പിണറായി വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് എംവി ഗോവിന്ദന്‍ പറയാതെ പറയുന്നതും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശ്രീമതി ടീച്ചര്‍ പങ്കെടുക്കേണ്ടെന്ന സന്ദേശം; കേരളാ കേഡറില്‍ നിന്നും ഒഴിവാക്കിയ നേതാവ് ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായ സെക്രട്ടറിയേറ്റിലേക്ക് വരേണ്ടതില്ലെന്ന സൂചന; മാതൃഭൂമിയോട് വാര്‍ത്ത പിന്‍വലിക്കണമെന്ന് പികെ ശ്രീമതി; 'മരുമകന്‍' ചര്‍ച്ച അതിരു വിടാതിരിക്കാനുള്ള കരുതലുമായി സിപിഎം

Update: 2025-04-27 06:44 GMT

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പി.കെ. ശ്രീമതിയും. കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിലക്ക് ഉണ്ടെങ്കില്‍ പറയേണ്ടതു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആണെന്നും മുഖ്യമന്ത്രി അല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതം എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം. തനിക്കെതിരെ വിരോധമുള്ളവരാണ് ഇതിനു പിന്നിലെന്ന് പി.കെ.ശ്രീമതി പറഞ്ഞു. തനിക്കോ മുഖ്യമന്ത്രിക്കോ അവമതിപ്പുണ്ടാക്കുക എന്നതാണു ലക്ഷ്യം. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നും ശ്രീമതി വ്യക്തമാക്കി. ''മുഖ്യമന്ത്രി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാ ഇതു പറയുന്നത്. പാര്‍ട്ടി സെക്രട്ടറി അല്ലേ പറയേണ്ടത്, അല്ലെങ്കില്‍ അഖിലേന്ത്യ നേതൃത്വമല്ലേ പറയേണ്ടത്. ശ്രീമതി പങ്കെടുക്കുന്നതില്‍ മുഖ്യമന്ത്രിക്കെന്താ പ്രശ്‌നം'' ഗോവിന്ദന്‍ പറഞ്ഞു. ഇത്തരത്തിലൊരു വാര്‍ത്ത മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശ്രീമതിയ്ക്ക് ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് സിപിഎം സെക്രട്ടറിയേറ്റില്‍ ശ്രീമതി പങ്കെടുത്തു. എന്നാല്‍ ഇന്നലെ പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിലക്കിയെന്ന തരത്തിലെ വാര്‍ത്ത മാതൃഭൂമി നല്‍കുന്നത്. ഇത് നിഷേധിക്കുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും സ്ഥിരീകരിക്കുന്നത് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ശ്രീമതിയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് തന്നെയാണ്. അതായത് പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണത്തിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്ത ശ്രീമതി ഇനി സെക്രട്ടറിയേറ്റിന് എത്തില്ല.

''ശ്രീമതി കേന്ദ്രത്തിലാണു പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഉള്ളപ്പോള്‍ ഇവിടത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവര്‍ക്കു പങ്കെടുക്കാം. വെറുതെ വാര്‍ത്ത സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ശ്രീമതി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. പി.കെ.ശ്രീമതി കേരളത്തിലെ കേഡര്‍ അല്ലെന്നാണ് ഒരേയൊരു കാര്യം. കേരളത്തിലെ കേഡര്‍ ആയല്ല ശ്രീമതി കേന്ദ്ര കമ്മിറ്റിയില്‍ വന്നത്. നമ്മള്‍ ഇവിടെ നിന്ന് ഒഴിവാക്കിയതാണ്. 75 വയസ്സ് കഴിഞ്ഞ് പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ശ്രീമതി ഒഴിവായതാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ അവരുടെ സേവനം അവിടെ വേണമെന്നുള്ളത് കൊണ്ടാണ് കേന്ദ്ര കമ്മിറ്റിയില്‍ എടുത്തത്. കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളിലാണ് അവര്‍ ഫോക്കസ് ചെയ്യുന്നത്. ഇവിടെ ഉള്ളപ്പോള്‍ അവര്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാം. അതില്‍ യാതൊരു പ്രശ്‌നവുമില്ല. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതില്‍ എല്ലാ പ്രാവശ്യവും പങ്കെടുക്കണമെന്നു നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല. എന്നാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാതെ ആവില്ലേ. വെറുതെ ഇങ്ങനെ ഓരോന്നു പറയുകയാണ്. സംസ്ഥാന കമ്മിറ്റി യോഗത്തിലും സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുക്കുന്നതില്‍ ശ്രീമതിക്ക് എന്താണ് കുഴപ്പം? കേഡര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വിഭജിച്ചു നല്‍കിയിട്ടുണ്ട്. മറ്റുള്ളതെല്ലാം ശുദ്ധ അസംബന്ധമാണ്'' എം.വി.ഗോവിന്ദന്‍ വിശദീകരിച്ചത് ഇങ്ങനെയാണ്. ഇതില്‍ നിന്ന് തന്നെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ശ്രീമതി ഇനി പങ്കെടുക്കേണ്ടതില്ലെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതു നിലപാട് എന്ന് വ്യക്തമാകുകയാണ്. പിണറായി വിലക്കി എന്നതിനെയാണ് ഗോവിന്ദന്‍ തള്ളുന്നതെന്നാണ് സാരം. അതായത് സംസ്ഥാന നേതൃത്വം കൂട്ടായി ശ്രീമതിയെ കേരളാ കേഡറില്‍ നിന്നും ഒഴിവാക്കി എന്ന് വേണം വിലയിരുത്താന്‍. എന്നെക്കുറിച്ച് ഇന്ന് വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതം മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണമെന്നാണ് ശ്രീമതി ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടത്. ഏതായാലും മുഖ്യമന്ത്രി വിലക്കിയെന്നത് ശ്രീമതിയും നിഷേധിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളാണ് ഈ സാഹചര്യം സിപിഎമ്മിലുണ്ടാക്കുന്നത്.

സിപിഎം കേന്ദ്ര കമ്മറ്റിയിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്താന്‍ പിണറായി ആഗ്രഹിച്ചിരുന്നു. പ്രായപരിധിയില്‍ തട്ടി പികെ ശ്രീമതി കേന്ദ്ര കമ്മറ്റിയ്ക്ക് പുറത്താകുമെന്ന് ഏവരും കരുതി. എന്നാല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീമതിയ്ക്ക് ഇളവ് കിട്ടി. ഇതോടെ കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മറ്റിയിലേക്കുള്ള ഒഴിവുകള്‍ കുറഞ്ഞു. മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയില്‍ എടുക്കുന്നതിനെ എതിര്‍ത്തവരുടെ പിന്തുണയില്‍ ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പദവി നിലനിര്‍ത്തി. 75 വയസ്സെന്ന പ്രായപരിധിയെ പിണറായിയെ പോലെ ശ്രീമതിയും മറികടന്ന് ദേശീയ നേതൃത്വത്തിന്റെ ഭാഗമായി. അങ്ങനെ കേന്ദ്ര കമ്മറ്റിയില്‍ പികെ ശ്രീമതി എത്തിയത് പിണറായിയ്ക്ക് പിടിച്ചില്ലെന്നാണ് സൂചന. ഇതാണ് ശ്രീമതിയ്ക്കുള്ള വിലക്കിന് കാരണവും. കഴിഞ്ഞയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തിരുന്നു. യോഗം തുടങ്ങുമ്പോള്‍ പിണറായി, ഇത് പാടില്ലെന്നും ഇവിടെ നിങ്ങള്‍ക്ക് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്നും ശ്രീമതിയോട് പറഞ്ഞു. എന്നാല്‍, ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു. ഈ വാര്‍ത്ത മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് റിയാസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ സാഹചര്യം വിശദീകരിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധിയില്‍ നല്‍കിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും ഒന്നും പറഞ്ഞില്ലെന്നും മാതൃഭൂമി വാര്‍ത്തയിലുണ്ടായിരുന്നു. ഇതൊരു അസാധാരണ നിലപാടാണ്. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതി പങ്കെടുത്തില്ല. എന്നാല്‍, ശനിയാഴ്ച സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയില്‍നിന്ന് പ്രായപരിധികാരണം പുറത്തായവരെ സംസ്ഥാനസമിതിയില്‍ ക്ഷണിതാക്കളാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എ.കെ. ബാലനടക്കം ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആ പരിഗണനയിലാണ് ശ്രീമതിക്കും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവസരം നല്‍കിയത്. കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രത്യേകം പാര്‍ട്ടി ചുമതല ഏല്‍പ്പിക്കാറുണ്ട്. ശ്രീമതിക്ക് അത്തരമൊരു ചുമതലയും നല്‍കില്ല. കേന്ദ്ര കമ്മറ്റിയിലേക്കുള്ള മുഹമ്മദ് റിയാസിന്റെ കയറ്റം ശ്രീമതി ഇല്ലാതാക്കിയെന്നാണ് ചില കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തില്‍ പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരെ സംസ്ഥാനകമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ഒഴിവാക്കിയിരുന്നു.

പക്ഷേ, പാര്‍ട്ടി കോണ്‍ഗ്രസ് പി.കെ. ശ്രീമതിക്ക് ഇളവുനല്‍കി കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കശ്മീരില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്കും പാര്‍ട്ടികോണ്‍ഗ്രസ് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. പിണറായിയ്ക്ക് കേരളത്തിലും കിട്ടി ഇളവ്. പിണറായിയ്ക്ക് മാത്രം ഇളവ് മതിയെന്നതായിരുന്നു ദേശീയ തലത്തില്‍ കേരള ഘടം എടുത്ത നിലപാട്. ഇതിന് വിരുദ്ധമായാണ് ഏവരേയും ഞെട്ടിച്ച് ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പദവി ഉറപ്പിച്ചത്. ഇത് പിണറായിയുടെ ആഗ്രഹത്തോടെയായിരുന്നില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്. ശ്രീമതിയെ സെക്രട്ടറിയേറ്റില്‍ നിന്നും വിലക്കാന്‍ പിണറായിയ്ക്ക് കഴിയില്ല. പക്ഷേ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള കരുത്ത് എംഎ ബേബിക്ക് പോലുമില്ല. ശ്രീമതിയോട് ഇനി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് പിണറായി പറയാതെ പറയുന്നത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീമതിക്ക് അവകാശമുള്ളപ്പോഴാണ് പിണറായിയുടെ വിലക്ക്.

കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേരാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലെത്തിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ.എസ്.സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെത്തിയ മൂന്നു മലയാളികള്‍. പുതിയ കേന്ദ്രകമ്മിറ്റി പാനല്‍ സിസിയില്‍ വച്ചപ്പോള്‍ യുപി, മഹാരാഷ്ട്ര ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മത്സരത്തിനൊടുവിലാണ് പാനല്‍ അംഗീകരിച്ചത്. എതിര്‍ത്ത് മത്സരിച്ച ഡി.എല്‍ കാരാഡ് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പി അടക്കം നാല് പേരെ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. പിബിയില്‍ 50 ശതമാനത്തോളം പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയപ്പോള്‍ കേന്ദ്രകമ്മിറ്റിയിലും അതേ അഴിച്ചുപണി നടന്നു. 84 അംഗ കമ്മിറ്റിയില്‍ മൂന്നിലൊന്ന് പുതുമുഖങ്ങള്‍ എത്തി. പുതിയ കമ്മിറ്റിയില്‍ 30 പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എന്നത് പരിഗണിച്ചാണ് പി.കെ. ശ്രീമതിയ്ക്ക് ഇളവ് നല്‍കിയത്.

കൃത്യമായ പദ്ധതിയുമായാണ് പിണറായി മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയത്. അതില്‍ ഒന്ന് മരുമകനായ മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയില്‍ എത്തിക്കുക എന്നതായിരുന്നു. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി റിയാസിനെ ഉയര്‍ത്തിക്കാട്ടാനായിരുന്നു ഇത്. ശ്രീമതിയുടെ ഒഴിവില്‍ റിയാസിനെ സിസിയില്‍ കയറ്റാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ശ്രീമതിയ്ക്ക് ഇളവ് കിട്ടിയപ്പോള്‍ എല്ലാം തകിടം മറിഞ്ഞുവെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News