സീറ്റ് മോഹികള്‍ക്ക് കെപിസിസിയുടെ 'ഷോക്ക് ട്രീറ്റ്മെന്റ്'; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ പണികിട്ടും; അച്ചടക്കവാളുമായി സണ്ണി ജോസഫ്; ഹൈക്കമാന്‍ഡ് ആണ് ബോസ്; ഗ്രൂപ്പ് കളിക്ക് പൂട്ടിട്ട് കോണ്‍ഗ്രസ് നേതൃത്വം

സീറ്റ് മോഹികള്‍ക്ക് കെപിസിസിയുടെ 'ഷോക്ക് ട്രീറ്റ്മെന്റ്

Update: 2026-03-10 14:55 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാകുന്നതിനിടെ, സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കുന്നതിനും സീറ്റ് വിഭജന ചര്‍ച്ചകളെക്കുറിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നതിനും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി കര്‍ശന മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണെന്നും, അച്ചടക്കലംഘനമായി ഇത്തരം പ്രസ്താവനകളെ കണക്കാക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ 2026 മാര്‍ച്ച് 10-ന് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന നിര്‍ണായക പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം പുറത്തുവന്നത്.

യുഡിഎഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവും സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണെന്ന് സണ്ണി ജോസഫ് ഊന്നിപ്പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്ക് ഏതൊക്കെ സീറ്റുകള്‍ നല്‍കണം എന്നതിനെക്കുറിച്ചോ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാമാണെന്നതിനെക്കുറിച്ചോ ഒരു കോണ്‍ഗ്രസ് നേതാവിനും പാര്‍ട്ടി ഘടകത്തിനും പരസ്യപ്രസ്താവന നടത്തുന്നത് പാര്‍ട്ടി അച്ചടക്കത്തിന് ചേര്‍ന്നതല്ല. അത്തരം നടപടികള്‍ കര്‍ശനമായി വിലക്കുകയും അച്ചടക്ക ലംഘനമായി കണക്കാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി നേതാക്കള്‍ക്കോ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്കോ സ്ഥാനാര്‍ത്ഥി നിര്‍ണയം, സീറ്റ് വിഭജനം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അത് നേതൃത്വത്തെ നേരിട്ട് സമീപിച്ചോ രേഖാമൂലമോ അറിയിക്കാവുന്നതാണ്. എന്നാല്‍, ഇതിനു വിപരീതമായി പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിനോ, അതിനുവേണ്ടി യോഗങ്ങള്‍ ചേരുന്നതിനോ കെപിസിസി ഒരു കാരണവശാലും അനുമതി നല്‍കില്ലെന്ന് അധ്യക്ഷന്‍ അറിയിച്ചു. പാര്‍ട്ടി ചിട്ടയും ക്രമവും പാലിക്കണമെന്നും, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുടെ കൂട്ടായ തീരുമാനങ്ങളെ മാനിക്കണമെന്നും കെപിസിസി പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.

Tags:    

Similar News