സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന്റെ സൂപ്പർ ലീഗ് പ്രതീക്ഷകൾ അസ്തമിച്ചു; അസമിനെതിരെ സഞ്ജു കളിക്കില്ല

Update: 2025-12-07 17:30 GMT

ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ കേരളത്തിന്റെ സൂപ്പർ ലീഗ് (ക്വാർട്ടർ ഫൈനൽ) പ്രതീക്ഷകൾക്ക് വൻ തിരിച്ചടി. നിർണ്ണായകമായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആന്ധ്രാ പ്രദേശിനോട് ദയനീയമായി തോറ്റതോടെ കേരളത്തിന്റെ മുന്നോട്ടുള്ള വഴികൾ അടഞ്ഞു. ഗ്രൂപ്പ് 'എ'യിൽ ഇനി ഒരു മത്സരം മാത്രം ബാക്കിയുള്ള കേരളം, നാളെ അസമിനെ നേരിടും.

ടീമിന് ഇനി അഭിമാനപ്പോരാട്ടം മാത്രമായി ശേഷിക്കെ, ക്യാപ്റ്റനും സൂപ്പർ താരവുമായ സഞ്ജു സാംസൺ അസമിനെതിരായ മത്സരത്തിൽ കളിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ പങ്കെടുക്കേണ്ടതിനാൽ സഞ്ജു ടീമിൽ നിന്ന് വിട്ടുനിൽക്കും. ഈ സീസണിൽ കേരളത്തിനായി റൺവേട്ടയിൽ മുന്നിൽ നിന്ന സഞ്ജുവിന്റെ അഭാവം ടീമിന് തിരിച്ചടിയാണ്.

നേരത്തെ കരുത്തരായ മുംബൈയെ തകർത്തതിന്റെ ആവേശത്തിൽ ഇറങ്ങിയ കേരളം ആന്ധ്രക്കെതിരെ തകർന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത കേരളം ക്യാപ്റ്റൻ സഞ്ജു സാംസന്റെ (56 പന്തിൽ 73 റൺസ്, പുറത്താകാതെ) ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രാ പ്രദേശ് വെറും 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ കെ.എസ്. ഭരത് (28 പന്തിൽ 53) ആന്ധ്രയുടെ വിജയം എളുപ്പമാക്കി.

ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ കേരളത്തിന് മൂന്ന് ജയവും മൂന്ന് തോൽവിയുമായി 12 പോയിന്റാണുള്ളത്. 20 പോയിന്റ് വീതമുള്ള മുംബൈയും ആന്ധ്രാ പ്രദേശും ഗ്രൂപ്പിൽ നിന്ന് സൂപ്പർ ലീഗിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.

Tags:    

Similar News