കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍; ഗുജറാത്തിനെതിരെ ജയത്തോളം പോന്നൊരു സമനില; സച്ചനും സംഘവും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത് ഒന്നാം ഇന്നിംഗ്‌സിലെ രണ്ട് റണ്‍സ് ലീഡിന്റെ കരുത്തില്‍; കേരളം രഞ്ജി ഫൈനലിലെത്തുന്നത് ചരിത്രത്തിലാദ്യമായി; ബുധനാഴ്ച നടക്കുന്ന കലാശപ്പോരില്‍ വിദര്‍ഭയെ നേരിടും

കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍

Update: 2025-02-21 10:14 GMT

അഹമ്മദാബാദ്: പുതുചരിത്രം കുറിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍. ഗുജറാത്തിനെതിരെ ജയത്തോളം പോന്നൊരു സമനില നേടിയാണ് കേരളം ചരിത്രത്തിലാദ്യമായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. അഞ്ചാം ദിനം രണ്ട് റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം അഞ്ചാം ദിനത്തിന്റെ രണ്ടാം സെഷനില്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 114 റണ്‍സ് എടുത്ത് നില്‍ക്കെ സമനിലയില്‍ പിരിയാന്‍ ഇരുടീമുകളും തീരുമാനിക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്റെ എതിരാളികള്‍. രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്‌സേനയും(37*), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14*) രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്‌കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455,

നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഫൈനലുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 30 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പന്ത്രണ്ടാം ഓവറില്‍ അക്ഷയ് ചന്ദ്രനെ(9) വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

പിന്നാലെ വരുണ്‍ നായനാരെ(1) മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം ഞെട്ടി. എന്നാല്‍ ജലജ് സക്‌സേനയും രോഹനും ചേര്‍ന്ന് കേരളത്തെ 50 കടത്തി. 69 പന്തില്‍ 32 റണ്‍സെടുത്ത രോഹനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിദ്ധാര്‍ത്ഥ് ദേശായി കേരളത്തിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല.

19 പന്തില്‍ 10 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം 81-4 എന്ന സ്‌കോറില്‍ പതറി.

നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന്റെ 2 വിക്കറ്റുകള്‍ കൂടി തുടക്കത്തിലെ വീഴ്ത്തി കേരളം 449-9 എന്ന സ്‌കോറിലേക്ക് ആതിഥേയരെ തള്ളിയിട്ടിരുന്നു. പക്ഷെ അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധകോട്ട കെട്ടി കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി. ഒടുവില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ നാഗ്വസ്വാലക്ക് അടിതെറ്റി.

ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് , ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തി. ജമ്മു കശ്മീരിനെതിരെ ഒരു റണ്‍ ലീഡില്‍ സെമി ഉറപ്പിച്ച കേരളം ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ലീഡില്‍ ഫൈനലും ഉറപ്പിച്ച് ചരിത്രം കുറിച്ചു.

ജയത്തോളം പോന്നൊരു സമനില

കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ സാഹചര്യത്തില്‍ ഫൈനലിലെത്താന്‍ ഗുജറാത്തിന് ഇനി കളി ജയിക്കണമായിരുന്നു. അതിനു സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കളി നേരത്തേ അവസാനിപ്പിച്ചത്. രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായാണ് ഫൈനലില്‍ കടക്കുന്നത്.

ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്തു പുറത്തായി. സ്പിന്നര്‍മാരായ ആദിത്യ സര്‍വാതേയും ജലജ് സക്‌സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. 175ാം ഓവറില്‍ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സര്‍വാതെയെ ബൗണ്ടറി കടത്താന്‍ ഗുജറാത്തിന്റെ വാലറ്റക്കാരന്‍ അര്‍സാന്‍ നാഗ്‌വസ്വല്ല അടിച്ച പന്ത് ഫീല്‍ഡറായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവില്‍ അംപയര്‍ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റണ്‍സ് ലീഡ് സ്വന്തമായി.

അര്‍ധ സെഞ്ചറി നേടിയ ജയ്മീത് പട്ടേല്‍ (177 പന്തില്‍ 79 റണ്‍സ്) സിദ്ധാര്‍ഥ് ദേശായി (164 പന്തില്‍ 30), അര്‍സാന്‍ നാഗ്‌വസ്വല്ല (48 പന്തില്‍ 10) എന്നിവരാണ് അവസാന ദിവസം പുറത്തായ ഗുജറാത്ത് ബാറ്റര്‍മാര്‍. മൂന്നു പേരുടെ വിക്കറ്റും ആദിത്യ സര്‍വാതേയാണു സ്വന്തമാക്കിയത്. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 154 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്. അഞ്ചാം ദിനം ലീഡിലെത്താന്‍ അവര്‍ക്ക് 28 റണ്‍സ് കൂടി മതിയായിരുന്നു. പക്ഷേ കേരളം അതിന് അനുവദിച്ചില്ല.

8ാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടുകെട്ടുമായി പിടിച്ചു നില്‍ക്കുന്ന ജയ്മീത് പട്ടേലും (74) സിദ്ധാര്‍ഥ് ദേശായിയും (24) നാലാം ദിനം കേരളത്തിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പിച്ചിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457ന് എതിരെ മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന ശക്തമായ നിലയിലായിരുന്ന ഗുജറാത്തിനെ, വീണ്ടും പിന്‍സീറ്റിലാക്കി കേരളം ഡ്രൈവിങ് സീറ്റിലെത്തുന്ന കാഴ്ചയായിരുന്നു ഇന്നലെ ഉച്ച വരെ. പിച്ചിന്റെ ഒരു ഭാഗത്ത് ലഭിച്ച ടേണ്‍ മുതലാക്കിയ ജലജ് സക്സേനയാണ് അതിനു നേതൃത്വം നല്‍കിയത്. ആദ്യം വീണതു മനന്‍ ഹിംഗ്രാജ (33). അംപയര്‍ നിഷേധിച്ച എല്‍ബിഡബ്ല്യു ഡിആര്‍എസിലൂടെ നേടിയ ജലജിന്റെ കടന്നാക്രമണമായിരുന്നു പിന്നീട്.

പ്രിയങ്ക് പാഞ്ചാലിന്റെ (148) കുറ്റി തെറിപ്പിച്ചതിനു പിന്നാലെ അപകടകാരിയായ ഉര്‍വില്‍ പട്ടേലിനേയും (25) പുറത്താക്കി ജലജ് കേരളത്തിനു പ്രതീക്ഷ നല്‍കി.ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ രവി ബിഷ്‌ണോയിക്കു പകരം കണ്‍സഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ ഹേമങ് പട്ടേലിനെ (27)എം.ഡി.നിധീഷ് പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ ചിന്തന്‍ ഗജയെ (2) ജലജ് തന്നെ വിക്കറ്റിനു മുന്നില്‍ കുടുക്കി. 87 റണ്‍സിനിടെയാണ് കേരളം 5 മുന്‍നിര വിക്കറ്റുകളും വീഴ്ത്തിയത്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള ആദ്യ ബോളില്‍ വിശാല്‍ ജയ്‌സ്വാളിനെ ആദിത്യ സര്‍വതേ കൂടി പുറത്താക്കിയതോടെ കേരളം ലീഡ് മനസ്സിലുറപ്പിച്ചതാണ്. എന്നാല്‍, ജയ്മീത് പട്ടേലും ദേശായിയും ചേര്‍ന്ന് ആ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പിക്കാന്‍ ശ്രമിച്ചു. കേരളത്തിനായി ജലജ് സക്‌സേനയും ആദിത്യ സര്‍വാതേയും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Tags:    

Similar News