കൂടുതല്‍ രാജ്യങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക ലക്ഷ്യം; സമൂലമാറ്റത്തിനൊരുങ്ങി ഐസിസി; മത്സരത്തിന്റെ ദൈര്‍ഘ്യം നാലുദിവസത്തിലേക്ക് ചുരുക്കും; പ്രതിദിനം എറിയുന്ന ഓവറിന്റെ എണ്ണം കൂട്ടാനും നിര്‍ദ്ദേശം; 2027 മുതല്‍ 5 ദിന ടെസ്റ്റ് 3 ടീമുകള്‍ക്ക് മാത്രം!

ടെസ്റ്റ് ക്രിക്കറ്റില്‍ സമൂലമാറ്റത്തിനൊരുങ്ങി ഐസിസി

Update: 2025-06-17 16:56 GMT

ദുബായ്:ടെസ്റ്റ് ക്രിക്കറ്റില്‍ സമൂലമാറ്റത്തിനൊരുങ്ങി ഐസിസി.പരമ്പരാഗത രീതിയായ അഞ്ചുദിവസ ടെസ്റ്റില്‍ നിന്ന് ഒരുദിവസം കുറച്ചുകൊണ്ടുള്ള പുതിയ ഫോര്‍മാറ്റ് നടപ്പാക്കാനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിക്കുന്നത്.2027-2029 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സര്‍ക്കിളിലാകും ടെസ്റ്റ് മത്സരങ്ങളുടെപുതിയ ഫോര്‍മാറ്റ് ഐസിസി അവതരിപ്പിക്കുക.ഐസിസി ചെയര്‍മാന്‍ ജയ് ഷായും അനുകൂല നിലപാട് എടുത്തതോടെയാണ് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്.കൂടുതല്‍ രാജ്യങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക,ചെറിയ ടീമുകള്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്ക് അവസരമൊരുക്കുക,കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പരിഷ്‌കാരം.

''ലോഡ്സില്‍ കഴിഞ്ഞയാഴ്ച നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷമുള്ള ചര്‍ച്ചകളില്‍, ഐസിസി അധ്യക്ഷന്‍ ജയ് ഷാ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് പിന്തുണ അറിയിച്ചതായാണ് വിവരം.202729ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമം'.അതേസമയം തന്നെ, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അഞ്ച് ദിവസം നീളുന്ന മത്സരങ്ങളുമായി മുന്നോട്ടു പോകാനും അനുമതി നല്‍കും.ഈ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഷസ്, ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി, ആന്‍ഡേഴ്സന്‍ തെന്‍ഡുല്‍ക്കര്‍ ട്രോഫിയെന്ന് പേരുമാറ്റത്തിന് ഒരുങ്ങുന്ന പട്ടൗഡി ട്രോഫി എന്നിവയിലാണ് അഞ്ച് ദിവസത്തെ ടെസ്റ്റുകള്‍ അതേപടി തുടരുക' യെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ അവസ്ഥയില്‍ ഒരുദിവസം 90 ഓവറുകളാണ് എറിയുന്നത്.എന്നാല്‍ നാലുദിവസമാക്കി ചുരുക്കുന്നതോടെ പ്രതിദിനം 98 ഓവര്‍ എന്ന കണക്കിലേക്ക് കളിസമയം നീട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആ വിധത്തിലായിരിക്കും ഐസിസിയുടെ പരിഷ്‌കരണമെന്നാണ് സൂചന. പര്യടനം നടത്തുന്ന രാജ്യങ്ങളുടെ നീണ്ട യാത്രാ പദ്ധതി,ഭാരിച്ച ചെലവ് എന്നിവയെല്ലാം കണക്കിലെടുത്താണ് പുതിയ മാറ്റം ആലോചിക്കുന്നത്.പുതിയ പരിഷ്‌കാരം 2027-29 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ പ്രയോഗവത്കരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ അവസ്ഥതന്നെ തുടരും.

അതേസമയം ആഷസ്, ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി, ഈ വെള്ളിയാഴ്ച്ച തുടങ്ങുന്ന ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി തുടങ്ങിയ പരമ്പരകളിലെല്ലാം അഞ്ചുദിവസം എന്ന പരമ്പരാഗത രീതിതന്നെ തുടരും.ഭാരിച്ച ചെലവ് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് ചെറിയ രാജ്യങ്ങള്‍ ടെസ്റ്റുകള്‍ നടത്താന്‍ മടിക്കുന്നത്.നാലുദിവസമാകുന്നതോടെ മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര നടത്താനാകും.പരമ്പരാഗത രീതിയായ അഞ്ചുദിവസ ടെസ്റ്റില്‍നിന്ന് ഒരുദിവസം കുറച്ചുകൊണ്ടുള്ള ഈ സുപ്രധാന മാറ്റം ചെറിയ ടീമുകള്‍ക്ക് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.കുറഞ്ഞ ദിവസംകൊണ്ട് കൂടുതല്‍ ടെസ്റ്റുകളും ദീര്‍ഘമായ പരമ്പരകളും കളിക്കാന്‍ ഇതുവഴി ഉപകാരപ്പെടും.

ഇന്ന് ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തോടെ ആരംഭിച്ച 2025-2027 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സര്‍ക്കിളില്‍ ആകെ 27 ടെസ്റ്റ് പരമ്പരകളാണുള്ളത്.ഇതില്‍ 17 പരമ്പരയും രണ്ട് ടെസ്റ്റുകളടങ്ങിയ ചെറിയ പരമ്പരകളാണ്.ആറ് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഓരോ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്.ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ബിഗ് ത്രീ ടീമുകള്‍ക്കൊഴികെ മറ്റ് ടീമുകള്‍ക്കൊന്നും കാര്യമായി ടെസ്റ്റ് പരമ്പരകള്‍ ഇല്ലാത്തതിനെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഏയ്ഞ്ചലോ മാത്യൂസ് അടുത്തിടെ വിമര്‍ശിച്ചിരുന്നു.

ഈ വര്‍ഷം ശ്രീലങ്ക നാലു ടെസ്റ്റുകള്‍ മാത്രമാണ് കളിക്കുന്നതെന്നും മാത്യൂസ് പറഞ്ഞിരുന്നു.ഒരുവര്‍ഷം ഓരോ ടീമിനും കുറഞ്ഞത് 10 ടെസ്റ്റെങ്കിലും കളിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും ഇന്ത്യയെയും ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും പോലെ മറ്റ് രാജ്യങ്ങള്‍ക്കും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഐസിസി അവസരമൊരുക്കണമെന്നും മാത്യൂസ് അഭിപ്രായപ്പെട്ടിരുന്നു.

2017ലാണ് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഐസിസി ഔദ്യോഗികമായി അനുമതി നല്‍കിയത്. ദക്ഷിണാഫ്രിക്കയും സിംബാബ്വെയും തമ്മിലായിരുന്നു ആദ്യ ചതുര്‍ദിന ടെസ്റ്റ് നടന്നത്.2019ലും 2023ലും ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെതിരെ രണ്ട് ചതുര്‍ദിന ടെസ്റ്റ് പരമ്പരകള്‍ കളിച്ചിരുന്നു.അടുത്തിടെ സിംബാബ്വെക്കെതിരെയും ഇംഗ്ലണ്ട് ചതുര്‍ദിന ടെസ്റ്റ് കളിച്ചു

Tags:    

Similar News