കിരീടമില്ലാത്ത രാജാവിനും 'രണ്ടാം കിരീടം' മോഹിക്കുന്ന യുവരാജാവിനും ഇന്ന് റോയല്‍ പോരാട്ടം; അഹമ്മദാബാദില്‍ ഐപിഎല്‍ കന്നികിരീടത്തിനായി പഞ്ചാബും ആര്‍സിബിയും നേര്‍ക്കുനേര്‍; മഴ ഭീഷണിയുള്ളതിനാല്‍ ടോസ് നിര്‍ണായകം; അപൂര്‍വ നേട്ടത്തിനരികെ ശ്രേയസ് അയ്യര്‍

ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്!

Update: 2025-06-03 06:29 GMT

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനെട്ടാം സീസണിലെ രാജക്കന്മാരെ ഇന്നറിയാം. ആദ്യ കിരീടം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും ഫൈനലില്‍ ഏറ്റുമുട്ടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കിരീടപ്പോരാട്ടം. കിരീട പോരാട്ടത്തില്‍ ആര് ജയിച്ചാലും പുതിയ ചാമ്പ്യന്‍മാരെ ലഭിക്കുമെന്ന ആവേശത്തിലാണ് ആരാധകര്‍. ഐപിഎല്ലില്‍ കിരീടം സ്വന്തമാക്കുന്ന എട്ടാമത്തെ ടീമാവാന്‍ രജത് പടിധാറിന്റേയും ശ്രേയസ് അയ്യരുടേയും പോരാളികള്‍ ഒരുങ്ങിക്കഴിഞ്ഞു.

കിരീടമില്ലാത്ത രാജാവിന്റെയും 'രണ്ടാം കിരീടം' മോഹിച്ചെത്തുന്ന രാജകുമാരന്റെയും പോരാട്ടമാണ് അഹമ്മദബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറുക. വിരാട് 'കിങ്' കോലിയുടെ 18 വര്‍ഷം നീണ്ട ഐപിഎല്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍. എന്നാല്‍ രണ്ട് ടീമുകള്‍ക്കൊപ്പം ഐപിഎല്‍ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന അപൂര്‍വതയാണ് പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത്. ആരു ജയിച്ചാലും ഐപിഎലിനു ലഭിക്കുക പുതിയ കിരീടാവകാശിയെയാണ്. മത്സരം രാത്രി 7.30 മുതല്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.

നേര്‍ക്കുനേര്‍

സീസണില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. ലീഗ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് ജയിച്ചു. രണ്ടാം മത്സരത്തിലും ആദ്യ ക്വാളിഫയറിലും ജയം ആര്‍സിബിക്കൊപ്പം. വിരാട് കോലി, ഫില്‍ സാള്‍ട്ട് ഓപ്പണിംഗ് ജോഡി നല്‍കുന്ന തുടക്കം ആര്‍സിബിക്ക് പരമ പ്രധാനം. പരിക്ക് മാറി ടിം ഡേവിഡ് തിരിച്ചെത്തിയാല്‍ മധ്യനിരയ്ക്ക് കരുത്താവും. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ജോഷ് ഇന്‍ഗ്ലിസും നയിക്കുന്ന പഞ്ചാബ് ബാറ്റിംഗ് നിരയുടെ ശക്തിയും ദൗര്‍ബല്യവും അന്താരാഷ്ട്ര മത്സര പരിചയമില്ലാത്ത യുവ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ആര്‍സിബിയുടെ ജോഷ് ഹെയ്സല്‍വുഡിനും സൂര്യാഷ് ശര്‍മ്മയ്ക്കും അര്‍ഷ്ദീപ് സിംഗും യുസ്വേന്ദ്ര ചഹലുമാണ് പഞ്ചാബിന്റെ ബൗളിംഗ് മറുപടി.

കൂറ്റന്‍ സ്‌കോര്‍ പിറക്കുന്ന അഹമ്മദാബാദിലെ വിക്കറ്റില്‍ ഇത്തവണ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ കുറഞ്ഞ സ്‌കോര്‍ 196. എട്ട് കളിയില്‍ ആറിലും രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്ക് തോല്‍വി. എങ്കിലും മഴ ഭീഷണിയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ സാധ്യത. പഞ്ചാബ് ഇക്കുറി അബമ്മദാബാദില്‍ കളിച്ച രണ്ട് മത്സരത്തിലും ജയിച്ചപ്പോള്‍ ആര്‍സിബിക്ക് ആദ്യ അങ്കം.

'ഈ സാല കപ്പ് നംദേ' എന്നുറപ്പിക്കാന്‍ ആര്‍സിബി ആരാധകര്‍ക്ക് കാരണങ്ങള്‍ നിരവധി. ഐപിഎല്ലിലെ അവസാന പതിനാല് സീസണില്‍ പതിനൊന്ന് തവണയും ജേതാക്കളായത് ആദ്യ ക്വാളിഫയറില്‍ ജയിച്ച ടീം. ഈ ചരിത്രകണക്കിന് 2018 മുതല്‍ 2024 വരെ തുടര്‍ച്ചയുമുണ്ട്. ഇങ്ങനെയെങ്കില്‍ ഇക്കുറി ഫൈനലില്‍ ആര്‍സിബി തന്നെയെന്ന് ആരാധകര്‍. തീര്‍ന്നില്ല, ചെപ്പോക്കില്‍ ഉള്‍പ്പെടെ ആദ്യമായി സീസണില്‍ രണ്ടു തവണ സിഎസ്‌കെയെ തോല്‍പിച്ചു. പത്തുവര്‍ഷത്തിനിടെ ആദ്യമായി വാങ്കഡേയില്‍ മുംബൈയ്ക്കെതിരെ ജയം. ഈഡന്‍ ഗാര്‍ഡനിലെ ആറുവര്‍ഷത്തെ തുടര്‍ തോല്‍വികള്‍ക്ക് അന്ത്യംകുറിച്ചു.

ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഡല്‍ഹിയില്‍ ക്യാപിറ്റല്‍സിനെതിരെ വിജയം. ഇതിനെല്ലാം ഉപരി അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗുകളിലും കളിച്ച ഫൈനലുകളില്‍ ഒന്നിലും തോറ്റ ചരിത്രം കേട്ടിട്ടില്ലാത്ത ഓസീസ് താരം ജോഷ് ഹെയ്സല്‍വുഡിന്റെ സാന്നിധ്യം. 2021ല്‍ സി എസ് കെയ്ക്കൊപ്പം ഐപില്‍ കിരീടം നേടിയ ഹെയ്സല്‍വുഡ് ഇന്ന് ഭാഗ്യതാരമാവുമെന്ന് ആര്‍സിബി ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിലേക്കാണ് പഞ്ചാബും ആരാധകരും ഉറ്റുനോക്കുന്നത്. ശ്രേയസിനെ കാത്തിരിക്കുന്നത് ഐപിഎല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്‍മാര്‍ ആക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടം. 2020ല്‍ ഡല്‍ഹിയെ ആദ്യ ഫൈനലിലേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാരാക്കി. മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലില്‍ എത്തിച്ച ആദ്യനായകനാണ് മലയാളി വേരുകളുള്ള ശ്രേയസ് അയ്യര്‍.

സാധ്യതാ ഇലവന്‍

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കെയ്ല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍ / യൂസ്വേന്ദ്ര ചാഹല്‍, വിജയ്കുമാര്‍ വൈശാഖ്.

Tags:    

Similar News