വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടയാള്‍; ഒരു ഗോഡ്ഫാദര്‍ വഴി മുകളിലേക്ക് ഉയര്‍ത്തപ്പെട്ട ഒരാളല്ല അദ്ദേഹം; ജനങ്ങളുടെ അംഗീകാരമുള്ള നേതാവാണെന്ന് മുരളി തുമ്മാരുകുടി
വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടയാള്‍
കൊച്ചി: വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടയാളെന്ന് മുരളീ തുമ്മാരുകുടി. വിട്ടുവീഴ്ചകളുടെ രാഷ്ട്രീയത്തെക്കാള്‍ നിലപാടുകളുടെ രാഷ്ട്രീയമാണെന്ന് അദ്ദേഹം ഫേ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അടുത്തിടെ നടന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ രാജിയുടെ കാര്യത്തിലും അത് വ്യക്തമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ്സ് എന്ന സംവിധാനം പൊതുവെ നിലപാടുകളുടെ രീതിയല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയാണ് കൈക്കൊള്ളുന്നതെങ്കിലം അതിനകത്ത് പ്രവര്‍ത്തിക്കേണ്ടി വരുന്നതിന്റെ വെല്ലുവിളികള്‍ സതീശന് ഉണ്ടെന്നും മുരളി തുമ്മാരുകുടി പറയുന്നു.
വിഡി സതീശന്‍ എന്ന നേതാവിലേക്ക് തന്നെ ആകര്‍ഷിച്ച കാര്യങ്ങളും തുമ്മാരുകുടി കുറിപ്പില്‍ പങ്കുവയ്ക്കുന്നു. ഒരു ഗോഡ്ഫാദര്‍ വഴി മുകളിലേക്ക് ഉയര്‍ത്തപ്പെട്ട ഒരാളല്ല അദ്ദേഹം. കോളജ് യൂണിയനിലും യൂണിവേഴ്സിറ്റി യൂണിയനിലും നേതൃത്വ സ്ഥാനം വഹിച്ചെങ്കിലും സംഘടനാ രംഗത്ത് ഉയര്‍ന്ന സ്ഥാനങ്ങളില്‍ അദ്ദേഹം എത്താതിരുന്നത് അതുകൊണ്ടാകണം. സീനിയര്‍ എംഎല്‍എ ആയിട്ടും അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് അതുകൊണ്ടാണെന്നും തുമ്മാരുകുടി പറയുന്നു.
പണ്ടേ കേരളത്തിലെ മന്ത്രി ആകേണ്ടിയിരുന്ന ആളാണെന്നും ഭാവിയില്‍ മുഖ്യമന്ത്രി ആകേണ്ട ആളാണ് എന്നൊക്കെ അദ്ദേഹത്തിന് തന്നെ കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിന്റെ സമഗ്രമായ ഭാവിയെപ്പറ്റി അദ്ദേഹം ഏറെ ചിന്തിച്ചിട്ടുണ്ടെന്നും തുമ്മാരുകുടി പറയുന്നു. രാഷ്ട്രീയം മാത്രം അറിയാവുന്ന ഒരാളല്ല. നിയമ പഠനം കഴിഞ്ഞു പത്തുവര്‍ഷം വക്കീലായി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തതിന് ശേഷമാണ് അദ്ദേഹം എംഎല്‍എ ആകുന്നത്. വിജയം മാത്രം ശീലിച്ച ഒരാളല്ലെന്നും കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പറവൂരില്‍ ജയിച്ചെങ്കിലും കന്നിയങ്കത്തില്‍ ഈ മണ്ഡലത്തില്‍ നിന്ന് തോറ്റെങ്കിലും പരാജയത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു വന്ന ആളാണ് സതീശനെന്നും കുറിപ്പില്‍ പറയുന്നു.
രാഷ്ട്രീയ പൈതൃകമോ തലതൊട്ടപ്പന്മാരോ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രതിഭകൊണ്ടും കഠിനാധ്വാനം കൊണ്ടും, നിയമസഭാ സാമാജികനായി നിയമസഭക്കകത്തും ജനപ്രതിനിധിയായി മണ്ഡലത്തിലും നടത്തിയ ഉജ്ജ്വല പ്രകടനം കൊണ്ടുമാണ് ജനങ്ങളുടെ അംഗീകാരം നേടിയതും ഇവിടം വരെ എത്തിയതെന്നതും നിസ്സാരകാര്യമാല്ല. ഇതേ കഴിവുകളും രീതികളും അദ്ദേഹത്തെ മുന്നോട്ട് നയിക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു.
