'നിനക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്; ഞങ്ങള്‍ എന്തു ചെയ്യണമെന്ന് നീ പഠിപ്പിക്കേണ്ട'; ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസിനു നേരെ വിരല്‍ ചൂണ്ടി ഗംഭീറിന്റെ താക്കീത്; ഗ്രൗണ്ട് സ്റ്റാഫിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ ഇന്ത്യന്‍ പരിശീലകന്‍; ഓവല്‍ പിച്ചില്‍ ഇന്ത്യക്കുള്ള കെണിയോ?

ഓവല്‍ പിച്ചില്‍ ഇന്ത്യക്കുള്ള കെണിയോ?

Update: 2025-07-29 12:28 GMT

ഓവല്‍: ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനായുള്ള ഒരുക്കത്തിലാണഅ ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ. മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടെസ്്റ്റില്‍ വിജയത്തിനു തുല്യമായ സമനില നേടിയെടുത്തത് ഇന്ത്യക്കു നല്‍കുന്ന ആത്മവിശാസം ചെറുതല്ല. ഇന്നിങ്സ് പരാജയം പോലും നേരിട്ടേക്കുമെന്ന ഘട്ടത്തില്‍ നിന്നാണ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ ഇന്ത്യ തകര്‍ത്തത്. പരമ്പര നഷ്ടമാവാതെ നോക്കാനും നാലാമങ്കത്തിലെ സമനില ഇന്ത്യയെ സഹായിച്ചിരുന്നു. ഓവലില്‍ വീണ്ടുമൊരു ഡു ഓര്‍ ഡൈ മാച്ചിനു തന്നെയാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും ഈ മല്‍സരത്തില്‍ ഇന്ത്യ ആഗ്രഹിക്കുകയും ചെയ്യുന്നില്ല. ഓവില്‍ ജയിച്ചാല്‍ പരമ്പര 2-2നു അവസാനിപ്പിക്കാനും ഗില്ലിനം സംഘത്തിനുമാവും. അതിനിടെ ഓവല്‍ ടെസ്റ്റിനു തയ്യാറെടുക്കവെ പിച്ച് ക്യുറേറ്ററെ കോച്ച് ഗൗതം ഗഭീര്‍ പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മത്സരവേദിയായ ഓവലിലെ ക്യുറേറ്ററും ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലാണ് രൂക്ഷമായ വാക്‌പോര്. മാഞ്ചസ്റ്റര്‍ ടെസ്റ്റ് പൂര്‍ത്തിയായതിനു പിന്നാലെ തിങ്കളാഴ്ച ഇന്ത്യന്‍ ടീമംഗങ്ങള്‍ തിങ്കളാഴ്ചയാണ് ലണ്ടനിലെത്തിയത്. ചൊവ്വാഴ്ച ഇന്ത്യന്‍ ടീം പരിശീലനം നടത്താനും ധാരണയായിരുന്നു. ഇതിനിടെയാണ് ഓവലിലെ ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും ഗംഭീറും തമ്മില്‍ കനത്ത വാക്കുതര്‍ക്കം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സന്ദര്‍ശക ടീമിന് ഓവലില്‍ ഒരുക്കിയ സംവിധാനങ്ങളിലെ അതൃപ്തിയാണ് ഗംഭീര്‍ വൈകാരികമായി പ്രതികരിക്കാന്‍ കാരണമെന്നാണ് വിവരം. ഗ്രൗണ്ട് സ്റ്റാഫുമായി ഗംഭീര്‍ രൂക്ഷമായ ഭാഷയില്‍ തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലീ ഫോര്‍ട്ടിസിനു നേരെ വിരല്‍ ചൂണ്ടി ഗംഭീര്‍ അലറുന്നതും ദൃശ്യങ്ങളിലുണ്ട്.

''എന്താണ് ചെയ്യേണ്ടതെന്ന് നീ ഞങ്ങളെ പഠിപ്പിക്കേണ്ട' എന്ന് പറഞ്ഞാണ് ഗംഭീര്‍ ഓവലിലെ ക്യുറേറ്ററോട് കുപിതനായതെന്നാണ് റിപ്പോര്‍ട്ട്. വാക്‌പോര് കൈവിട്ടുപോകുമെന്ന ഘട്ടത്തിലെത്തിയതോടെ, ഇന്ത്യന്‍ പരിശീലക സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഗംഭീറിനെ പിടിച്ചുമാറ്റിയത്.

വാക്കുതര്‍ക്കത്തിനിടെ, ഗംഭീറിനെതിരെ ഔദ്യോഗികമായി പരാതി നല്‍കുമെന്ന് ഗ്രൗണ്ട് സ്റ്റാഫ് ഭീഷണി മുഴക്കിയതും അദ്ദേഹത്തെ ചൊടിപ്പിച്ചുവെന്നാണ് വിവരം. ''നിനക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്. പക്ഷേ, ഞങ്ങള്‍ എന്തു ചെയ്യണമെന്ന് പഠിപ്പിക്കാന്‍ വരേണ്ട' ഗംഭീര്‍ തുറന്നടിച്ചു.

ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തവെയാണ് അവര്‍ക്കു മുന്നില്‍ വച്ച് ചീഫ് ക്യുറേറായ ലീ ഫോര്‍ട്ടിസിനെ ഗൗതം ഗംഭീര്‍ ശകാരിച്ചത്. ഇന്നു ഉച്ചയ്ക്കാണ് ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ സംഘം ഓവലില്‍ പരിശീലനത്തിനു ഇറങ്ങിയത്. അദ്ദേഹത്തിനൊപ്പം കോച്ചിങ് സംഘത്തിലെ മറ്റുള്ളവരും ഗ്രൗണ്ടിലുണ്ടായിരുന്നു. ഈ സമയത്തു ക്യുറേറ്ററും ഇവരുടെ സമീത്തുണ്ടായിരുന്നു. ഇന്ത്യന്‍ കോച്ചിങ് സംഘത്തോടു ഫോര്‍ട്ടിസ് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഗംഭീര്‍ ക്ഷുഭിതനാവുകയും അദ്ദേഹത്തോടു കയര്‍ക്കുകയും ചെയ്തത്.

ഇതിനിടെ ബാറ്റിങ് കോച്ച് സിതാന്‍ഷും കോട്ടകും ഇവര്‍ക്കിടയിലേക്കു വരികയും ഫോര്‍ട്ടിസുമായി സംസാരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ സമയത്തു ഫോര്‍ട്ടിസിനുനേരെ വിരല്‍ ചൂണ്ടി ഗംഭീര്‍ പലതും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അഞ്ചാം ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിലുള്ള അതൃപ്തി കാരണമാണോ കോച്ച് ഈ തരത്തില്‍ ചൂടായതിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. എന്തു തന്നെ ആയാലും എന്തോ ഒന്ന് ഗംഭീറിനെ അതൃപ്തനാക്കിയിട്ടുണ്ടെന്നു പെരുമാറ്റത്തില്‍ നിന്നും വ്യക്തമാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍ ക്യുറേറ്ററായ ഫോര്‍ട്ടിസ് പല കോണുകളില്‍ നിന്നും സസൂക്ഷ്മം വീക്ഷിക്കുന്നത് കാണാമായിരുന്നു.

ഓവലിലെ പിച്ചില്‍ ബാറ്റിങ് പരിശീലനത്തിനായി ആദ്യമെത്തിയ ഇന്ത്യന്‍ താരം യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനായിരുന്നു. മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 61 റണ്‍സെടുത്തെങ്കിലും രണ്ടാമിന്നിങ്സില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഈ പര്യടനത്തില്‍ സായിയുടെ രണ്ടാമത്തെ ഡെക്ക് കൂടിയാണിത്. നേരത്തേ ലീഡ്സിലെ ആദ്യ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പക്ഷെ ഒന്നാമിന്നിങ്സില്‍ ഡെക്കായി മടങ്ങാനായിരുന്നു സായിയുടെ യോഗം. രണ്ടും മൂന്നും ടെസ്റ്റുകളില്‍ പക്ഷെ സായിക്കു പുറത്തിരിക്കേണ്ടി വന്നു. കരുണ്‍ നായരെയാണ് മൂന്നാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചത്. ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കരുണിനായില്ല. ഇതോടെ നാലാം ടെസ്റ്റില്‍ അദ്ദേഹത്തെ ഒഴിവാക്കിയ ഇന്ത്യ പകരം സായിയെ തിരികെ വിളിക്കുകായിരുന്നു.

Tags:    

Similar News