സായിസുദര്‍ശന്റെ ഒറ്റയാള്‍ പോരാട്ടത്തിനും രക്ഷിക്കാനായില്ല! മുംബൈയുടെ റണ്‍മലയ്ക്ക് മുന്നില്‍ വീണ് ഗുജറാത്ത് ടൈറ്റന്‍സ്; മുംബൈ ഇന്ത്യന്‍സിന്റെ വിജയം 20 റണ്‍സിന്; ഞായറാഴ്ച്ച ക്വാളിഫയര്‍ 2 ല്‍ മുംബൈ - പഞ്ചാബ് പോരാട്ടം

മുംബൈയുടെ റണ്‍മലയ്ക്ക് മുന്നില്‍ വീണ് ഗുജറാത്ത് ടൈറ്റന്‍സ്

Update: 2025-05-30 18:38 GMT

മൊഹാലി:ചാമ്പ്യന്‍ഷിപ്പിലുടനീളം ഗുജറാത്തിന്റെ ബാറ്റിങ്ങ് കരുത്തായ സായിസുദര്‍ശന്‍ അതെ മികവ് എലിമിനേറ്ററിലും തുടര്‍ന്നെങ്കിലും മുംബൈ ഉയര്‍ത്തിയ റണ്‍മല മറികടക്കാന്‍ അത് മാത്രം പോരായിരുന്നു.സായിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഫലം കാണാനാകാത്ത മത്സരത്തില്‍ മുംബൈയ്ക്കെതിരെ ഗുജറാത്തിന് 20 റണ്‍സിന്റെ തോല്‍വി.228 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 6 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ സാധിച്ചുള്ളു.49 പന്തില്‍ 80 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഫൈനല്‍ ബര്‍ത്തിനായി മുംബൈ, പഞ്ചാബ് കിങ്‌സിനെ നേരിടും.229 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഗുജറാത്തിന് നാലാം പന്തില്‍ തന്നെ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ഗില്‍ (1) പുറത്തായത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച സായ് സുദര്‍ശന്‍-കുശാല്‍ മെന്‍ഡിസ് സഖ്യം ആഞ്ഞടിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് പവര്‍ പ്ലേ അവസാനിപ്പിച്ചത്. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ 7-ാം ഓവറില്‍ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റും ഗുജറാത്തിന് നഷ്ടമായി. മിച്ചല്‍ സാന്റ്നര്‍ക്ക് എതിരെ സ്വീപ് ഷോട്ടിന് ശ്രമിച്ച മെന്‍ഡിസിന് പിഴച്ചു. ബാലന്‍സ് നഷ്ടമായ മെന്‍ഡിസ് (20) ഹിറ്റ് വിക്കറ്റായാണ് മടങ്ങിയത്.




ഗില്ലിന്റെ വിക്കറ്റും കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റും നഷ്ടമായിട്ടും സായ് സുദര്‍ശന്‍ പോരാട്ടം തുടര്‍ന്നു. 7-ാം ഓവറിന്റെ അവസാന രണ്ട് പന്തും ബൗണ്ടറിയിലേയ്ക്ക് പായിച്ച് സായ് സുദര്‍ശന്‍ 28 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു. 9.3 ഓവറില്‍ ഗുജറാത്ത് 100 റണ്‍സിലെത്തി. ഇന്നിംഗ്സിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് 2ന് 106 റണ്‍സ് എന്ന നിലയിലായിരുന്നു. സായ് സുദര്‍ശനും വാഷിംഗ്ടണ്‍ സുന്ദറും മികച്ച രീതിയിലാണ് ഗുജറാത്തിന്റെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയത്. 12 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് 130 റണ്‍സിലെത്തി. 13-ാം ഓവറില്‍ ബോള്‍ട്ടിനെതിരെ അവസാന മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ സമ്മര്‍ദ്ദമകറ്റി.

14ാം ഓവറില്‍ ബുമ്രയെ തിരികെ വിളിച്ച ഹാര്‍ദിക്കിന്റെ നീക്കം ഫലം കണ്ടു. മികച്ച രീതിയില്‍ ബാറ്റ് വീശിയ വാഷിംഗ്ടണ്‍ സുന്ദറിനെ മൂന്നാം പന്തില്‍ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. 24 പന്തില്‍ 5 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 48 റണ്‍സ് നേടിയ ശേഷമാണ് വാഷിംഗ്ടണ്‍ സുന്ദര്‍ മടങ്ങിയത്. വെറും 4 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ ഓവര്‍ മുംബൈയെ മത്സരത്തിലേയ്ക്ക് തിരികെയെത്തിച്ചു. അവസാന 6 ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ 77 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഷെര്‍ഫേല്‍ റൂഥര്‍ഫോര്‍ഡും വേഗത്തില്‍ സ്‌കോര്‍ ചെയ്തതോടെ ഗുജറാത്ത് വിജയം സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, ആ സ്വപ്നങ്ങള്‍ക്ക് ഏതാനും പന്തുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

16-ാം ഓവറില്‍ സായ് സുദര്‍ശനെ ക്ലീന്‍ ബൗള്‍ഡാക്കി ഗ്ലീസണ്‍ മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 49 പന്തുകള്‍ നേരിട്ട സായ് സുദര്‍ശന്‍ 10 ബൗണ്ടറികളും ഒരു സിക്സറും സഹിതം 80 റണ്‍സ് നേടിയാണ് മടങ്ങിയത്. അവസാന 3 ഓവറിലേയ്ക്ക് മത്സരം ചുരുങ്ങിയപ്പോള്‍ ഗുജറാത്തിന് ജയിക്കാന്‍ 45 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്.നിര്‍ണായകമായ 18-ാം ഓവറില്‍ 9 റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. 19-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ റൂഥര്‍ഫോര്‍ഡിനെ പുറത്താക്കി ബോള്‍ട്ട് ഗുജറാത്തിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി.അവസാന ഓവറില്‍ 24 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ ഗുജറാത്തിന് പക്ഷേ വെറും 3 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 228 റണ്‍സിലെത്തിയത്. ഇന്നിങ്സിന്റെ തുടക്കത്തില്‍ രോഹിത് നല്‍കിയ രണ്ടു ക്യാച്ചുകള്‍ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നല്‍കേണ്ടി വന്നത്. തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും 50 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത രോഹിത്താണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നാല് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

രോഹിത് - ജോണി ബെയര്‍സ്റ്റോ ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 44 പന്തില്‍ നിന്ന് 84 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ബെയര്‍സ്റ്റോയായിരുന്നു തുടക്കത്തില്‍ കൂടുതല്‍ അപകടകാരി. 22 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 47 റണ്‍സെടുത്ത ബെയര്‍സ്റ്റോയോ മടക്കി സായ് കിഷോറാണ് ഗുജറാത്തിന് ആശ്വാസമേകിയത്.പിന്നാലെ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് രോഹിത് 59 റണ്‍സ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തു. 13-ാം ഓവറില്‍ സായ് കിഷോര്‍ തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു.

20 പന്തില്‍ നിന്ന് 33 റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം. മൂന്ന് സിക്സും ഒരു ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 11 പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 25 റണ്‍സെടുത്ത തിലക് വര്‍മയും ഭേദപ്പെട്ട സംഭാവന നല്‍കി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ വെറും ഒമ്പത് പന്തില്‍ നിന്ന് മൂന്ന് സിക്സടക്കം 22 റണ്‍സോടെ പുറത്താകാതെ നിന്നു. പാണ്ഡ്യയുടെ മികവില്‍ ജെറാള്‍ഡ് കോട്ട്സീയെറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്.ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


Tags:    

Similar News