സെഞ്ചുറി പൂർത്തിയാക്കി ബാബാ അപരാജിത്; അർധ സെഞ്ചുറിക്ക് പിന്നാലെ കൃഷ്ണ പ്രസാദ് പുറത്ത്; വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ തിരിച്ചടിച്ച് കേരളം; വിഷ്ണു വിനോദ് ക്രീസിൽ
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ 344 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം. സെഞ്ചുറി നേടിയ ബാബാ അപരാജിത്തിന്റെ (109*) കരുത്തിൽ, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 30 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ് കേരളം. രോഹൻ കുന്നുമ്മലിനെ ആദ്യ പന്തിൽ തന്നെ നഷ്ടമായെങ്കിലും, കൃഷ്ണ പ്രസാദും അപരാജിത്തും ചേർന്ന് രണ്ടാം വിക്കറ്റിൽ 155 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.
26-ാം ഓവറിൽ 53 റൺസെടുത്ത കൃഷ്ണ പ്രസാദ് പുറത്തായതിന് പിന്നാലെ അപരാജിത് സെഞ്ചുറി പൂർത്തിയാക്കുകയായിരുന്നു. നാല് സിക്സറുകളും 11 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു അപരാജിതിന്റെ ഇന്നിംഗ്സ്. നിലവിൽ വിഷ്ണു വിനോദാണ് (16*) അപരാജിതിനൊപ്പം ക്രീസിൽ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 343 റൺസ് നേടിയിരുന്നു.
131 പന്തിൽ പുറത്താവാതെ 119 റൺസെടുത്ത കരൺ ലാംബയും 83 പന്തിൽ 86 റൺസ് നേടിയ ദീപക് ഹൂഡയുമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 171 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണർമാരായ ആദിത്യ റാത്തോർ (25), ആർ ബി ചൗഹാൻ (15) എന്നിവർ 47 റൺസെടുക്കുന്നതിനിടെ പുറത്തായത് രാജസ്ഥാന് തുടക്കത്തിൽ തിരിച്ചടിയായിരുന്നു.
മഹിപാൽ ലോംറോർ (9), സമർപിത് ജോഷി (12), കുക്‌ന അജയ് സിംഗ് (23), മാനവ് സുതർ (21) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ഹൂഡയെ ബാബാ അപരാജിത് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. ടൂർണമെന്റിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും പരാജയപ്പെട്ട കേരളത്തിന് ഈ വിജയം നിർണായകമാണ്. മധ്യപ്രദേശിനെതിരെ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് കേരളം ഈ മത്സരത്തിനിറങ്ങിയത്.
കേരളത്തിന്റെ പ്ലെയിങ് ഇലവൻ: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, അങ്കിത് ശര്‍മ, ബാബ അപരാജിത്ത്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്, ഏദന്‍ ആപ്പിള്‍ ടോം, മുഹമ്മദ് ഷറഫുദ്ദീന്‍, എം ഡി നിധീഷ്, വിഘ്‌നേഷ് പുത്തൂര്‍.