ഓസ്‌ട്രേലിയന്‍ പര്യടനത്തിന് കൊണ്ടുപോയത് 27 ബാഗുകള്‍; 17 ബാറ്റുകളും കുടുംബാംഗങ്ങളുടെയും പേഴ്സണല്‍ അസിസ്റ്റന്റിന്റേയും 250 കിലോയിലധികം ലഗേജ്; ഇന്ത്യന്‍ ടീമിലെ പ്രമുഖ ബാറ്റര്‍ക്കായി ലക്ഷങ്ങള്‍ 'മുടിച്ച്' ബിസിസിഐ; അച്ചടക്കം ഉറപ്പാക്കാന്‍ കര്‍ശന മാര്‍ഗരേഖ

ഇന്ത്യന്‍ ടീമിലെ പ്രമുഖ ബാറ്റര്‍ക്കായി ലക്ഷങ്ങള്‍ 'മുടിച്ച്' ബിസിസിഐ

Update: 2025-02-14 12:41 GMT

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി ദുബായിലേക്ക് ഭാര്യയെകൂടി ഒപ്പം കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ഇന്ത്യന്‍ ടീമിലെ ഒരു പ്രമുഖ താരത്തിന്റെ അഭ്യര്‍ത്ഥന ബിസിസിഐ നിരസിച്ചെന്ന വാര്‍ത്തകള്‍ക്കിടെ ഓസിസ് പര്യടനത്തില്‍ പ്രമുഖ ബാറ്റര്‍ വരുത്തിവച്ച ലക്ഷങ്ങളുടെ പാഴ്‌ചെലവിന്റെ വിവരവും പുറത്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന പ്രമുഖ ബാറ്റര്‍ ഒപ്പം കൊണ്ടുപോയത് 27 ബാഗുകളാണെന്ന വിവരമാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 27 ബാഗിലുമായി ഏതാണ്ട് 2.5 കിന്റലിലധികം സാധനങ്ങളാണ് ഈ താരം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയത്. അനുവദനീയമായതിലും കൂടിയ അളവില്‍ ലഗേജ് കൊണ്ടുപോയതിന് പിഴതുകയായി ലക്ഷങ്ങള്‍ അടയ്‌ക്കേണ്ടി വന്നത് ബിസിസിഐ ആണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി കൈവിട്ടതിന്റെ 'ക്ഷീണം' മാറും മുന്‍പേയാണ് അതേ പര്യടനത്തില്‍ ഒരു ടീമംഗം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) 'ക്ഷീണി'പ്പിച്ചതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. പരമ്പര കൈവിട്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തി ബിസിസിഐ നിലപാട് കടുപ്പിച്ചിരുന്നു. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വിദേശ പര്യടനങ്ങളില്‍ ഒപ്പം കൊണ്ടുപോകാവുന്ന ബാഗേജിന്റെ പരിധി 150 കിലോയാക്കി നിജപ്പെടുത്തി ബിസിസിഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു താരം മാത്രം 250 കിലോയിലേറെ ലഗേജ് കൊണ്ടുപോയ വിവരം പുറത്തുവരുന്നത്. 150 കിലോയ്ക്കു മുകളില്‍ ലഗേജ് കൊണ്ടുപോകുന്നതിന് നിയന്ത്രണമില്ലെങ്കിലും, ബിസിസിഐ വഹിക്കുക ഈ പരിധിക്കുള്ളിലുള്ള ലഗേജിന്റെ സാമ്പത്തിക ബാധ്യത മാത്രമായിരിക്കുമെന്നാണ് അറിയിപ്പ്.

വിദേശപര്യടനങ്ങളില്‍ ഒപ്പം കൊണ്ടുപോകാവുന്ന ബാഗുകളുടെ എണ്ണത്തിലോ ഭാരത്തിലോ ബിസിസിഐ ഇതുവരെ നിയന്ത്രണം വയ്ക്കാത്തത് മുതലെടുത്താണ് ചില താരങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒറ്റ താരം മാത്രം 250 കിലോയിലേറെ ഭാരം വരുന്ന 27 ബാഗുകള്‍ കൊണ്ടുപോയതും ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. താരത്തിന്റെയും ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയും ഉള്‍പ്പെടെയാണ് 27 ബാഗുകളും 250 കിലോയിലധികം തൂക്കവും വന്നതെന്നാണ് വിവരം. എങ്കിലും താരത്തിനൊപ്പം വരുന്നവരുടെ ബാഗുകളും താരത്തിന്റെ കണക്കില്‍പ്പെടുത്തി പണമടയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.

താരത്തിന്റെ 17 ബാറ്റുകളും കുടുംബാംഗങ്ങളുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയും സാധനസാമഗ്രികളും ഇതില്‍ ഉള്‍പ്പെടുന്നു. ബിസിസിഐയുടെ ചട്ടപ്രകാരം താരങ്ങളുടെ കുടുംബാംഗങ്ങളുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയും ബാഗേജുകളുടെ ബാധ്യത അതാത് താരങ്ങളാണ് വഹിക്കേണ്ടത്. എന്നാല്‍, ഇതിനു വിരുദ്ധമായി ഈ താരം എല്ലാ ബാഗുകളും തന്റെ കണക്കില്‍പ്പെടുത്തി ബാധ്യത ബിസിസിഐയുടെ തലയില്‍ വയ്ക്കുകയായിരുന്നു.

മാത്രമല്ല, ഈ താരത്തിന്റെ കുടുംബാംഗങ്ങളെല്ലാം പരമ്പരയിലുടനീളം ടീമിനൊപ്പം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏതാണ്ട് ഒന്നര മാസത്തോളം നീണ്ട പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിച്ചത്. ഇത്രയധികം പേരുടെ ബാഗുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കും തിരിച്ചും, ഓസ്‌ട്രേലിയയില്‍ത്തന്നെ നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്കും വിമാനത്തില്‍ കൊണ്ടുപോയതിന്റെ ചെലവത്രയും ബിസിസിഐ വഹിക്കേണ്ടി വന്നുവെന്നാണ് വിവരം. ഈ താരത്തിനായി ബിസിസിഐ ചെലവഴിക്കേണ്ടി വന്ന തുക വ്യക്തമല്ലെങ്കിലും, ലക്ഷക്കണക്കിനു രൂപയുടെ ബാധ്യത അദ്ദേഹം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇതേ ശൈലി ടീമിലെ മറ്റു താരങ്ങളും അനുകരിച്ചേക്കുമെന്ന ആശങ്കയിലാണ്, വിദേശ പര്യടനങ്ങളുടെ കാര്യത്തില്‍ ബിസിസിഐ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ടീമംഗങ്ങള്‍ക്ക് സഹതാരങ്ങള്‍ക്കൊപ്പം ടീം ബസില്‍ സഞ്ചരിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. വ്യക്തിപരമായ കാരണങ്ങളാല്‍ ടീം ബസിലെ യാത്ര ഒഴിവാക്കി സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നതിന് ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തി. ടീമിന്റെ ഐക്യം വളര്‍ത്താനാണ് ഇങ്ങനെയൊരു തീരുമാനമെന്നും ലംഘിക്കപ്പെട്ടാല്‍ അതിനെ ഗൗരവത്തോടെ കാണുമെന്നും ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. അഹമ്മദാബാദില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് താരങ്ങളെ ബിസിസിഐ അറിയിച്ചു.

ഇതിനു പുറമേയാണ്, ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ദുബായിലേക്കു പോകുമ്പോള്‍ ഭാര്യയും ഒപ്പം വേണമെന്ന സീനിയര്‍ താരത്തിന്റെ ആവശ്യം ബിസിസിഐ തള്ളിയത്. ബിസിസിഐയുടെ പുതിയ നയപ്രകാരം ദൈര്‍ഘ്യം കുറഞ്ഞ ടൂര്‍ണമെന്റുകള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല. ഇക്കാര്യം നേരത്തേ തന്നെ താരങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇളവു വേണമെന്ന ആവശ്യവുമായി ഒരു സീനിയര്‍ താരം ടീം മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും തന്റെ പഴ്‌സനല്‍ സ്റ്റാഫിനെ ഒപ്പം കൊണ്ടുപോകാന്‍ സാധിക്കില്ല. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഗംഭീറിന്റെ കൂടെ മുഴുവന്‍ സമയവും ഒരു സഹായിയും ഉണ്ടായിരുന്നു. ചാംപ്യന്‍സ് ട്രോഫിക്ക് പുറപ്പെടുമ്പോള്‍ ഗംഭീറിന് ഈ ആനുകൂല്യം ഉണ്ടാകില്ല. 19ന് ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി നാളെ ദുബായിലേക്കു തിരിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഭാര്യമാരോ മറ്റു കുടുംബാംഗങ്ങളോ ഉണ്ടാകില്ല.

ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയ്ക്കുശേഷമാണ് ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങളില്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനു ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതാദ്യമായി നടപ്പാകുന്നത് ചാംപ്യന്‍സ് ട്രോഫിയിലാണ്. പുതുക്കിയ മാനദണ്ഡപ്രകാരം 45 ദിവസമോ അതില്‍ കൂടുതലോ ദൈര്‍ഘ്യമുള്ള പരമ്പരകളില്‍ രണ്ടാഴ്ച വരെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാണ് കളിക്കാര്‍ക്ക് അനുമതിയുള്ളത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മൂന്നാഴ്ച ആഴ്ച മാത്രമാണ് ദൈര്‍ഘ്യം.

മാര്‍ഗരേഖയില്‍ പറയുന്നത്

ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാനിരിക്കെ പുതിയ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ മാര്‍ഗരേഖ അനുസരിച്ച് വിദേശ പര്യടനം മുപ്പത് ദിവസത്തിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഒരാള്‍ക്ക് മൂന്ന് വലിയ സ്യൂട്ട്കേസും രണ്ട് കിറ്റ് ബാഗും ഉള്‍പ്പടെ അഞ്ച് ബാഗുകളാണ് അനുവദനീയം. അല്ലെങ്കില്‍ പരമാവധി 150 കിലോയുടെ ബാഗേജ്. സപ്പോര്‍ട്ട് സ്റ്റാഫിന് രണ്ട് വലിയ സ്യൂട്ട്കേസും ഒരു ചെറിയ സ്യൂട്ട്കേസും ഉള്‍പ്പടെ മൂന്ന് ബാഗുകള്‍ കൊണ്ടുവരാനാണ് അനുമതി. അല്ലങ്കില്‍ പരമാവധി 80 കിലോ ഭാരം.

മുപ്പത് ദിവസത്തില്‍ കുറവുള്ള എവെ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ കളിക്കാര്‍ക്ക് നാല് ബാഗുകളും സപ്പോര്‍ട്ട് സ്റ്റാഫിന് രണ്ട് ബാഗുകളും മാത്രമാണ് അനുവദനീയം. നാട്ടിലെ പരമ്പരകളില്‍ കളിക്കാര്‍ക്ക് നാല് ബാഗും സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട് ബാഗുകളുമാണ് അനുവദിച്ചിട്ടുള്ളത്. അധിക ഭാരത്തിന്റെ ചെലവ് കളിക്കാരും സ്റ്റാഫും സ്വന്തം കൈയില്‍ നിന്നെടുത്ത് വഹിക്കേണ്ടിവരുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

മാത്രമല്ല പര്യടനങ്ങളുടെ സമയത്ത് മത്സരങ്ങള്‍ക്കും പരിശീലനത്തിനും പോകുമ്പോള്‍ മുഴുവന്‍ ടീമിനുമൊപ്പം യാത്ര ചെയ്യണം. അച്ചടക്കം ഉറപ്പാക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള യാത്രയ്ക്ക് വിലക്കുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യണമെങ്കില്‍ മുഖ്യപരിശീലകന്റെയോ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെയോ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.

വിദേശ പര്യടനം 45 ദിവസത്തിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് കളിക്കാര്‍ക്ക് ജീവിതപങ്കാളികളെയും പതിനെട്ട് വയസ്സിന് താഴേയുള്ള കുട്ടികളെയും കൊണ്ടുവരാം. എന്നാല്‍, ഒരു പരമ്പരയില്‍ ഒരു സന്ദര്‍ശനം മാത്രമാണ് അനുവദനീയം. അതുതന്നെ പരമാവധി രണ്ടാഴ്ച മാത്രമാണ് ഒപ്പം കഴിയാനാവുക. ഇതിനുള്ള താമസച്ചെലവ് ബി.സി.സി.ഐ. വഹിക്കും. മറ്റ് ചെലവുകള്‍ കളിക്കാര്‍ സ്വന്തം കൈയില്‍ നിന്നു തന്നെ വഹിക്കേണ്ടിവരും. എന്നാല്‍, ഇതിന് കോച്ച്, ക്യാപ്റ്റന്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ എന്നിവരുടെ അനുമതി ലഭിക്കണം.

Tags:    

Similar News