ജോസ് യുഡിഎഫ് വിട്ടപ്പോള്‍ സീറ്റ് മോഹിച്ച് ജോസഫിനൊപ്പം; സീറ്റ് കിട്ടാതെ വന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം; അവിടെ ക്ലെച്ച് പിടിക്കാതെ വന്നപ്പോള്‍ വളഞ്ഞ വഴിയില്‍ യുഡിഎഫില്‍ എത്താന്‍ അന്‍വറിന് ഒപ്പം കൂടി: തൃണമൂല്‍ ത്രിശങ്കുവിലായപ്പോള്‍ ജോസ് കെ മാണിക്കൊപ്പം കൂടാന്‍ നീക്കം; അധികാരത്തിനായി ചാടി കളിക്കുന്ന കോട്ടയത്തെ മഞ്ഞക്കടമ്പന്റെ കഥ

Update: 2025-06-04 01:57 GMT

കോട്ടയം: പിവി അന്‍വറിനേയും സജി മഞ്ഞക്കടമ്പന്‍ കൈവിടും. പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇത്. യുഡിഎഫിലേക്ക് എത്താന്‍ സജി പുതിയ നീക്കം നടത്തുന്നുവെന്നാണ് സൂചന. പി.വി. അന്‍വറിന് യു.ഡി.എഫിലേക്ക് ഇനി പ്രവേശനമില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് സജിയുടെ പുതിയ നീക്കം. അന്‍വറിലൂടെ യു.ഡി.എഫ്. പ്രവേശനം പ്രതീക്ഷിച്ച യു.ഡി.എഫ്്. മുന്‍ കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍ തീരെ നിരാശയിലാണ്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. പിന്നീട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി ബി.ജെ.പി.യ്‌ക്കൊപ്പം ചേര്‍ന്നു.പിന്നീടാണ് ഇടതുബന്ധം ഉപേക്ഷിച്ച് പുറത്തുചാടിയ പി.വി. അന്‍വറുമായി സജി മഞ്ഞക്കടമ്പന്‍ അടുത്തത്.

അന്‍വര്‍ യുഡിഎഫില്‍ എത്തുമെന്ന പ്രതീക്ഷിയിലാണ് ഇത്. ഇതു പൊളിഞ്ഞു. ഇതോടെ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിലേക്ക് വീണ്ടും എത്താനാണ് നീക്കം. മുമ്പ് കെ എം മാണിയുടെ അതിവിശ്വസ്തനായിരുന്നു സജി. പിന്നീട് ജോസ് കെ മാണിയെ വെല്ലുവിളിച്ച് മാണിയുടെ പാര്‍ട്ടിയെ കൈവിട്ടു. കെ എം മാണിയുടെ മരണ ശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പിജെ ജോസഫിനൊപ്പമായി സജി. അതിന് ശേഷമാണ് ബിജെപിയ്‌ക്കൊപ്പം കൂടിയത്. അവിടെ നിന്നും അന്‍വറിലേക്ക്. ഇനി ഇടതുപക്ഷമാണ് സജിയുടെ ലക്ഷ്യം.

കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണു സജി മഞ്ഞക്കടമ്പനെ അന്‍വര്‍ തന്റെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ പദവിയും സജിക്ക് ലഭിച്ചു. ഏറ്റവും ഒടുവില്‍ അന്‍വറിനെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതും സജി മഞ്ഞക്കടമ്പനായിയിരുന്നു. യു.ഡി.എഫ് നേതാക്കളെ വെല്ലുവിളിക്കാന്‍ അന്‍വര്‍ തുനിയുമ്പോള്‍ പലപ്പോഴും തടഞ്ഞുനിര്‍ത്തിയിരുന്നത് സജി മഞ്ഞക്കടമ്പനായിരുന്നു.

അതിനിടെ നിലമ്പൂരില്‍ മത്സരിക്കാനും സജിയോട് അന്‍വര്‍ ആവശ്യപ്പെട്ടു. പക്ഷേ വഴങ്ങിയില്ല. അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നതായി സജി പറയുന്നു. ഇനി യു.ഡി.എഫിലേക്കില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ചതോടെ സജി അന്‍വറിനേയും വിട്ടു. എങ്ങനേയും ജോസ് കെ മാണിയ്‌ക്കൊപ്പം ചേരാനാണ് നീക്കം. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവായിരുന്ന സജി, ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇടതു മുന്നണിയുടെ ഭാഗമായതില്‍ പ്രതിഷേധിച്ചാണു യു.ഡി.എഫിനൊപ്പമുള്ള ജോസഫ് വിഭാഗത്തിലേക്ക് മാറിയത്. പഞ്ചായത്ത് പ്രസിഡന്റായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള സജി മഞ്ഞക്കടമ്പന്‍ കെ.എം. മാണിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു.

നിലവില്‍ മാതൃസംഘടനയിലേക്ക് മടങ്ങിപ്പോകുന്നതിന് തടസമൊന്നും ഇല്ലെന്നാണ് സജി പറയുന്നത്. ജോസ് കെ മാണിയ്‌ക്കൊപ്പം ചേരാനാണ് സജിയുടെ മനസ്സ് വെമ്പുന്നത്. ജോസ് കെ മാണിയെ കൈവിട്ട് പിജെ ജോസഫിനൊപ്പം സജി പോയത് നിയമസഭയില്‍ മത്സരിക്കാന്‍ സീറ്റ് മോഹിച്ചാണ്. എന്നാല്‍ ജോസഫ് നല്‍കിയില്ല. ഇതോടെയാണ് ജോസഫിനെ കൈവിട്ടത്. ബിജെപിയിലും ക്ലച്ച് പിടിച്ചില്ല. അന്‍വറിനൊപ്പം നിന്ന് യുഡിഎഫ് സീറ്റുകളില്‍ ഒന്നും ആഗ്രഹിച്ചു. അതും നടക്കില്ലെന്ന് വ്യക്തമായി. ഇതോടെയാണ് വീണ്ടും ജോസ് കെ മാണിയിലേക്ക് അടുക്കാനുള്ള നീക്കം.

Tags:    

Similar News