ജയ്സ്വാളിനെ വീഴ്ത്തി മാർക്കോ യാന്‍സൻ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ കരുതലോടെ ഇന്ത്യ; ക്രീസിൽ നിലയുറപ്പിച്ച് കെ എൽ രാഹുലും വാഷിംഗ്ടൺ സുന്ദറും; ആദ്യ ഇന്നിംഗ്സിൽ 122 റൺസ് പിന്നിൽ
കൊൽക്കത്ത: കൊൽക്കത്ത ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്തായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 12 റൺസെടുത്ത ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സനാണ് ബൗള്‍ഡാക്കിയത്.. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലാണ് ഇന്ത്യ. 13 റൺസെടുത്ത കെ എൽ രാഹുലും ആറ് റൺസുമായി വാഷിംഗ്ടൺ സുന്ദറും ക്രീസിലുണ്ട്.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷണാഫ്രിക്കക്കായി ഓപ്പണിംഗ് വിക്കറ്റിൽ റിയാൻ റിക്കിൾടൺ-എയ്ഡൻ മാർക്രം സഖ്യം 10.3 ഓവറിൽ 57 റൺസെടുത്ത് മികച്ച തുടക്കം നൽകിയിരുന്നു. ബുമ്രയെ കരുതലോടെ നേരിട്ട അവർ സിറാജിനെയും അക്സർ പട്ടേലിനെയും ശിക്ഷിച്ചതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ, ബുമ്ര തന്റെ രണ്ടാം സ്പെല്ലിൽ ഓപ്പണർമാരെ ഇരുവരെയും പുറത്താക്കി കളി ഇന്ത്യക്ക് അനുകൂലമാക്കി. 22 പന്തിൽ 23 റൺസെടുത്ത റിയാൻ റിക്കിൾടണെ ബൗൾഡാക്കിയ ബുമ്ര, അടുത്ത ഓവറിൽ ഏയ്ഡൻ മാർക്രത്തെ (31) വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഇരട്ട പ്രഹരമേൽപ്പിച്ചു.
പിന്നാലെ വന്ന ക്യാപ്റ്റൻ ടെംബ ബാവുമയെ കുൽദീപ് യാദവ് ഷോർട്ട് ലെഗ്ഗിൽ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചു. 14 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക പതറി. പിന്നീട് വിയാൻ മുൾഡറും ടോണി ഡി സോർസിയും ചേർന്ന് ടീമിനെ 100 കടത്തിയെങ്കിലും, ലഞ്ചിന് ശേഷം കുൽദീപ് യാദവ് വിയാൻ മുൾഡറെയും (24) ബുമ്ര ടോണി ഡി സോർസിയെയും (24) പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 120-5 എന്ന നിലയിലേക്ക് വീണു.
രണ്ടാം സെഷനിൽ തിരിച്ചെത്തിയ മുഹമ്മദ് സിറാജ് കെയ്ല്‍ വെരിയെന്നെ (16) പുറത്താക്കി. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ മറ്റ് വിക്കറ്റുകളും വീഴുകയായിരുന്നു. മാര്‍ക്കോ യാന്‍സനെ(0) സിറാജ് ബൗള്‍ഡാക്കി. ചായക്ക് തൊട്ടു മുമ്പ് കോര്‍ബിന്‍ ബോഷ്(3) വീണു. അക്ഷർ പട്ടേലിനായിരുന്നു വിക്കറ്റ്. ചായക്ക് ശേഷം തന്‍റെ രണ്ടാം ഓവറില്‍ സൈമണ്‍ ഹാര്‍മറെ ബൗള്‍ഡാക്കിയ ബുമ്ര കേശവ് മഹാരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് അവസാനിച്ചു.
