മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും സഭ്യേതര പരാമര്‍ശം നടത്തി; ഭരണപക്ഷ എം.എല്‍.എ ഭിന്നശേഷിക്കാരെ അപമാനിച്ചു; മന്ത്രി ഗണേഷ് കുമാര്‍ വ്യക്തിപരമായ വിരോധം തീര്‍ത്തു; പമാര്‍ശങ്ങള്‍ തടയാതെ സ്പീക്കര്‍ കുടപിടിച്ചു കൊടുത്തു; വിമര്‍ശിച്ചു വി ഡി സതീശന്‍
മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും സഭ്യേതര പരാമര്‍ശം നടത്തി
തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രിമാരും എംഎല്‍എമാരും നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയില്‍ സഭ്യേതര പരാമര്‍ശം നടത്തിയെന്ന് സതീശന്‍ തുറന്നടിച്ചു. ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പരാമര്‍ശങ്ങള്‍ തടയാന്‍ സ്പീക്കര്‍ ശ്രമിച്ചില്ല. ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സി.പി.എം എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍ നടത്തി. 'രണ്ട് കൈയും ഇല്ലാത്ത ആളുകള്‍ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാല്‍ എന്ത് ചെയ്യും' എന്ന പരാമര്‍ശമാണ് നടത്തിയതെന്നും സതീശന്‍ പറഞ്ഞു.
മന്ത്രി ഗണേഷ് കുമാര്‍ വ്യക്തിപരമായ വിരോധം തീര്‍ക്കുകയാണ് ചെയ്തത്. കെ.എസ്.ആര്‍.ടി.സിയിലെ ഐ.എന്‍.ടി.യു.സി യൂനിയന്‍ അധ്യക്ഷന്‍ കൂടിയായ എം. വിന്‍സെന്റിനെ കുറിച്ച് മോശം പരാമര്‍ശം നടത്തി. ഇത്തരം പമാര്‍ശങ്ങള്‍ തടയാതെ സ്പീക്കര്‍ കുടപിടിച്ചു കൊടുത്തു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സഭക്കുള്ളില്‍ സമരം നടത്തുന്നത് ചരിത്രമാണ്. സഭയില്‍ സമരം നടക്കുന്നത് ആദ്യമായാണെന്ന് ആദ്യമായി സഭയിലെത്തിയ അംഗങ്ങളായ മന്ത്രിമാര്‍ പറയുന്നത്. മന്ത്രിമാരായ രാജേഷും രാജീവും പ്രതിപക്ഷത്തെ അവഹേളിക്കുന്ന തരത്തിലുളള പരാമര്‍ശങ്ങളാണ് നടത്തിയത്. ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ്.
സഭ നന്നായി നടത്തിക്കൊണ്ടു പോവാനുള്ള സാഹചര്യമുണ്ടാക്കുക എന്നതാണ് പാര്‍ലമെന്ററികാര്യ മന്ത്രിയുടെ ആദ്യ ജോലി. എന്നാല്‍, സഭ അലങ്കോലമാക്കാനാണ് മന്ത്രി രാജേഷ് ശ്രമിക്കുന്നത്. അതുതന്നെയാണ് നിയമമന്ത്രിയും ചെയ്യുന്നത്. ഇന്നലെ മുഖ്യമന്ത്രിയാണെങ്കില്‍ ഇന്ന് മന്ത്രിമാരും പ്രതിപക്ഷ അംഗങ്ങളുമാണ് പ്രകോപനം ഉണ്ടാക്കിയത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷം തോറ്റ് മടങ്ങില്ല.
അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹങ്ങള്‍ മോഷ്ടിക്കുകയും വില്‍പന നടത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. 2019ലാണ് ശബരിമലയില്‍ കുഴപ്പം നടന്നതെന്നാണ് ദേവസ്വം മന്ത്രി വി.എന്‍. വാസവനും ദേവസ്വം പ്രസിഡന്റും പറഞ്ഞത്. 2019ല്‍ ദ്വാരപാലക ശില്‍പം വിറ്റ സമയത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്.
ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്കറിയാം. അതിനാലാണ് കടകംപള്ളി കോടീശ്വരന്റെ പേര് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടത്. സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഇക്കാര്യം അറിയാവുന്നതാണ്. ഹൈകോടതി പറഞ്ഞപ്പോഴാണ് പ്രതിപക്ഷം അടക്കമുള്ളവര്‍ വിവരം അറിയുന്നത്.
ഇക്കാര്യം അറിഞ്ഞിട്ടും 2025ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ക്ഷണിച്ചു. ശബരിമലയിലെ വാതിലും കട്ടിളപ്പടിയും ദ്വാരപാല ശില്‍പവും കൊണ്ടുപോയി. കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ഈ കള്ളന്മാര്‍ അയ്യപ്പന്റെ തങ്കവിഗ്രഹം അടിച്ചു കൊണ്ടു പോയേനെ എന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.