നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ടുലഭിക്കാനുള്ള കള്ളക്കളിയാണ് എം.വി ഗോവിന്ദന്‍ പയറ്റുന്നത്; സ്വരാജ് തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കേണ്ട; ആര്‍എസ്എസിനെ നിരോധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തല; പിണറായിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം താന്‍ ആറു മാസമായി പറയുന്നതെന്ന് പി വി അന്‍വറും

നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ടുലഭിക്കാനുള്ള കള്ളക്കളിയാണ് എം.വി ഗോവിന്ദന്‍ പയറ്റുന്നത്

Update: 2025-06-18 07:38 GMT

നിലമ്പൂര്‍: നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ടുലഭിക്കാനുള്ള കള്ളക്കളിയാണ് എം.വി ഗോവിന്ദന്‍ പയറ്റുന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ ആര്‍എസ്എസുമായി കൂട്ടുകൂടിയെന്നും ബിജെപി വോട്ട് സിപിഎം ലക്ഷ്യമിടുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

അടിയന്തരാവസ്ഥയ്ക്ക് മുമ്പും ശേഷവും ആര്‍എസ്എസുമായി സിപിഎമ്മിന് ബന്ധമുണ്ടായിരുന്നെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദനോളം വളര്‍ന്നിട്ടില്ലല്ലോയെന്ന് ഗോവിന്ദന്റെ വാദം തള്ളിയ സ്വരാജിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വരാജ് തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കണ്ടെന്നും ആര്‍എസ്എസിനെ നിരോധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസുമായി ഒരിക്കലും യോജിക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം പിണറായി വിജയനും ആര്‍ എസ് എസും തമ്മിലുളള ബന്ധം ആറുമാസമായി താന്‍ പറയുന്നുണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറും പ്രതികരിച്ചു. എം.വി.ഗോവിന്ദന്റെ ഹൃദയത്തിലുള്ളത് വായിലൂടെ വന്നു. പച്ചയായ സത്യമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. എം വി ഗോവിന്ദന്‍ പറഞ്ഞതിനെ ആര്യാടന്‍ ഷൗക്കത്ത് ലളിതവല്‍ക്കരിച്ചെന്നും പി.വി.അന്‍വര്‍ ആരോപിച്ചു.

ഒളിഞ്ഞ പിണറായി വാക്താവാണ് ഷൗക്കത്തെന്നും ആര്‍എസ്എസ് പിന്തുണക്കാരനാണെന്നും അന്‍വര്‍ ആരോപിച്ചു. എം.ആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാന്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്നും ഡല്‍ഹിയിലേക്ക് അയച്ച ഡിജിപി ലിസ്റ്റില്‍ അജിത് കുമാറിന്റെ പേര് വന്നതില്‍ വി.ഡി സതീശന്‍ ഒരു വാക്കും പറഞ്ഞില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി വോട്ട് ചോരാതെയിരിക്കാന്‍ സിപിഎം നിലമ്പൂരില്‍ പണം കൊടുത്ത് വോട്ട് വാങ്ങുന്നുവെന്ന് ആരോപിച്ച അന്‍വര്‍ ആര്‍എസ്എസ് വോട്ട് ലക്ഷ്യമിട്ട് മനപൂര്‍വ്വമുള്ള പ്രസ്താവനയാണ് ഗോവിന്ദന്റേതെന്നും കൂട്ടിച്ചേര്‍ത്തു. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഒരു വോട്ടും കിട്ടാന്‍ പോകുന്നില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

Tags:    

Similar News