ഡോക്ടറെ വെട്ടിയ വാര്‍ത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോട്: എല്ലാ മരണങ്ങളും തടയാന്‍ ഡോക്ടര്‍മാര്‍ ദൈവങ്ങള്‍ അല്ല; കാണുമ്പോള്‍ തന്നെ അസുഖം പ്രവചിക്കാന്‍ ഞങ്ങള്‍ ആരും കണിയാന്മാരും അല്ല; താമരശേരി ആക്രമണം ആഘോഷിക്കുന്നവര്‍ കുത്തുന്നത് സ്വന്തം കുഴികളെന്ന് ഡോ.സൗമ്യ സരിന്‍

താമരശേരി താലൂക്ക് ആശുപത്രി ആക്രമണത്തില്‍ ഡോ.സൗമ്യ സരിന്‍

Update: 2025-10-09 09:55 GMT

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരായ ആക്രമണം സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ആഘോഷിക്കുകയാണ്. ഒമ്പത് വയസുകാരി അനയയുടെ മരണത്തില്‍ തന്റെ ഭര്‍ത്താവ് സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ രംബീസ പ്രതികരിച്ചികരുന്നു. സൂപ്രണ്ടാണെന്ന് തെറ്റിദ്ധരിച്ചാണ് സൂപ്രണ്ടിന്റെ മുറിയിലിരുന്ന ഡോക്ടര്‍ വിപിനെ സനൂപ് ആക്രമിച്ചതെന്നാണ് സൂചന. ഡോക്ടറെ വെട്ടിയ വാര്‍ത്തയ്ക്ക് താഴെ കൊലവിളി നടത്തുന്നവരോട്, എല്ലാ മരണങ്ങളും തടയാന്‍ ഡോക്ടര്‍മാര് ദൈവങ്ങളല്ല എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഡോ.സൗമ്യ സരിന്‍ തന്റെ കുറിപ്പില്‍.

നിലവില്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന താന്‍ കേരളത്തിലേക്ക് മടങ്ങി വരുന്ന കാര്യം പുനരാലോചിക്കുകയാണ്. 'ഡോക്ടര്‍ക്ക് കിട്ടിയ അക്രമത്തില്‍ ' ആഘോഷിക്കുന്ന ' ഓരോരുത്തരും ഒരു കാര്യം ഓര്‍ത്തു വെച്ചോളൂ. നിങ്ങള്‍ കുത്തുന്നത് നിങ്ങളുടെ സ്വന്തം കുഴികള്‍ തന്നെയാണ്...പഠനത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടികളാണ് പണ്ടൊക്കെ നല്ല സര്‍ക്കാര്‍ മെഡിക്കല്‍ കൊള്ളേജുകളില്‍ പഠിച്ചു ഡോക്ടര്‍മാര്‍ ആയിരുന്നത്. ഇനി അങ്ങനെ ഉള്ള ഒരു മിടുക്കന്മാരും മിടുക്കികളും ഈ പണിക്ക് വരില്ല എന്നുറപ്പ്.'- സൗമ്യ സരിന്‍ കുറിച്ചു.

ഡോ.സൗമ്യ സരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലി ചെയ്യുന്നത് ഷാര്‍ജയില്‍ ആണ്. നല്ലൊരു ആശുപത്രിയില്‍ ജോലി കിട്ടി ഇങ്ങോട്ട് വരുമ്പോള്‍ വളരെ കുറച്ചു കാലത്തെ വേറിട്ട ഒരു അനുഭവം സമ്പാദിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. ഒന്നോ രണ്ടോ കൊല്ലം കൂടി കഴിഞ്ഞാല്‍ തിരിച്ചു വരണം എന്ന ആഗ്രഹവുമായാണ് ജീവിച്ചത്. ഇന്നലെ വരെ. തിരിച്ചു സ്വന്തം നാട്ടില്‍ വന്നു പണിയെടുക്കണം എന്ന ആഗ്രഹം ആണ് ഇന്നലെ വരെയും എന്നേ മുന്നോട്ട് നയിച്ചത്.

പക്ഷെ ഇപ്പൊ ഞാന്‍ ആ മോഹം ഉപേക്ഷിക്കണോ എന്നാണ് ആലോചിക്കുന്നത്. ഞാന്‍ വന്നാലും ഇല്ലെങ്കിലും കേരളത്തില്‍ ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. പക്ഷെ വന്നാല്‍ ചിലപ്പോള്‍ എന്റെ കുടുംബത്തിന് ചിലപ്പോള്‍ എന്നേ നഷ്ടപെട്ടാലോ എന്ന് ഞാന്‍ ഭയപ്പെടുന്നുണ്ട്.

ഡോക്ടറേ വെട്ടിയ വാര്‍ത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോടാണ്...എല്ലാ മരണങ്ങളും തടയാന്‍ ഡോക്ടര്‍മാര്‍ ദൈവങ്ങള്‍ അല്ല. എത്ര ശ്രമിച്ചാലും ചില ജീവനുകള്‍ ഞങ്ങളുടെ കയ്യില്‍ നിന്നും വഴുതിപോകും. ആ മരണങ്ങള്‍ എല്ലാം ഞങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. ഞങ്ങളും മനുഷ്യര്‍ ആണ്!

പനിയും ശര്‍ദിയും അപസ്മാരവും ഉള്ള കുട്ടി മരണപെടാന്‍ അമീബിക് മസ്തിഷ്‌ക്ക ജ്വരം തന്നെ വേണം എന്നില്ല! തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ ഏതൊരു അണുബാധയുടെയും ലക്ഷണങ്ങള്‍ ഇത് തന്നെയാണ്. കുട്ടിക്ക് പ്രാഥമിക ചികിത്സക്ക് നല്‍കിയിട്ടുണ്ട്. അപസ്മാരം കണ്ടപ്പോള്‍ തന്നെ അപകടം മനസ്സിലാക്കി കുട്ടിയെ റെഫര്‍ ചെയ്തിട്ടുമുണ്ട്. കാണുമ്പോള്‍ തന്നെ അസുഖം പ്രവചിക്കാന്‍ ഞങ്ങള്‍ ആരും കണിയാന്മാരും അല്ല.

ഇന്ന് ആ ഡോക്ടര്‍ക്ക് കിട്ടിയ അക്രമത്തില്‍ ' ആഘോഷിക്കുന്ന ' ഓരോരുത്തരും ഒരു കാര്യം ഓര്‍ത്തു വെച്ചോളൂ. നിങ്ങള്‍ കുത്തുന്നത് നിങ്ങളുടെ സ്വന്തം കുഴികള്‍ തന്നെയാണ്...പഠനത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടികളാണ് പണ്ടൊക്കെ നല്ല സര്‍ക്കാര്‍ മെഡിക്കല്‍ കൊള്ളേജുകളില്‍ പഠിച്ചു ഡോക്ടര്‍മാര്‍ ആയിരുന്നത്. ഇനി അങ്ങനെ ഉള്ള ഒരു മിടുക്കന്മാരും മിടുക്കികളും ഈ പണിക്ക് വരില്ല എന്നുറപ്പ്. സ്വന്തം ജീവിതത്തിന്റെ നല്ല വര്‍ഷങ്ങള്‍ മുഴുവന്‍ പഠിച്ചു പഠിച്ചു അവസാനം ഇതുപോലെ ഏതെങ്കിലും ഭ്രാന്തന്റെ കത്തിമുനയില്‍ ഒടുങ്ങാന്‍ ഒരു മിടുക്കന്മാരും ഇനി തയ്യാറാവില്ല.

സാവധാനം ഈ ജോലി എടുക്കുന്ന ആളുകളുടെ മികവ് കുറയും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെ കിട്ടാതെ ആകും. മിടുക്കിന്റെ മികവില്‍ വന്നവര്‍ക്ക് പകരം പണത്തിന്റെ മികവില്‍ പഠിച്ചവരും അര്‍ഹത ഇല്ലാത്തവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ഇവിടെ നിറയും. ചികിത്സയുടെ ഗുണവും അതു പോലെ ആവും!

ആരാണ് അനുഭവിക്കാന്‍ പോകുന്നത്? നിങ്ങള്‍ തന്നെ! നിങ്ങള്‍ ഓരോരുത്തരും തന്നെ! മിടുക്കരായ ഡോക്ടര്‍ ആവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മറു രാജ്യങ്ങളില്‍ പോയി പഠിക്കും. അവിടെ തന്നെ ജോലി നേടും. അവിടെ തന്നെ സെറ്റില്‍ ചെയ്യും! ആരാണ് അനുഭവിക്കാന്‍ പോകുന്നത്?

നിങ്ങള്‍ തന്നെ! നിങ്ങള്‍ ഓരോരുത്തരും തന്നെ! എനിക്ക് എന്തായാലും ഒരു കാര്യത്തില്‍ സന്തോഷം ഉണ്ട്. എന്റെ പാപ്പു ഡോക്ടര്‍ ആവണ്ട എന്ന് മുന്നേ സ്വയം തീരുമാനിച്ച ഒരാള്‍ ആയതില്‍...ഡോക്ടര്‍ ആവാന്‍ മോഹിച്ചു എന്നോട് ഉപദേശം തേടി വന്ന ഓരോ കുട്ടികളോടും അവരുടെ അച്ഛനമ്മമാരോടും ഞാന്‍ അത്രയും ആത്മാര്‍ത്ഥതയോടെ പറയാറുണ്ട്.

ഈ ജോലി എന്നത് പുറമെ കാണുന്ന പളപളപ്പ് അല്ല എന്ന്...ഇതില്‍ ഉള്ളത് കണ്ണീരും കഷ്ടപ്പാടും ആണെന്ന്...അതുകൊണ്ട് യാഥാര്‍ഥ്യം മനസ്സിലാക്കി മാത്രം ഒരു ഡോക്ടര്‍ ആവാന്‍ തീരുമാനിക്കണം എന്ന്...അവരില്‍ പലര്‍ക്കും അന്ന് എന്നോട് മുഷിപ്പ് തോന്നിയിട്ടുണ്ടാകാം...

പക്ഷെ ഇന്ന് അവര്‍ മനസ്സില്‍ എന്നോട് നന്ദി പറയുന്നുണ്ടാകും ...

ഉറപ്പ്!

Full View


Tags:    

Similar News