ക്രിക്കറ്റിലെ പണക്കൊഴുപ്പില്‍ ബിസിസിഐയെ വെല്ലാന്‍ മറ്റാരുമില്ല! കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് 9741.7 കോടിയുടെ വരുമാനം; ഐപിഎല്ലില്‍ നിന്നു മാത്രം സമ്പാദ്യം 5671 കോടി രൂപ!

ക്രിക്കറ്റിലെ പണക്കൊഴുപ്പില്‍ ബിസിസിയെ വെല്ലാന്‍ മറ്റാരുമില്ല!

Update: 2025-07-18 12:54 GMT

മുംബൈ: ലോകക്രിക്കറ്റില്‍ പണക്കൊഴുപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വെല്ലാന്‍ ആരുമില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിസിസിഐക്ക് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം. 2023-24 സമ്പത്തിക വര്‍ഷം ബിസിസിഐയുടെ ആകെ വരുമാനം 9741.7 കോടി രൂപയാണെന്നു വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തു വന്നത്. ഇതില്‍ 5761 കോടി രൂപയും ഐപിഎല്ലില്‍ നിന്നു മാത്രമുള്ള വരുമാനമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡാണ് ഇന്ത്യയുടേതെന്ന് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ്. ഫിഫ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള രണ്ടാമത്തെ കായിക സംഘടനയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാപിച്ച റെക്കോര്‍ഡുകള്‍ക്ക് സമീപകാലത്തൊന്നും മാറ്റമുണ്ടാകില്ലെന്നു ചരുക്കം. ആകെ വരുമാനത്തിന്റെ 60 ശതമാനത്തോളമാണ് ഐപിഎല്ലില്‍ നിന്നു മാത്രം ബിസിസിഐയ്ക്കു ലഭിച്ചത്. ക്രിക്കറ്റില്‍ തന്നെ വന്‍ മാറ്റങ്ങളുമായി 2008ലാണ് ഐപിഎല്‍ ആരംഭിച്ചത്. വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് സംപ്രേഷണാവകാശത്തില്‍ നിന്നാണ്. ബിസിസിഐ വരുമാനത്തിന്റെ പ്രധാന ശ്രോതസും സംപ്രേഷണാവകാശത്തില്‍ നിന്നു തന്നെ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 361 കോടി രൂപയാണ് ഇത്തരത്തില്‍ ബിസിസിഐയ്ക്കു ലഭിച്ചത്.

ബിസിസിഐയുടെ പക്കല്‍ നിലവില്‍ 30,000 കോടിയില്‍പ്പരം രൂപയുണ്ടെന്നാണ് കണക്കെന്നു സാമ്പത്തിക വിദഗ്ധനായ സന്ദീപ് ഗോയല്‍ വ്യക്തമാക്കി. പലിശയിനത്തില്‍ മാത്രം ബിസിസിഐയ്ക്ക് വാര്‍ഷികമായി 1000 കോടി രൂപയോളം ലഭിക്കുന്നുണ്ട്. വാര്‍ഷിക വരുമാനത്തില്‍ 10 മുതല്‍ 12 ശതമാനം വരെ വളര്‍ച്ചയുണ്ടെന്നും ഗോയല്‍ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റ് പോരാട്ടങ്ങളായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടങ്ങളും ബിസിസിഐയ്ക്കു മുന്നിലെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധ്യത നല്‍കുന്ന പോരാട്ടങ്ങള്‍ തന്നെയാണെന്നു ഗോയല്‍ പറയുന്നു. ആഭ്യന്ത പോരാട്ടങ്ങളുടെ വാണജ്യവത്കരണത്തിലൂടെ ബിസിസിഐയ്ക്കു ഇതു സാധ്യമാക്കാമെന്ന സാധ്യതകളാണ് ഗോയല്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News