മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ട്; ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്; കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി ഈ ടീം ഉയരും; അടുത്ത തെരഞ്ഞെടുപ്പില്‍ 100ലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തും; ലക്ഷ്യ-2026 സമാപനത്തില്‍ എല്ലാവരെയും കയ്യിലെടുത്ത് വി ഡി സതീശന്റെ പ്രസംഗം

മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല

Update: 2026-01-05 09:19 GMT

സുല്‍ത്താന്‍ ബത്തേരി: കേരളത്തിന്റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പില്‍ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം ഉയരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്‌ഫോമിലെത്തും. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കേരളത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.

യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തര്‍ക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണ്. മുഖ്യമന്ത്രി ആര് എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കും. അതില്‍ ഒരാളുപോലും തര്‍ക്കിക്കില്ലെന്നും പാര്‍ട്ടിക്ക് നേതാക്കളുടെ ഒരു വലിയ നിര തന്നെ ഉണ്ടെന്നും അതുകൊണ്ടാണ് ഈ പ്രചാരണമെന്നും വിഡി സതീശന്‍ പറഞ്ഞു. എല്‍ഡിഎഫ് ശിഥിലമായിരിക്കുകയാണെന്നും കെപിസിസി ടീമിന് ചരിത്ര നിയോഗമാണിതെന്നും കേരളത്തിലെ ജനങ്ങളോട് നീതി പുലര്‍ത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രസംഗ ശേഷം നേതാക്കള്‍ ഒന്നാകെ പ്രതിപക്ഷ നേതാവിനെ പ്രസംഗത്തിനുശേഷം അഭിനന്ദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിലധികം സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 85 സീറ്റ് ഉറപ്പാണെന്ന് വയനാട്ടില്‍ നടന്ന നേതൃയോഗത്തില്‍ വിലയിരുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുനില്‍ കനഗോലുവിന്റെ നിര്‍ദേശങ്ങളിലും ചര്‍ച്ച നടന്നു. ശബരിമല,തൊഴിലുറപ്പ് അട്ടിമറിയില്‍പ്രക്ഷോഭം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഫെബ്രുവരിയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള യാത്ര നടത്താനും തീരുമാനമായിട്ടുണ്ട്.

90 ലേറെ സീറ്റ് ലഭിക്കാന്‍ സാധ്യതയെന്ന് കനഗോലുവിന്റെ റിപ്പോര്‍ട്ട്

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 90 ലേറെ സീറ്റ് ലഭിക്കാന്‍ സാധ്യതയെന്ന് സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം നിലനിര്‍ത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026 ക്യാംപിന്റെ ഭാഗമായി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരാവണം, എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടതക്കം വിശദമായ പഠന റിപ്പോര്‍ട്ടാണ് കനഗോലു അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 100 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ സൂചിപ്പിച്ചത്. 85 സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് കണക്കുകൂട്ടല്‍.

അധികാരം പിടിക്കുക ലക്ഷ്യമിട്ട് 'മിഷന്‍ 2026' എന്ന പേരിലുള്ള കര്‍മ്മപദ്ധതി പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. ജനുവരി മുതലുള്ള മാസങ്ങല്‍ രാപ്പകല്‍ സമരം അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പു ബില്‍ ഭേദഗതിക്കെതിരെ കേന്ദ്രത്തിനെതിരെയും, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രക്ഷോഭം നടത്തും. എസ്ഐആറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News