സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി; അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടില്ല; പാര്‍ട്ടി പോരാടിയത് സ്വന്തം നിലയ്ക്ക്; അടിയന്തരാവസ്ഥയ്ക്ക് ശേഷം ആര്‍എസ്എസ് കോണ്‍ഗ്രസിനെ പിന്തുണച്ചു; ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ല ആര്‍എസ്എസുമായി ബന്ധമെന്നും പിണറായി
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സിപിഎം കൂട്ടുചേര്‍ന്നെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരാവസ്ഥ കാലത്ത് സിപിഎം പോരാടിയത് സ്വന്തം നിലയ്ക്കാണ്. അക്കാലത്ത് ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം ആര്‍എസ്എസ് കോണ്‍ഗ്രസിനെ പിന്തുണച്ചു.
തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ എംവി ഗോവിന്ദന്‍ തന്നെ വിശദീകരിച്ചിരുന്നു. ആര്‍എസ്എസുമായി ഇന്നോ ഇന്നലെയോ യോജിച്ചില്ലെന്നും നാളെയും യോജിക്കില്ലെന്നും വ്യക്തമാക്കി. ആര്‍എസ്എസ് മാത്രമല്ല, ഒരു വര്‍ഗീയ ശക്തിയുമായും യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങളിലാരും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ആര്‍എസ്എസ് ചിത്രങ്ങള്‍ക്കു മുന്നില്‍ ചിലര്‍ താണുവണങ്ങിയ നില കേരളം കണ്ടതാണ്. ഒരു വര്‍ഗീയതയെയും ഒപ്പം നിര്‍ത്താന്‍ സിപിഎം തയാറായിട്ടില്ല. ആര്‍എസ്എസ് ശാഖയ്ക്കു കാവല്‍ നിന്നത് ആരാണ്. പഴയ കെപിസിസി പ്രസിഡന്റല്ലേ അത് പറഞ്ഞത്. ജമാത്തെ ഇസ്ലാമിക്കൊപ്പം നിന്ന് കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് എതിരെ കളിച്ച കളിയും കേരളം കണ്ടതാണ്. ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് ആര്‍എസ്എസ്. അവരോട് ഒരു തരത്തിലുള്ള സന്ധിയും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മിന്റെ രാഷ്ട്രീയം മറച്ചു വയ്ക്കാറില്ല. എത്ര വലിയ ശത്രുവിന് മുന്നിലും തലയുയര്‍ത്തി നിലപാട് പറയും.
വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കല്ലേ അന്ന് കോണ്‍ഗ്രസ് സമീപനം എടുത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതെങ്കിലും വിവാദമുണ്ടാക്കി സിപിഎമ്മിനെ കുടുക്കാമെന്ന് കരുതിയാല്‍ അത് അത്ര പെട്ടെന്ന് വേവില്ല. ആര്‍എസ്എസുമായി സിപിഎമ്മിന് ഒരു തരത്തിലും ബന്ധമില്ല. ആര്‍എസ്എസ് ആശയങ്ങള്‍ക്കെതിരെ പോരാടുന്നവരാണ് സിപിഎമ്മുകാര്‍. ആഭ്യന്തര ശത്രുക്കളായി ആര്‍എസ്എസ് കാണുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. സിപിഎം രൂപീകൃതമായ അന്ന് മുതല്‍ ഇന്നോളം ആര്‍എസ്എസുമായി ഐക്യപ്പെട്ടിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ല.
ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് മറുപടി
രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഇതാദ്യമായി പരസ്യമായി മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുത്. ഔദ്യോഗിക പരിപാടികളില്‍ സര്‍ക്കാര്‍ അംഗീകരിച്ച പൊതു ബിംബങ്ങള്‍ മാത്രമേ പാടുള്ളുവെന്നാണ് നിലപാടെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ നിലപാടാണ് കൃഷി മന്ത്രി പി പ്രസാദ് ഗവര്‍ണറെ അറിയിച്ചത്.
വ്യക്തിപരമായി പല താല്‍പര്യങ്ങളും പലര്‍ക്കും ഉണ്ടാകും. പക്ഷേ ഔദ്യോഗിക പരിപാടികളില്‍ അത്തരം നടപടികള്‍ വേണ്ട. ഗവര്‍ണര്‍ക്കും ഇക്കാര്യം ബോധ്യമായെന്ന് കരുതുന്നു. ഔദ്യോഗിക പരിപാടികളില്‍ അത്തരം നടപടികള്‍ ഇനി ഉണ്ടാകില്ലെന്നാണ് രാജ്ഭവന്‍ വിശദീകരിച്ചത്. രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണ വേദിയല്ല. ഭരണഘടനയോടുള്ള വെല്ലുവിളികള്‍ അംഗീകരിക്കാന്‍ കഴിയില്ല.
്ഓരോരുത്തരുടെയും താല്‍പര്യത്തിന് അനുസരിച്ചുള്ള എന്തെങ്കിലും പ്രദര്‍ശനം അവിടെ നടത്താന്‍ പാടില്ല. രാജ്ഭവനില്‍ ഗവര്‍ണര്‍ മറ്റെന്തെങ്കിലും പരിപാടി നടത്തുന്നത് സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമല്ല. രാജ്ഭവന്‍ എന്നത് രാജ്യത്തെ പ്രധാനപ്പെട്ട ഭരണഘടനാ കേന്ദ്രമാണ്. അവിടെ നടത്തുന്ന കാര്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കളും പൊതുവില്‍ രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ആയിരിക്കണം. ഭരണഘടനാ അനുസൃതമായിരിക്കണം അത്. രാജ്ഭവനെ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്ന സ്ഥാപനമായോ രാഷ്ട്രീയപ്രചാരണത്തിനുള്ള വേദിയായോ മാറ്റാന്‍ പാടില്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായോ കാണാന്‍ കഴിയൂ. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാരതാംബയെ അംഗീകരിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് ചിലര്‍ ചോദിക്കുന്നത്. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നല്ല ഭാരതാംബ എന്ന ചിത്രീകരണം. ഭാരതാംബയുടെ കൈയിലെ കൊടി ആര്‍എസ്എസിന്റേതാണെന്ന് പരസ്യമായി അംഗീകരിച്ചു കഴിഞ്ഞല്ലോ. ആര്‍എസ്എസിന്റെ ചിഹ്നങ്ങളെ ആര്‍എസ്എസുകാര്‍ ബഹുമാനിക്കും. അതു വേണ്ടെന്നു പറയുന്നില്ല. പക്ഷെ അത് എല്ലാവരും അംഗീകരിക്കണം എന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. അത്തരം നിലപാട് അംഗീകരിപ്പിക്കാന്‍ രാജ്ഭവനെ ഉപയോഗിക്കുന്നതും ശരിയല്ല. ജനാധിപത്യത്തിന്റെ ആധാരശിലയായ ഭരണഘടനയോടുള്ള ആര്‍എസ്എസ് സമീപനം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
1925ല്‍ രൂപീകൃതമായ ആര്‍എസ്എസ്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങളോടു വിയോജിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഭരണഘടന രൂപപ്പെട്ടപ്പോള്‍ തന്നെ ആര്‍എസ്എസ് അതിനോടു വിയോജിച്ചു. ഭരണഘടനയെ മനുസ്മൃതിയുമായാണ് താരതമ്യപ്പെടുത്തിയത്. ആര്‍എസ്എസ് മുഖപത്രം തന്നെ അതു വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ നിറം കാവിനിറത്തിലാകണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അതാണ് ഭാരതാംബയുടെ ചിത്രത്തില്‍ ഉള്ളത്. രാജ്യത്തിന്റെ ഔദ്യോഗിമായ ഒന്നല്ലാത്ത ഒന്നിലെ ഔദ്യോഗികമാക്കാനാണ് ഇപ്പോള്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്നാണ് ആര്‍എസ്എസ് പറഞ്ഞത്. എന്നാല്‍ ബ്രിട്ടിഷ് സംവിധാനത്തിന് പാദസേവ ചെയ്യുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്കു താഴ്ത്താന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രയേലിനെതിരെ ഇന്ത്യ പ്രതിഷേധിക്കണം
ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം. ഇസ്രായേലിനെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യ തയ്യാറാകണം. യുദ്ധഭൂമിയില്‍ കുടുങ്ങിപോയവരെ തിരിച്ചത്തിക്കാന്‍ നടപടി വേണം. തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പോരാട്ടം
കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 ന് അഞ്ചാം ഘട്ട ലഹരി വിരുദ്ധ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യും. എന്റെ കുടുംബം ലഹരി മുക്ത കുടുംബം ലഹരി വിരുദ്ധ ക്യാമ്പെയിന്‍ ജനുവരി 30 വരെ നടത്തും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികള്‍ നടപ്പിലാക്കും.സ്‌കൂളുകളിലെ പരാതികള്‍ പരിശോധിക്കും. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ 16 വരെ 730 ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കപ്പല്‍ അപകടങ്ങളുടെ വിവര ശേഖരണം
കപ്പലപകടങ്ങളുടെ വിവര ശേഖരണത്തിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വെബ് അപ്ലിക്കേഷന്‍ സജീകരിച്ചിട്ടുണ്ട്. 65 കണ്ടെയ്‌നര്‍ ഇന്ന് രാവിലെ വരെ തീര പ്രദേശങ്ങളില്‍ കണ്ടെത്തി. കപ്പലില്‍ ഇപ്പോഴും തീയും പുകയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണ്ടെയിനറുകള്‍ എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും കൊല്ലം ആലപ്പുഴ ജില്ലകളിലും വന്ന് അടിയാന്‍ സാധ്യതയുണ്ട്. കപ്പലില്‍ നിന്നു വീണെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കരുത്. 200 മീറ്റര്‍ അകലത്തില്‍ നില്‍ക്കണം. വിവരം 112 ല്‍ വിളിച്ച് അറിയിക്കണം.