ബിജെപിയെ വിമര്‍ശിക്കുന്നത് ഒരു ഫാഷന്‍ ആയി മാറി; കേരളത്തില്‍ പ്രവര്‍ത്തിക്കുക അത്ര എളുപ്പമല്ല; വൈകാതെ ബിജെപി അധികാരത്തില്‍ വരുമെന്നും പ്രഹ്ളാദ് ജോഷി; ദേശീയ കൗണ്‍സില്‍ അംഗങ്ങളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് മുപ്പത് പേര്‍

ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് മുപ്പത് പേര്‍

Update: 2025-03-24 08:59 GMT

തിരുവനന്തപുരം: ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്തിലും പ്രതിപക്ഷത്തിലുള്ള സംസ്ഥാനത്തിലും പ്രവര്‍ത്തിക്കുക എളുപ്പമാണ്. പക്ഷെ കേരളത്തില്‍ അങ്ങനെയല്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. വൈകാതെ കേരളത്തിലും ബിജെപി അധികാരത്തില്‍ വരും. ഭരണത്തിലോ പ്രതിപക്ഷമായോ ബിജെപി മിക്ക സംസ്ഥാനത്തിലും ഉണ്ട്. മോഡിയുടെ നേതൃത്വത്തിന്റെ ഫലമാണ് ഇത്. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ബിജെപി ഭരണത്തിലോ പ്രതിപക്ഷത്തിലോ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപിയുടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന രാജ്യത്തെ ഒരേയൊരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം ബിജെപി ഭരിക്കുന്നു. മോദി എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തുന്നു.

സുരേന്ദ്രന്‍ അധ്യക്ഷനായ കാലയളവില്‍ വോട്ടുവിഹിതം 20 ശതമാനമായി. രാജീവ് ചന്ദ്ര ശേഖറിനെ 25 വര്‍ഷമായി അറിയാം. ബെംഗളൂരു വന്നതു മുതല്‍ അറിയാം. ബിസിനസിന് വന്നയാള്‍ ബംഗളുരുവിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ സമരം ചെയ്തു, ശബ്ദം ഉയര്‍ത്തി. കരുത്തനായ വ്യക്തിത്വമാണ് അദ്ദേഹം.

അസാമാന്യ നേതൃപാടവമുള്ളയാളാണ് അദ്ദേഹം. കേരളത്തിന്റെ വികസനത്തെപ്പറ്റി ധാരണയുണ്ട്. സാങ്കേതികപരമായ മേഖലയില്‍ കഴിവുണ്ട്. പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന ആളാണ് രാജീവ്. അദ്ദേഹത്തിന്റെ നേതൃത്വം കേരള ബിജെപിക്ക് ഗുണം ചെയ്യും. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിയും.

കേരളത്തിലെ സര്‍ക്കാരുകള്‍ വലിയ കടബാധ്യത വരുത്തിവെച്ചു. മോദി സര്‍ക്കാരിനെ കുറ്റം പറയലാണ് ഇവരുടെ പരിപാടി. ആശവര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തിനാണ് കുറ്റം. മഴ പെയ്താലും ഇല്ലെങ്കിലും പോലും ബിജെപിയെ ഇവര്‍ കുറ്റം പറയും. ബിജെപിയെ വിമര്‍ശിക്കുന്നത് ഒരു ഫാഷന്‍ ആയി മാറിയിരിക്കുന്നു.

ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പണം കൊടുത്തില്ലെന്നാണ് സംസ്ഥാനം പറയുന്നത്. എന്റെ കൈയില്‍ കണക്കുകള്‍ ഉണ്ട്. 1400 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൊടുത്തത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വികസനം ഇല്ല. സംരംഭകര്‍ കേരളം വിടുന്നു. രാജ്യത്ത് മോദി സര്‍ക്കാര്‍ ഒരുപാടു ആനുകൂല്യങ്ങള്‍ നല്‍കുന്നു. വികസിത ഭാരതമാണ് ബിജെപി ലക്ഷ്യം. എന്നാല്‍ അഴിമതിയും അക്രമവുമാണ് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ കൗണ്‍സില്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്ര ശേഖറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി കേരളത്തില്‍ നിന്നുളള മുപ്പതു പ്രതിനിധികളെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തതായും വാരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു.

Tags:    

Similar News