖ്യമന്ത്രി വിമര്‍ശിച്ചു.

'ബിജെപിയെ എതിര്‍ക്കുന്ന മറ്റു പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2015ലും 2020ലും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റു പോലും ലഭിച്ചില്ല. എന്നിട്ടും ബിജെപിക്കെതിരെ നില്‍ക്കുന്ന മുഖ്യശക്തിയായ ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോണ്‍ഗ്രസ് കണ്ടു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവര്‍ പറഞ്ഞതിന്റെ മറുവശം,' മുഖ്യമന്ത്രി വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം കൊണ്ട് മാത്രം ബിജെപി 14 സീറ്റ് അധികമായി നേടിയെന്ന് കാണാം. 14 ഇടങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസാണ് ബിജെപിയുടെ വിജയത്തിന് കാരണം. ബിജെപിയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന രാഷ്ട്രീയ ബോധ്യത്തോടെ മതനിരപേക്ഷ ഐക്യത്തിന് വേണ്ടി അവര്‍ നിലപാടെടുത്തിരുന്നു എങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags:    

Similar News