സുജിത്തിന് നേരെ നടന്നത് തീവ്രവാദ ക്യാമ്പുകളില്‍ ചെയ്യാത്ത ക്രൂരത; മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്; പോലീസുകാരെ പിരിച്ചുവിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും; ഇടിയന്‍ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

സുജിത്തിന് നേരെ നടന്നത് തീവ്രവാദ ക്യാമ്പുകളില്‍ ചെയ്യാത്ത ക്രൂരത

Update: 2025-09-04 06:46 GMT

കൊച്ചി: തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി മര്‍ദിച്ചതില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യം എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കേരള പൊലീസ് നിരപരാധിയായ ചെറുപ്പക്കാരനോട് ക്രിമിനലുകളോട് പോലും കാണിക്കാത്ത മര്‍ദനമുറകളാണ് അഴിച്ചുവിട്ടത്. സുജിത്ത് ഒരു തെറ്റും ചെയ്തിട്ടില്ല. മര്‍ദനം ആവര്‍ത്തിച്ചിട്ടും മതിവരുന്നില്ല. സുജിത്ത് മദ്യപിച്ചെന്ന ആരോപണം പരിശോധനയിലൂടെ തെറ്റാണ് തെളിഞ്ഞു. മനപൂര്‍വം മര്‍ദിക്കുകയായിരുന്നു.

കസ്റ്റഡി പീഡനമാണ് നടന്നത്. പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. പ്രതികളെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സാധാരണ ചെയ്യാത്ത എക്‌സ്ട്രീമിലേക്ക് പോകും.

മര്‍ദനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം തൃശ്ശൂര്‍ ഡി.ഐ.ജി പറഞ്ഞത് സ്വീകാര്യമല്ല. കുറ്റാരോപിതരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഉപജാപക സംഘത്തിന്റെ വക്താവായി ഡി.ഐ.ജി മാറരുത്. അത്തരത്തില്‍ മാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിയിരുന്നോണം.

പൊലീസുകാരെ രക്ഷപ്പെടുത്തുന്നതില്‍ സി.പി.എം ജില്ലാ കമ്മിറ്റി വരെ ശ്രമം നടത്തി. മുതിര്‍ന്ന നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതിലുണ്ട്. കേരളത്തിലെ പൊലീസ് ഇത്രയും വഷളായ കാലഘട്ടം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. എത്രയോ നല്ല ഉദ്യോഗസ്ഥന്മാര്‍ സേനയിലുണ്ട്. സേനക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ്. തീവ്രവാദികളുടെ ക്യാമ്പുകളില്‍ ചെയ്യാത്ത ക്രൂരതയാണിത്. ഈ വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. ഇന്ന് എസ്.ഐയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തായത്. സുജിത്തിനെ മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുന്നംകുളം കോടതി കേസെടുത്ത നടപടിക്ക് പിന്നാലെയാണ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സുജിത്ത് നടത്തിയ രണ്ട് വര്‍ഷത്തിലേറെ നീണ്ട നിരന്തരമായ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സി.സി ടി.വി ദൃശ്യങ്ങള്‍ ലഭ്യമായത്. കേസിന്റെ തുടക്കത്തിലേ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നല്‍കാന്‍ പൊലീസ് തയാറായില്ല. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലെയും സി.സി ടി.വികള്‍ പരസ്പരബന്ധിതമാണെന്നും ദൃശ്യങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം വീണ്ടെടുക്കാന്‍ സാധ്യമല്ലെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമീഷന്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മര്‍ദിച്ചത്. സംഭവ ദിവസം ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ നുഅ്മാന്‍ സുജിത്തിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷനിലെ ഇടിമുറിയില്‍ വെച്ച് എസ്.ഐ നുഅ്മാന്‍, സി.പി.ഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്.ഐ.ആര്‍ ഉണ്ടാക്കി സുജിത്തിനെ റിമാന്‍ഡ് ചെയ്യാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വൈദ്യപരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News