ഇന്ത്യൻ വനിതാ ടീം കേരളത്തിലെത്തുന്നു; ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും; തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്നത് മൂന്ന് മത്സരങ്ങൾ

Update: 2025-11-27 12:58 GMT

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി-20 പരമ്പരയിലെ മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. അവസാന മൂന്ന് മത്സരങ്ങൾക്കാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. ഡിസംബർ 26, 28, 30 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ലോക ചാമ്പ്യൻമാരായ ഇന്ത്യൻ ടീം ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന പാദമായ ഈ മൂന്ന് മത്സരങ്ങൾക്കായി, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറവിൽ ലോക ജേതാക്കൾ തലസ്ഥാനത്തെത്തുന്നത് കായികപ്രേമികൾക്ക് ഇരട്ടി മധുരമാകും. വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം, ഡിസംബർ 24-ന് ഇരു ടീമുകളും തിരുവനന്തപുറത്ത് എത്തിച്ചേരും. ലോകോത്തര താരങ്ങളായ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ഉൾപ്പെടെയുള്ള പ്രമുഖർ കാര്യവട്ടത്ത് ബാറ്റുചെയ്യാനും പന്തെറിയാനും എത്തുന്നത് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ലോക ചാമ്പ്യൻമാർക്ക് ആതിഥ്യമരുളാൻ ലഭിച്ച ഈ മഹത്തായ അവസരം കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) സംഘാടനമികവിനുള്ള അംഗീകാരമാണെന്ന് കെ.സി.എ പ്രസിഡന്റും ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ചെയർമാനുമായ ജയേഷ് ജോർജ്ജ് അഭിപ്രായപ്പെട്ടു. ഈ അന്താരാഷ്ട്ര പരമ്പര കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയൊരു ഉണർവ് നൽകുമെന്നും, യുവ പ്രതിഭകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കുന്നതെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ അറിയിച്ചു. സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കി, കാണികൾക്ക് മികച്ച അനുഭവം നൽകാനാണ് ശ്രമം.

Tags:    

Similar News