തുടര്‍ച്ചയായ മൂന്നാം ഫൈനലിലും രക്ഷയില്ല; ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്; മുംബൈയുടെ ജയം 8 റണ്‍സിന്; രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട് മുംബൈ; നിര്‍ണ്ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്ങ്സ്

ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്; മുംബൈയുടെ ജയം 8 റണ്‍സിന്; രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട് മുംബൈ; നിര്‍ണ്ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്ങ്സ്

Update: 2025-03-15 18:33 GMT

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയത്. മുംബൈ, ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി

യ മുംബൈ 150 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ലീഗിന്റെ മൂന്നു എഡിഷനിലും ഫൈനല്‍ കളിച്ചെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല.മുംബൈ ഇത് രണ്ടാം തവണയാണ് കിരീടം നേടുന്നത്

മൂന്ന് വിക്കറ്റ് നേടിയ നതാലി സ്‌കിവര്‍ ബ്രന്റാണ് മുംബൈയെ തകര്‍ത്തത്.40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.അവസാന രണ്ട് ഓവറില്‍ 23 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹെയ്‌ലി മാത്യൂസിന്റെ ആദ്യ പന്തില്‍ നികി പ്രസാദ് ഒരു റണ്‍സെടുത്തു. രണ്ടാം പന്തില്‍ മലയാളി താരം മിന്നു മണി (4) പുറത്ത്. മൂന്നാം പന്തില്‍ ചരനിക്ക് റണ്‍സെടുക്കാനായില്ല. നാലാം പന്തില്‍ ഒരു റണ്‍. അഞ്ചാം പന്തില്‍ നികി സിക്‌സ് നേടി. അവസാന ഏഴ് പന്തില്‍ ജയിക്കാന്‍ വേണ്ടത് 15 റണ്‍സ്. അവസാന പന്തില്‍ ഒരു റണ്‍ ഓടിയെടുത്തു.അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ്.

അവസാന ഓവര്‍ എറിയാനെത്തിയത് സ്‌കിവര്‍. ആദ്യ പന്തില്‍ നികി ഒരു റണ്‍ നേടി.രണ്ടാം പന്തില്‍ ചരനിയും സിംഗിളെടുത്തു.മൂന്നാം പന്തില്‍ റണ്ണില്ല.നാലാം പന്തില്‍ നികി ഒരു റണ്‍ നേടി.അഞ്ചാം പന്തിലും ഒരു റണ്‍.അവസാന പന്തിലും സ്‌കിവര്‍ വിട്ടുകൊടുത്തത് ഒരു റണ്‍ മാത്രം.മുംബൈക്ക് കിരീടം.മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. എട്ട് ഓവറില്‍ 44 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. മെഗ് ലാന്നിംഗ് (13), ഷെഫാലി വര്‍മ (4), ജെസ് ജോനാസെന്‍ (13),അന്നാബെല്‍ സതര്‍ലന്‍ഡ് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ജമീമ റോഡ്രിഗസ് (30), കാപ്പ് (40) എന്നിവരുടെ ഇന്നിംഗ്‌സാണ് ഡല്‍ഹിക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്. നികി പ്രസാദ് (23 പന്തില്‍ പുറത്താവാതെ 25) പ്രതീക്ഷ നല്‍കിയെങ്കിലും പിന്തുണ ലഭിച്ചില്ല.


സാറ ബ്രെയ്‌സ് (5), ഷിഖ പാണ്ഡെ (0), മിന്നു മണി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചരനിയും (3) പുറത്താവാതെ നിന്നു. അമേലിയ കെര്‍ രണ്ട്് വിക്കറ്റ് നേടി.നേരത്തെ മുംബൈയ്ക്കും പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല.എല്ലാവരും പരാജയപ്പെട്ടപ്പോള്‍

വിട്ടുകൊടുക്കാന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തയാറായിരുന്നില്ല.അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്റെ കരുത്തിലാണ് വനിതാ പ്രിമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു മുന്നില്‍ 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്.ഹര്‍മന്‍പ്രീതിനും ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ കൂടിയായ നതാലി സീവര്‍ ബ്രന്റ് ഒഴികെ മറ്റാര്‍ക്കും ശ്രദ്ധേയമായ പ്രകടനം സാധ്യമാകാതെ പോയ ഇന്നിങ്സില്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 149 റണ്‍സെടുത്തത്.

അര്‍ധസെഞ്ചറിയുമായി പടനയിച്ച ഹര്‍മന്‍പ്രീതാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് 44 പന്തില്‍ 66 റണ്‍സെടുത്ത് പുറത്തായി. ഒന്‍പതു ഫോറും രണ്ടു സിക്സും ഉള്‍പ്പെടുന്നതാണ് ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്സ്. നതാലി സീവര്‍ ബ്രന്റ് 28 പന്തില്‍ നാലു ഫോറുകളോടെ 30 റണ്‍സെടുത്ത് പുറത്തായി. വെറും 14 റണ്‍സിനിടെ ഓപ്പണര്‍മാര്‍ രണ്ടു പേരുടെയും വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ച മുന്നില്‍ക്കണ്ട മുംബൈയെ, മൂന്നാം വിക്കറ്റില്‍ സെഞ്ചറിയുടെ വക്കോളമെത്തിയ കൂട്ടുകെട്ടുമായാണ് ഹര്‍മന്‍പ്രീത് നതാലി സഖ്യം കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 62 പന്തില്‍ അടിച്ചുകൂട്ടിയത് 89 റണ്‍സ്. ഈ കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്.

അവസാന ഓവറുകളില്‍ ബൗണ്ടറികളുമായി തകര്‍ത്തടിച്ച ജി.കമാലിനി (ഏഴു പന്തില്‍ ഒരു സിക്സ് സഹിതം 10), സംസ്‌കൃതി ഗുപ്ത (അഞ്ച് പന്തില്‍ ഒരു ഫോര്‍ സഹിതം പുറത്താകാതെ എട്ടു റണ്‍സ്), അമന്‍ജ്യോത് കൗര്‍ (ഏഴു പന്തില്‍ ഫോര്‍ സഹിതം 14 റണ്‍സ്) എന്നിവരാണ് മുംബൈ സ്‌കോര്‍ 149ല്‍ എത്തിച്ചത്. മുംബൈ നിരയില്‍ ഓപ്പണര്‍മാരായ യാസ്തിക ഭാട്യ (14 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ട്), ഹെയ്‌ലി മാത്യൂസ് (10 പന്തില്‍ മൂന്ന്), അമേലിയ കേര്‍ (മൂന്നു പന്തില്‍ രണ്ട്), മലയാളി താരം സജന സജീവന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി.

Tags:    

Similar News