1340 ക്രിക്കറ്റ് ബോളുകള്‍ വാങ്ങിയത് ഒരു കോടി രൂപയ്ക്ക്! 11.85 ലക്ഷത്തിന് എ.സി; വന്‍ ക്രമക്കേടെന്ന് ആരോപണം; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അറസ്റ്റില്‍

1340 ക്രിക്കറ്റ് ബോളുകള്‍ വാങ്ങിയത് ഒരു കോടി രൂപയ്ക്ക്!

Update: 2025-07-11 11:29 GMT

ഹൈദരാബാദ്: ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ. ജഗന്‍ മോഹന്‍ റാവുവിനെ തെലങ്കാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റില്‍. ഒരു കോടി രൂപക്ക് 1340 ക്രിക്കറ്റ് ബാളുകള്‍ വാങ്ങിയെന്നും 11.85 ലക്ഷം രൂപക്ക് എയര്‍ കണ്ടീഷനര്‍ വാങ്ങിയെന്നുമുള്‍പ്പെടെ തെറ്റായ രീതിയില്‍ കണക്കുകാണിച്ചാണ് സാമ്പത്തിക കുറ്റകൃത്യം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

അസോസിയേഷന്റെ ട്രഷറര്‍ സി.ജെ ശ്രീനിവാസ റാവു, ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ സുനില്‍ കാന്ത് എന്നിവരുടെ അറിവോടെ ഫണ്ട് 'ദുരുപയോഗം' ചെയ്‌തെന്ന് ജൂണ്‍ ഒമ്പതിന് തെലങ്കാന ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡി. ഗുരുവ റെഡ്ഡി നല്‍കിയ പരാതിയില്‍ പറയുന്നു. കായിക താരങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍, പ്ലംബിംഗ് ചെലവുകള്‍, കാറ്ററിങ് സര്‍വീസുകളുടെ 'അനുമതി', ഇലക്ട്രിക്കല്‍ മെറ്റീരിയല്‍ 'വാങ്ങല്‍' എന്നിവയുടെ പേരിലും പണം വകമാറ്റിയെന്ന് സി.ഐ.ഡി പറയുന്നു. കുറഞ്ഞത് 2.32 കോടി രൂപയുടെ ദുരുപയോഗം നടന്നതാണ് ആരോപണം.

2024-25ലെ ബി.സി.സി.ഐ ആഭ്യന്തര സീസണിനായി ക്രിക്കറ്റ് ബാളുകള്‍ വാങ്ങുന്നതിനായി ജഗന്‍ മോഹന്‍ റാവുവും ക്രിക്കറ്റ് അസോസിയേഷന്‍ ഉന്നത സമിതിയിലെ മറ്റംഗങ്ങളും ചേര്‍ന്ന് 1.03 കോടിരൂപ ദുരുപയോഗം ചെയ്തു. ഇത്രയും വലിയ തുകക്ക് വാങ്ങിയത് 1340 പന്തുകള്‍ മാത്രമായിരുന്നു. ഈ ഇടപാടില്‍, റാവു ടെന്‍ഡര്‍നടപടിക്രമം ലംഘിച്ചെന്നും സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലെന്നും എഫ്ഐആറില്‍ പറയുന്നു. പുതിയ എയര്‍ കണ്ടീഷനറുകള്‍ക്കായി 11.85 ലക്ഷം രൂപ ചെലവഴിച്ചു.

ഐ.പി.എല്‍ 2023-24, 2024-25 വര്‍ഷങ്ങളിലേക്ക് പ്ലംബിംഗ് മെറ്റീരിയല്‍ വാങ്ങിയതില്‍ 21.7 ലക്ഷം രൂപയുടെ അഴിമതി നടന്നതായും, ഐ.പി.എല്‍ 2024-25 ന്റെ 18-ാം പതിപ്പിനായി ഇലക്ട്രിക്കല്‍ മെറ്റീരിയല്‍ വാങ്ങിയതില്‍ 6.85 ലക്ഷം രൂപയുടെ അഴിമതി നടന്നതായും എഫ്.ഐ.ആറില്‍ പറയുന്നു. 2024-25 ബി.സി.സി.ഐ ആഭ്യന്തര സീസണിനായി കായിക വസ്ത്രങ്ങള്‍ വാങ്ങുന്നതില്‍ അഴിമതി നടന്നു. കാറ്ററിങ് ജോലികള്‍ സ്വകാര്യ വ്യക്തിക്ക് 31.07 ലക്ഷം രൂപയ്ക്ക് അനുവദിച്ചുവെന്നും 56.84 ലക്ഷം രൂപ ദുരുപയോഗം ചെയ്തെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.

ബുധനാഴ്ച ജഗന്‍ മോഹന്‍ റാവു, ശ്രീനിവാസ് റാവു, സുനില്‍ കാന്ത് എന്നിവരെ സെക്ഷന്‍ 465 (വ്യാജരേഖ ചമയ്ക്കല്‍), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത്), 403 (സ്വത്ത് ദുരുപയോഗം ചെയ്യുക), 409 (ക്രിമിനല്‍ വിശ്വാസ ലംഘനം), 420 (വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു. 2023ലെ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതിന് ജഗന്‍ മോഹന്‍ റാവുവും മറ്റ് രണ്ട് പേരും പ്രതികളാണ്.

Tags:    

Similar News