അഭിഷേക് ശര്‍മയെ കാഴ്ചക്കാരനാക്കി ഇഷന്‍ കിഷന്‍റെ വെടിക്കെട്ട്; 23 പന്തിൽ ഫിഫ്റ്റി; സിക്സർ മഴ പെയ്യിച്ച് ഇന്ത്യൻ ബാറ്റർമാർ; ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

Update: 2026-02-04 14:45 GMT

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഓപ്പണറായി ക്രീസിലെത്തിയ ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിങാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 23 പന്തിൽ അർധസെഞ്ചുറി നേടിയ കിഷൻ, ഏഴ് സിക്സറുകളും രണ്ട് ഫോറുകളും ഉൾപ്പെടെ 53 റൺസെടുത്ത് റിട്ടയേർഡ് ഔട്ടായി. ഈ ബാറ്റിംഗ് വെടിക്കെട്ട് ടി20 ലോകകപ്പിലെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള താരത്തിന്റെ സാധ്യതകൾ സജീവമാക്കി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ, ലുങ്കി എങ്കിടിയെ നേരിട്ട മൂന്നാം പന്തിൽ തന്നെ സിക്സറടിച്ച് തന്റെ നിലപാട് വ്യക്തമാക്കി. ആദ്യ ഓവറിൽ തന്നെ രണ്ട് സിക്സറുകൾ നേടിയ കിഷൻ, മറുവശത്ത് അഭിഷേക് ശർമയെ കാഴ്ചക്കാരനാക്കി വെടിക്കെട്ട് തുടർന്നു. കോർബിൻ ബോഷ് എറിഞ്ഞ നാലാം ഓവറിൽ അഭിഷേക് ശർമ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ നേടി മികച്ച പിന്തുണ നൽകി.

പവർ പ്ലേയിലെ അഞ്ചാം ഓവറിൽ ആന്‍റിച്ച് നോർക്യക്കെതിരെ നാല് സിക്സറുകളും ഒരു ഫോറുമടക്കം 29 റൺസാണ് കിഷൻ അടിച്ചുകൂട്ടിയത്. കിഷൻ ക്രീസ് വിടുമ്പോൾ ഇന്ത്യ 9 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലായിരുന്നു. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസാണ് ഇന്ത്യ നേടിയത്. 18 പന്തിൽ 24 റൺസെടുത്ത അഭിഷേക് ശർമയും റിട്ടയേർഡ് ഔട്ടായി. 13 പന്തിൽ 33 റൺസെടുത്ത തിലക് വർമയും 7 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് നിലവിൽ ക്രീസിലുള്ളത്.

സന്നാഹമത്സരമായതിനാൽ സമ്മർദ്ദമില്ലാതെ കളിക്കാമെങ്കിലും, കിഷന്റെ ഈ പ്രകടനം ലോകകപ്പ് ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ കിവീസിനെതിരെ സഞ്ജു സാംസൺ ആകെ 46 റൺസ് മാത്രം നേടിയപ്പോൾ, നാല് കളികളിൽ നിന്ന് കാര്യവട്ടത്തെ സെഞ്ചുറിയും റായ്‌പൂരിലെ അർധസെഞ്ചുറിയും ഉൾപ്പെടെ 215 റൺസാണ് ഇഷാൻ കിഷൻ സ്വന്തമാക്കിയത്. 

Tags:    

Similar News