'യുഡിഎഫ് അണികള്‍ക്ക് അഭിമാനമുണ്ട്, അത് ആരുടെയും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ആകില്ല; അന്‍വറിന് മുന്നില്‍ കീഴടങ്ങാന്‍ പറ്റില്ല; അടഞ്ഞ വാതില്‍ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല; വിലപേശല്‍ രാഷ്ട്രീയത്തിന് യുഡിഎഫ് വഴങ്ങില്ല'; 19760 വോട്ടിന്റെ ബലത്തില്‍ മുന്നണി പ്രവേശനം നോട്ടമിടുന്ന അന്‍വറിന് മുന്നില്‍ വാതിലടച്ച് വി ഡി സതീശന്‍

അന്‍വറിന് മുന്നില്‍ വാതിലടച്ച് വി ഡി സതീശന്‍

Update: 2025-06-24 12:39 GMT

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നേടിയ 19760 വോട്ടിന്റെ ബലത്തില്‍ യുഡിഎഫ് മുന്നണി പ്രവേശനം ലക്ഷ്യമിടുന്ന പി വി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്‍വറിന് മുന്നില്‍ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ്ചാനലില്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തിലാണ് സതീശന്‍ തന്റെ നിലപാട് അറിയിച്ചത്.

'യുഡിഎഫ് അണികള്‍ക്ക് അഭിമാനമുണ്ട്, അത് ആരുടെയും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ആകില്ലെന്ന് സതീശന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു കാലത്ത് അന്‍വര്‍ പറഞ്ഞ വാക്കുകള്‍ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അന്‍വറിന് മുന്നില്‍ വാതില്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാന്‍ പറ്റില്ല. പ്രശംസകളില്‍ വീഴില്ല. അന്‍വറിനോട് നോ പറഞ്ഞത് ബോധപൂര്‍വം എടുത്ത തീരുമാനമാണ്. അതില്‍ മറ്റം വരുത്തേണട സാഹചര്യം ഇപ്പോഴില്ലെന്നും സതീശന്‍ വ്യക്തമാക്കി.

യുഡിഎഫില്‍ കയറാന്‍ വേണ്ടി രമേശ് ചെന്നിത്തല, കെ സുധാകരന്‍ എന്നിവരുടെ ആശിര്‍വാദത്തോടെ ലീഗുമായി ചര്‍ച്ചകള്‍ നടത്താനാണ് അന്‍വര്‍ ശ്രമം നടത്തുന്നത്. എന്നാല്‍ അടുത്തെങ്ങും അന്‍വര്‍ വിഷയം ചര്‍ച്ചയാക്കേണട കാര്യമില്ലെന്നാണ് സതീശന്റെ വാക്കുകളിലുള്ളത്. നിലമ്പൂരില്‍ അന്‍വര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടിയേനെ എന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. നിലമ്പൂരില്‍ നിര്‍ണായക സ്വാധീനമായ പി.വി.അന്‍വറിനെ അവഗണിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ പറയുമ്പോഴും കൂടുതല്‍ പ്രതികരണത്തിനില്ലെന്നാണ് പ്രതിപക്ഷനേതാവിന്റേത് അനുകൂല നിലപാടല്ല.

മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായം പറയാം. എന്നാല്‍ താന്‍ പറയേണ്ടത് യു.ഡി.എഫിന്റെ അഭിപ്രായമാണെന്നാണ് സതീശന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അന്‍വറിന്റെ അഭാവത്തിലും മികച്ച വിജയം നേടാനായതിനാല്‍ വി.ഡി.സതീശന്റെ നിലപാട് തന്നെയാവും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. യുഡിഎഫ് അണികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച നേതാവെന്ന പരിവേഷമാണ് ഇപ്പോള്‍ വി ഡി സതീശനുള്ളത്.

അതേസമയം ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്‌തെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. ഇടതു വോട്ടുകള്‍ അന്‍വര്‍ ചോര്‍ത്തി അമരമ്പലം ഉള്‍പ്പെടെയുള്ള ശക്തി കേന്ദ്രങ്ങളില്‍ എല്‍ ഡി എഫിന് തിരിച്ചടിയായത് അന്‍വറിന്റെ സാന്നിധ്യം തന്നെയാണ്. അന്‍വര്‍ നല്ല വോട്ട് പിടിക്കുമെന്ന് നേരത്തെ കണക്കു കൂട്ടിയിരുന്നുവെന്നം ജോയി പ്രതികരിച്ചു.

യു ഡി എഫിന്റെ വോട്ട് ചോര്‍ന്നിട്ടില്ല ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചത് ആര്യാടന്‍ ഷൌക്കത്ത് മെറിറ്റുള്ള സ്ഥാനാര്‍ഥി ആണ്. നിലമ്പൂരിലെ ജനങ്ങള്‍ക്ക് പരിചയപെടുത്തേണ്ട കാര്യമില്ല. ഷൌക്കത്ത് സ്ഥാനാര്‍ഥിയായത് മുതല്‍ യു ഡി എഫിനു മുന്‍തൂക്കം ലഭിച്ചു വര്‍ഗീയ വോട്ടുകള്‍ നേടിയെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. ബിജെപിക്ക് ഉള്‍പ്പെടെ കിട്ടേണ്ട വോട്ടുകള്‍ അവര്‍ക്ക് കിട്ടി . യുവ നേതാക്കള്‍ സോഷ്യല്‍ മീഡിയയിലും ഗ്രൗണ്ടിലും പണിയെടുത്തു സിപിഎം മന്ത്രിമാര്‍ വീട് കയറിയെങ്കിലും ആരും അറിഞ്ഞത് പോലുമില്ലെന്നും വിഎസ് ജോയ് കൂട്ടിച്ചേര്‍ത്തു.

ഉപതിരിഞ്ഞെടുപ്പു കഴിഞ്ഞതോടെ കിട്ടിയ വോട്ടുകളുടെ ബലത്തില്‍ ചില ചാനലുകളെയും കൂട്ടുപിടിച്ച് യുഡിഎഫില്‍ പ്രവേശിനിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നിലമ്പൂരില്‍ നിന്നും വിജയിച്ച ഷൗക്കത്തിനും അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിനോട് അത്ര താല്‍പ്പര്യമില്ലെന്നാണ് സൂചന. രണ്ട് ടേം എംഎല്‍എ ആയിരുന്നയാള്‍ക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണ് അന്‍വറിന് കിട്ടിയതെന്നാണ് ഷൗക്കത്തിന്റെ പ്രതികരണം.

അതിനപ്പുറം ഒന്നും അന്‍വറിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. അദ്ദേഹം നടത്തിയ നൂറുകണക്കിന് പത്രസമ്മേളനങ്ങളില്‍ കൂടുതലും തനിക്കെതിരായിരുന്നു. താന്‍ അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കാന്‍ പോയിട്ടില്ല എന്നും ജനങ്ങള്‍ തീരുമാനിച്ചാല്‍ മറ്റൊന്നിനും പ്രസക്തിയില്ല എന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വര്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നത് വൈകിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സതീശനെതിരെ വിമര്‍ശനമുന്നയിച്ചതെന്നും വ്യക്തിപരമായ വിമര്‍ശനമല്ലെന്നും തെരഞ്ഞെപ്പിന് ശേഷം അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

അന്‍വറിനെ മുന്നണിയില്‍ എടുത്താല്‍ ഭാവിയില്‍ വലിയ തലവേദന ആകുമെന്ന അഭിപ്രായം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ശക്തമായുണ്ട്. ഇവര്‍ സതീശന്റെ നിലപാടിനെ ഉറ്റുനോക്കുകയാണ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പോടെ അന്‍വറിന്റെ പ്രസക്തി ഇല്ലാതായെന്നും ഈ നേതാക്കള്‍ കരുതുന്നു. അതേസമയം എങ്ങനെയെങ്കിലും മുന്നണിയില്‍ കയറുക എന്നതാണ് അന്‍വറിന്റെ തന്ത്രം. സതീശന് വഴങ്ങാമെന്ന സൂചന നല്‍കിയത് അതുകൊണ്ടാണ്. നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍, മരുമോനിസത്തിന്റെ അടിവേരറുക്കാന്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സിരിക്കാനും തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിപക്ഷനേതാവിനോട് വ്യക്തിപരമായി വിരോധമില്ലന്നെും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വി.ഡി. സതീശനെതിരേ നിശിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വര്‍, തന്നെ മുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായത് വീഴ്ചയാണെന്ന് ഇത്തവണ ലഘൂകരിച്ചു. എന്നാല്‍, അത് തന്നെ അപമാനിക്കുന്നതിന് സമാനമായിരുന്നെന്ന് പറയാന്‍ വിമുഖതകാട്ടിയില്ല.

നേരത്തെ, തന്നെ മുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ബേപ്പൂര്‍ സീറ്റ് വെച്ചുനീട്ടിയിരുന്നെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യം മലമ്പുഴ വാഗ്ദാനംചെയ്‌തെന്നും പിന്നീട് അത് ബേപ്പൂരായെന്നുമായിരുന്നു അന്ന് അന്‍വര്‍ പറഞ്ഞത്. തന്റെ സിറ്റിങ് സീറ്റ് വിട്ടുനല്‍കിയാണ് എല്‍ഡിഎഫില്‍നിന്ന് പുറത്തുവന്നത്. അതിനാല്‍, തനിക്ക് വീണ്ടും നിയമസഭയില്‍ എത്താന്‍ ഒരു സിറ്റിങ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News