മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഏല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കണോ? റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ, എല്ലാവരെയും ക്ഷണിക്കാന്‍ ഇത് കുടുംബ പരിപാടിയല്ല: എസ് സുരേഷ്

മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഏല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കണോ?

Update: 2026-03-11 06:38 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെ മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും എല്ലാവരെയും ക്ഷണിക്കാന്‍ ഇത് കുടുംബ പരിപാടിയല്ലെന്നും എസ് സുരേഷ് വ്യക്തമാക്കി. റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ എന്നും സുരേഷ് പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രിയെ ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു എസ് സുരേഷിന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി അദ്ദേഹമാണ്. മുഹമ്മദ് റിയാസിനെ കൂടി ക്ഷണിച്ചാല്‍ മാത്രമേ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കൂ എന്ന് പറഞ്ഞാല്‍ ഇത് കുടുംബകാര്യമല്ല. കേരളത്തിന്റെ പൊതുകാര്യമാണെന്നും എസ് സുരേഷ് പറഞ്ഞു.

റിയാസ് കൂടി ഉണ്ടെങ്കിലെ വേദിയിലെത്താന്‍ പറ്റൂ എന്നാണെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അത് അറിയിച്ചിരുന്നെങ്കില്‍ അത് പരിഗണിക്കുമായിരുന്നൂ. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം അതില്‍ പങ്കെടുക്കേണ്ടതാണ്. അവരുടെ കുടുംബപ്രശ്നമൊന്നും തനിക്കറിയില്ല. ഇത് ബഹിഷ്‌കരിച്ചാല്‍ സംശയംവേണ്ട, കേരളത്തിന്റെ വികസന പദ്ധതികള്‍ ഇത്തരത്തിലുള്ള തൊടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്‌കരിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാരിനെ കേരളം ബഹിഷ്‌കരിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും സുരേഷ് പറഞ്ഞു.

ദേശീയപാത കേരളത്തിലെ ഏതെങ്കിലും കുടുംബത്തിന്റെ പാതയല്ല. മുഖ്യമന്ത്രിയുടെ എല്ലാവരേയും ക്ഷണിക്കണമെന്ന് ഏത് പ്രോട്ടോകോളിലാണുള്ളത്. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഏല്ലാവരെയും ക്ഷണിക്കണോ. സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രിയാണ് പൊതുമരാമത്ത് മന്ത്രിയല്ല. മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളാണ് പൊതുമരാമത്ത് മന്ത്രി എന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അതില്‍ തങ്ങള്‍ക്കൊന്നും പറയാനില്ല. റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ എന്നായിരുന്നു എസ് സുരേഷിന്റെ വാക്കുകള്‍.

Tags:    

Similar News