വയനാട് കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയിലെ ഡിവൈഎഫ്ഐയുടെ കുടില്‍കെട്ടി സമരാഭാസം ഗുണ്ടായിസം; ദുരന്തബാധിതരുടെ ഗതികേടിനെ പോലും സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു: വിമര്‍ശനവുമായി സണ്ണി ജോസഫ്

വയനാട് കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയിലെ ഡിവൈഎഫ്ഐയുടെ കുടില്‍കെട്ടി സമരാഭാസം ഗുണ്ടായിസം

Update: 2026-03-29 15:51 GMT

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുളള ഭവനപദ്ധതിയ്ക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുളള വഴിയില്‍ കുടില്‍കെട്ടി സമരാഭാസം നടത്തുന്ന ഡിവൈഎഫ്ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതി ഒരുമാസം പിന്നിട്ടിട്ടും പൂര്‍ത്തിയാകാതെ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ കഴിയാതെ അവസ്ഥയിലാണെന്നും കൈമാറിയ വീടുകള്‍ പോലും പൂര്‍ണമായിട്ടില്ലെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒരു പിആര്‍ എക്സൈസ് മാത്രമായിരുന്നു അതെന്നും ദുരന്തബാധിതരുടെ ഗതികേടിനെ പോലും സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഡിവൈഎഫ്ഐ സമരം ചെയ്യേണ്ടത് ടൗണ്‍ഷിപ്പ് പദ്ധതിയ്ക്ക് മുന്നിലാണെന്നും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് ഭവനപദ്ധതി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ഈ പദ്ധതി മുടക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഭൂമി ഏറ്റെടുക്കല്‍ വൈകിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ജനങ്ങളോട് ഉത്തരവാദിത്തമുളള പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ആത്മാര്‍ത്ഥതയോടെ പാലിക്കുക തന്നെ ചെയ്യും': സണ്ണി ജോസഫ് പറഞ്ഞു. ദുരന്തബാധിതര്‍ക്കുളള കോണ്‍ഗ്രസ് ഭവനനിര്‍മ്മാണം വൈകുന്നതിനെതിരെയാണ് ഡിവൈഎഫ്ഐ കുടില്‍കെട്ടി പ്രതിഷേധിച്ചത്. കുന്നമ്പറ്റയിലെത്തി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫിന്റെ നേതൃത്വത്തിലായിരുന്നു സമരം.

Tags:    

Similar News