പേസും സ്വിംഗുമുള്ള ഹെഡിംഗ്‌ലിയിലെ പിച്ചില്‍ കരുതലോടെ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; സായ് സുദര്‍ശന് അരങ്ങേറ്റം; കരുണ്‍ പ്ലേയിങ് ഇലവനില്‍; നാല് പേസര്‍മാരും ഒരു സ്പിന്നറുമായി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ യുവനിരയുമായി ഗില്‍ 'യുഗ'ത്തിന് തുടക്കമാകുമ്പോള്‍

ഇംഗ്ലണ്ടിനെതിരെ യുവനിരയുമായി ഗില്‍ 'യുഗ'ത്തിന് തുടക്കമാകുമ്പോള്‍

Update: 2025-06-20 10:29 GMT

ലീഡ്സ്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗില്‍ യുഗത്തിന് തുടക്കം. ഹെഡിംഗ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്. സായ് സുദര്‍ശന്‍ ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതാണ് ഹെഡിംഗ്ലി ടെസ്റ്റിന്റെ മറ്റൊരു ആകര്‍ഷണം. മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. നാല് പേസ് ഓപ്ഷനും ഒരു സ്പിന്നറുമാണ് ഇന്ത്യക്ക് ബൗളിംഗ് നിരയിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരംകൂടിയാണിത്.

ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും യശസ്വി ജയ്‌സ്വാളും കരുതലോടെയാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടിരിക്കുന്നത്. മലയാളി താരം കരുണ്‍ നായര്‍ എട്ടു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. ആറാമനായിട്ടായിരിക്കും കരുണ്‍ ബാറ്റിങ്ങിന് ഇറങ്ങുക. അരങ്ങേറ്റ മത്സരം കളിക്കുന്ന തമിഴ്‌നാട് താരം സായ് സുദര്‍ശനാണ് വണ്‍ ഡൗണായി ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നാലാമനായി ബാറ്റിങ്ങിന് ഇറങ്ങും. ബാറ്റിങ്ങിലും ബോളിങ്ങിലും ഉപയോഗിക്കാവുന്ന പേസര്‍ ഷാര്‍ദൂല്‍ ഠാക്കൂറും പ്ലേയിങ് ഇലവനിലുണ്ട്.

ഇംഗ്ലണ്ടിലെ പേസും സ്വിംഗുമുള്ള പിച്ചുകളില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ അതിജീവിക്കുകയാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഏറ്റവും വലിയ വെല്ലുവിളി. ആദ്യ മത്സരം നടക്കുന്ന ഹെഡിംഗ്‌ലി ഇന്ത്യക്കെന്നും തലവേദനയാണ്. ഇതിന് മുന്‍പ് 2002-ലാണ് ടീം ഇന്ത്യ ഹെഡിംഗ്‌ലിയില്‍ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്.

വിരാട് കോലിയും രോഹിത് ശര്‍മ്മയും വിരമിച്ച ശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണ് ഹെഡിംഗ്ലിയിലേത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആരുമില്ല. 50 ടെസ്റ്റിനു മുകളില്‍ കളിച്ചത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ബാറ്റര്‍ കെ എല്‍ രാഹുലും മാത്രം. ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയും പിടിച്ചുകെട്ടുകയാണ് ബുമ്രയുടെയും സംഘത്തിന്റെയും ആദ്യ കടമ്പ.

സീനിയര്‍ ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് തിരിച്ചെത്തിയതും ഇംഗ്ലണ്ട് ടീമിന് കരുത്തേകുന്നു. ബ്രണ്ടന്‍ മക്കല്ലം കോച്ചായി എത്തിയതോടെ ടെസ്റ്റ് മത്സരങ്ങളില്‍ വ്യക്തമായ ആധിപത്യം ഇംഗ്ലണ്ടിനുണ്ട്. കളിച്ച 35 ടെസ്റ്റുകളില്‍ തോറ്റത് എട്ടില്‍ മാത്രം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ന്യൂസിലന്‍ഡ് പരമ്പരയിലും കനത്ത തിരിച്ചടി നേരിട്ട ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനും ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര നിര്‍ണായകമാണ്.

ഇലവനെ ആതിഥേയരായ ഇംഗ്ലണ്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാക് ക്രോളിയും ബെന്‍ ഡെക്കറ്റും ഇന്നിങ്‌സ് ഓപ്പണ്‍ചെയ്യും. ഒലി പോപ്പ് വണ്‍ഡൗണാകും. നാലാം നമ്പറില്‍ ജോ റൂട്ട് വരും. ക്രിസ് വോക്‌സ്, ജോഷ് ടങ്, ബ്രെണ്ടന്‍ കാര്‍സ് എന്നിവര്‍ക്കാണ് പേസ് വിഭാഗത്തിന്റെ ചുമതല. ഷൊയ്ബ് ബഷീറാകും ടീമിലെ ഏക സ്പിന്നര്‍. ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സില്‍ ടീം ഏറെ പ്രതീക്ഷവെക്കുന്നുണ്ട്.

ഈ നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ കളിച്ച 26 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചത് ആറെണ്ണം മാത്രമാണ്. 16 കളിയില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയായി. 2000-ത്തിനുശേഷം ഒരേയൊരു തവണമാത്രമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചത്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ 2007-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെട്ട ടീം ട്രെന്റ് ബ്രിഡ്ജിലെ ടെസ്റ്റ് ഏഴുവിക്കറ്റിന് ജയിച്ചപ്പോള്‍ ലോര്‍ഡ്സിലെയും കെന്നിങ്ടണ്‍ ഓവലിലെയും മത്സരങ്ങള്‍ സമനിലയായി. ഇതോടെ പരമ്പര ഇന്ത്യ 1-0ത്തിന് ജയിച്ചു. 2021-22 കാലത്ത് കോലിയുടെ നേതൃത്വത്തില്‍ രണ്ടു കളി ജയിച്ചെങ്കിലും അഞ്ചുമത്സരങ്ങളുടെ പരമ്പര തുല്യനിലയിലായി (22). ആകെ മത്സരങ്ങളിലെ വിജയത്തിലും ഇംഗ്ലണ്ടിന് വ്യക്തമായ മേല്‍ക്കൈയുണ്ട്.

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രോലി, ബെന്‍ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമീ സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷൊയ്ബ് ബഷീര്‍.

Tags:    

Similar News