'അന്‍വറുമായുളള രാഹുലിന്റെ കൂടിക്കാഴ്ച വിവാദമാക്കേണ്ട; തികച്ചും വ്യക്തിപരം; അതിനെ തെറ്റായി കാണുന്നില്ല; ഒരേ ആശയങ്ങളുളളവര്‍ മത്സരിക്കേണ്ട ആവശ്യമില്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ വി ഡി സതീശന്‍ തള്ളുമ്പോഴും ചേര്‍ത്തുപിടിച്ച് കെ മുരളീധരന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ വി ഡി സതീശന്‍ തള്ളുമ്പോഴും ചേര്‍ത്തുപിടിച്ച് കെ മുരളീധരന്‍
മലപ്പുറം: പിവി അന്‍വറുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കൂടിക്കാഴ്ചയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തള്ളിയതിന് പിന്നാലെ യുവനേതാവിനെ ന്യായീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ മുരളീധരന്‍ ആ കൂടിക്കാഴ്ചയില്‍ മറ്റൊരു ഉദ്ദേശവും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രാഹുല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടല്ല പോയതെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. അല്ലാതെ ഏതെങ്കിലും ദൗത്യം നിര്‍വഹിക്കാന്‍ പോയതല്ല. ഇക്കാര്യം രാഹുല്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് ആ കൂടിക്കാഴ്ച ഒരു വിവാദമാക്കേണ്ട കാര്യമൊന്നും ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
പിണറായിക്കെതിരേ പോരാടുന്ന ആളാണ് അന്‍വര്‍. അതിന് പിന്തുണ വേണമെന്നാണ് രാഹുല്‍ അഭ്യര്‍ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അഞ്ചാം തീയതി വരെ സമയമുണ്ടല്ലോ. അന്‍വറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാന്‍ ധാരാളം സമയമുണ്ട്. അതുകൊണ്ടു തന്നെ അക്കാര്യം വ്യക്തിപരമായി സംസാരിക്കാന്‍ വേണ്ടി മാത്രമാണ് രാഹുല്‍ അന്‍വറിനെ സന്ദര്‍ശിച്ചത്. അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ മത്സരിപ്പിക്കൂവെന്ന രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എം സ്വരാജിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് വളച്ചൊടിക്കേണ്ട ആവശ്യമില്ല. സ്വതന്ത്രന്‍മാരെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി തിരഞ്ഞത്. ആരെയും കിട്ടാതെ വന്നതോടെയാണ് സ്വരാജിനെ തിരഞ്ഞെടുത്തത്. അന്‍വര്‍ പിണറായിസത്തിനെതിരെ പോരാടുന്ന ഒരാളാണ്. ആ നിലയ്ക്കാണ് രാഹുല്‍, അന്‍വറിനോട് സംസാരിച്ചത്. രണ്ടുപേരുടെയും ആശയങ്ങള്‍ ഒന്നാണ്. അങ്ങനെയുളളവര്‍ മത്സരിക്കണ്ടെന്ന നിലപാടാണ് രാഹുല്‍ പ്രകടിപ്പിച്ചത്. സ്വരാജ് സ്ഥാനാര്‍ത്ഥിയായെന്ന് പറഞ്ഞ് ആര്‍ക്കും ഭയമില്ല'- കെ മുരളീധരന്‍ പറഞ്ഞു.
ശനിയാഴ്ച അര്‍ധരാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍, പി.വി. അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല അന്‍വറിന്റെ വീട്ടില്‍ പോയതെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ യുഡിഎഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും രാഹുല്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്‍വറിനെ കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍, അന്‍വറിനെപ്പോയി കണ്ടതെന്ന് സതീശന്‍ പറഞ്ഞു. രാഹുല്‍ സ്വയം തീരുമാനത്തില്‍ പോയതാണെന്നു പറഞ്ഞ സതീശന്‍, ആ നീക്കം തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്കില്ലെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ രാവിലെ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വൈകിട്ടോടെ നിലപാട് മാറ്റി. മത്സരിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചു. മത്സരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടെന്നും നിരവധി പേര്‍ പണവുമായി സമീപിക്കുന്നുവെന്നുമാണ് അന്‍വര്‍ വൈകുന്നേരം നിലപാട് മാറ്റിക്കൊണ്ട് പറഞ്ഞത്.
യുഡിഎഫ് പ്രവേശനം ഏറെക്കുറെ അടഞ്ഞ അദ്ധ്യായമായതോടെ അന്‍വര്‍ മത്സരിക്കാന്‍ തന്നെയാണ് സാദ്ധ്യത എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് പതിനായിരത്തില്‍ കുറയാതെ വോട്ടുനേടി ശക്തിതെളിയിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലേക്കുള്ള .പ്രവേശനം എളുപ്പമാകുമെന്നാണ് അന്‍വറിന്റെയും കൂട്ടരുടെയും വിലയിരുത്തല്‍.