'സമയംകൊല്ലി' സാക് ക്രോളിയെ വീഴ്ത്തിയ യോര്‍ക്കറിന്റെ കൗശലം; ഓവലില്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ച അവസാന മൂന്ന് അതിവേഗ വിക്കറ്റുകളും; ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്ത ഇന്‍സ്വിങ്ങറുകളും യോര്‍ക്കറുകളും; ഏത് ടീമും ആഗ്രഹിക്കുന്ന താരം, ഒരു യഥാര്‍ത്ഥ പോരാളിയെന്നും ജോ റൂട്ടിന്റെ പ്രശംസ; ബുമ്ര കരയ്ക്കിരുന്നപ്പോളും ഇന്ത്യയെ നയിച്ച പേസ് കുന്തമുന; ഇംഗ്ലണ്ടിന്റെ ഹൃദയം കീഴടക്കിയ പന്തേറുകാരന്‍ സിറാജ്
ഇംഗ്ലണ്ടിന്റെ ഹൃദയം കീഴടക്കിയ പന്തേറുകാരന്‍ സിറാജ്
ലണ്ടന്‍: ആദ്യ ഇന്നിംഗ്‌സില്‍ നിര്‍ണായക നാല് വിക്കറ്റുകള്‍. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചും. ഇന്ത്യയുടെ ജയം ഉറപ്പിച്ച് അഞ്ചാം ദിനം വീണ നാല് വിക്കറ്റുകളില്‍ മൂന്നും മുഹമ്മദ് സിറാജിന്റെ വക. ജസ്പ്രീത് ബുമ്രയെന്ന ഇന്ത്യയുടെ വജ്രായുധം കളിക്കാതിരുന്ന രണ്ട് മത്സരങ്ങളിലടക്കം ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കുന്തമുനയായത് മുഹമ്മദ് സിറാജ് ആയിരുന്നു. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് മുഹമ്മദ് സിറാജ്. 23 വിക്കറ്റുകളാണ് പരമ്പരയില്‍ സിറാജ് വീഴ്ത്തിയത്. പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ബൗളിംഗില്‍ ഏറ്റവും കൂടുതല്‍ ഇംപാക്റ്റ് ഉണ്ടാക്കിയ താരവും സിറാജ് തന്നെ. പരിക്കില്ലാതെ അഞ്ച് മത്സരങ്ങളും കളിക്കാന്‍ സിറാജിന് സാധിച്ചു.
ജസ്പ്രിത് ബുമ്ര എന്ന ഇതിഹാസത്തിന്റെ തണല്‍ ഇന്ത്യന്‍ പേസ് നിരയിലില്ലെന്ന് ഒരിക്കല്‍പ്പോലും അറിയിക്കാന്‍ സിറാജ് തയാറായിട്ടില്ല പരമ്പരയില്‍. എഡ്ജ്ബാസ്റ്റണിലെ ചരിത്ര ജയത്തില്‍ പങ്ക് ഏഴ് വിക്കറ്റുകള്‍. ഓവലില്‍ നേടിയ ഒമ്പത് വിക്കറ്റുകള്‍. സാക്ക് ക്രൊളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥല്‍ എന്നിവരുടെയെല്ലാം പ്രതിരോധം തകര്‍ത്ത ഇന്‍സ്വിങ്ങറുകള്‍. സിറാജ് തന്റെ ലെങ്തില്‍ എത്രത്തോളം സ്ഥിരത പുലര്‍ത്തുന്നുവെന്നതിന്റെ തെളിവാണ് എല്‍ബിഡബ്ല്യുകള്‍. ലൈനില്‍ നേരിയ പിഴവുകള്‍ സിറാജിന് സംഭവിച്ചിരുന്നെങ്കിലും ലെങ്തില്‍ വിട്ടുവീഴ്ചകളുണ്ടായിരുന്നില്ല.
ഇംഗ്ലണ്ട് പര്യടനമെടുത്താല്‍, സിറാജിനെ വാഴ്ത്തുന്നവരെല്ലാം ഉറക്കെപ്പറയുന്ന ഒരു കാര്യമുണ്ട്. അത് സിറാജിന്റെ സാങ്കേതിക മികവ് മാത്രമല്ല. മറിച്ച്, സിറാജ് എന്ന താരത്തിന്റെ സാന്നിധ്യം എത്രത്തോളം പ്രചോദനം നല്‍കുന്നതാണ് എന്നതാണ്. ഹൃദയംകൊണ്ട് പന്തെറിയുന്ന താരമാണ് സിറാജ്, സിറാജിന്റെ സാന്നിധ്യം ഏതൊരു ക്യാപ്റ്റനും അനുഗ്രമാണെന്നാണ് കമന്ററി ബോക്‌സില്‍ അണിനിരന്ന ഇതിഹാസങ്ങള്‍ പറഞ്ഞത്. അത് ശരിവെക്കുന്നതാണ് കണക്കുകളും.
ഇന്ത്യന്‍ പേസറെ വാഴ്ത്തി ഇംഗ്ലണ്ട് സീനിയര്‍ താരവും മുന്‍ നായകനുമായ ജോ റൂട്ട് പറഞ്ഞ വാക്കുകള്‍ തന്നെ സിറാജിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സിറാജ് ഒരു യോദ്ധാവാണെന്നാണ് റൂട്ട് പറയുന്നത്. ''ഏത് ടീമും ആഗ്രഹിക്കുന്ന താരമാണ് സിറാജ്. അദ്ദേഹം ഒരു യഥാര്‍ത്ഥ പോരാളിയാണ്. ഇന്ത്യന്‍ ടീമിന് വേണ്ടി സിറാജ് മുഴുവന്‍ നല്‍കുന്നു. ഞങ്ങളുടെ ടീമില്‍ എപ്പോഴും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന താരമാണ് സിറാജ്. അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള സമീപനം അഭിനന്ദനമര്‍ഹിക്കുന്നു. അത്രത്തോളം കഴിവ് സിറാജിനുണ്ട്. സിറാജിനെതിരെ കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. തുടക്കക്കാരായ ഏതൊരു യുവ കളിക്കാര്‍ക്കും ഒരു മികച്ച മാതൃകയാണ് അദ്ദേഹം. എപ്പോഴും മുഖത്ത് പുഞ്ചിരിയുണ്ടാകും.'' റൂട്ട് തുറന്നുപറഞ്ഞു.
അഞ്ചാം ടെസ്റ്റില്‍ മികച്ച ബോളിംഗ് പ്രകടനമാണ് സിറാജ് നടത്തിയത്. ഒന്നാം ഇന്നിങ്സില്‍ നാല് വിക്കറ്റുകള്‍ നേടിയാണ് സിറാജ് തിളങ്ങിയത്. ക്യാപ്റ്റന്‍ ഒലി പോപ്പ്. ജോ റൂട്ട്, ജേക്കബ് ബേതല്‍, ഹാരി ബ്രുക് എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ സാക് ക്രോളി, ഓലി പോപ്പ്, ജാമി സ്മിത്ത്, ജാമി ഓവര്‍ടന്‍, ഗസ് അറ്റിക്‌സന്‍, ജോഷ് ടങ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി. ഇതോടെ തന്റെ കരിയറില്‍ 200 അന്താരാഷ്ട്ര വിക്കറ്റുകള്‍ സ്വന്തമാക്കി മുന്നേറാനും സിറാജിന് സാധിച്ചു.
ഒന്നാം ഇന്നിംഗ്‌സില്‍ ജേക്കബ് ബെഥല്‍ എന്ന യുവതാരത്തിന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് മുഹമ്മദ് സിറാജിന്റെ വ്യക്തിഗത മികവ് തെളിവാണ്. മൂന്ന് വോബിള്‍ സീം പന്തുകളെറിഞ്ഞു, ശേഷം ഒരു ടൊ ക്രഷിങ് യോര്‍ക്കര്‍. 'അതെന്തൊരു പദ്ധതിയായിരുന്നു - What a plan it was' എന്നാണ് സിറാജ് പോലും ആ പന്തിനെക്കുറിച്ച് പറഞ്ഞത്, അഞ്ചാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ച ശേഷവും ആ ആശ്ചര്യം സിറാജില്‍ നിന്ന് വിട്ട് മാറിയിരുന്നില്ല. അത് ദിനേശ് കാര്‍ത്തിക്കുമായുള്ള അഭിമുഖത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരായ പത്ത് ഇന്നിങ്‌സുകളിലായ് 1269 പന്തുകളാണ് സിറാജ് എറിഞ്ഞത്. 211.3 ഓവര്‍. മറ്റൊരു ബൗളറും ഇത്രയും ഓവറുകള്‍ പരമ്പരയില്‍ എറിഞ്ഞിട്ടില്ല എന്നത് സിറാജിന്റെ ജോലിഭാരം എത്രത്തോളമാണെന്ന് എടുത്തുകാണിക്കുന്നു. 23 വിക്കറ്റുകള്‍ നേടി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത്. 181 ഓവറുകളെറിഞ്ഞ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്ക്‌സാണ് തൊട്ടുപിന്നിലുള്ളത്.
നാലാം ദിനത്തിലെ ആദ്യ മണിക്കൂറില്‍ 37 പന്തുകളാണ് സിറാജ് എറിഞ്ഞത്. 13 ഫാള്‍സ് ഷോട്ടുകള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നിന്ന് സൃഷ്ടിക്കാന്‍ സിറാജിന് സാധിച്ചിരുന്നു. ഇതിനെല്ലാം പുറമെ എഡ്ജുകള്‍. 26 റണ്‍സാണ് ഈ സമയത്ത് സിറാജ് വഴങ്ങിയത്. ഇതില്‍ 13 റണ്‍സും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നേടിയത് എഡ്ജില്‍ നിന്നായിരുന്നു. ആദ്യ മണിക്കൂറില്‍ സിറാജിന് വിക്കറ്റ് ലഭിച്ചില്ല എന്നത് മാത്രമായിരുന്നു ഒരു പോരായ്മ. എന്നാല്‍, വോബിള്‍ സീമിലൂടെ ഒലി പോപ്പിനെ വൈകാതെ മടക്കി ആ ക്ഷീണം തീര്‍ക്കാനും വലം കയ്യന്‍ പേസര്‍ക്ക് കഴിഞ്ഞു.
നാലാം ദിനം അവസാന സെഷനിലേക്ക് മത്സരം കടന്നപ്പോള്‍ പോലും സിറാജിന്റെ കാലുകളില്‍ തളര്‍ച്ച കാണുന്നുണ്ടായിരുന്നില്ല. ഇന്നിന്റെ ഇതിഹാസമായ ജോ റൂട്ടിനേയും ഭാവിതാരമെന്ന് വിശേഷിപ്പിക്കുന്ന ഹാരി ബ്രൂക്കിനേയും മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍.
അവസാന സെഷനില്‍ തുടര്‍ച്ചയായി എട്ട് ഓവറുകളാണ് സിറാജ് ഒരു സ്‌പെല്ലില്‍ എറിഞ്ഞത്. ഒരു പേസറെ സംബന്ധിച്ച് എട്ട് ഓവര്‍ സ്‌പെല്ലെന്നത് അല്‍പ്പം കഠിനമായ ഒന്നുതന്നെയാണ്. 66-ാം ഓവറില്‍ റൂട്ട് തുടര്‍ച്ചയായി രണ്ട് തവണ സിറാജിനെ ബൗണ്ടറി പായിക്കുന്നു. പിന്നീട് സിറാജ് 31 പന്തുകളാണ് എറിഞ്ഞത്. വഴങ്ങിയത് കേവലം നാല് റണ്‍സ് മാത്രമായിരുന്നു. റൂട്ടും ബെഥലും ജേമി സ്മിത്തും ഓവര്‍ട്ടണുമെല്ലാം ഏത് നിമിഷവും പവലിയനിലേക്ക് മടങ്ങുമെന്ന് തോന്നിച്ചിരുന്നു. സിറാജ് ഉയര്‍ത്തിയ സമ്മര്‍ദത്തില്‍ നിന്നായിരുന്നു ബെഥലിന്റേയും റൂട്ടിന്റേയും വിക്കറ്റുകള്‍ പ്രസിദ്ധ് നേടിയതും.
ഇംഗ്ലണ്ടില്‍ മാത്രമല്ല സിറാജിന്റെ ഹൃദയം നല്‍കിയുള്ള പന്തേറുണ്ടായത്. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലും അത് കണ്ടിരുന്നു. 157.1 ഓവറുകളാണ് സിറാജ് ഓസീസ് മണ്ണിലെറിഞ്ഞത്. ബുമ്ര 151 ഓവറുകളും. സിറാജിന്റെ ഒരു ഓഫ് കളര്‍ സീരീസായാണ് ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി കണക്കാക്കപ്പെട്ടതെങ്കിലും 20 വിക്കറ്റുകള്‍ താരം നേടിയിരുന്നു.
ജോ റൂട്ട് സിറാജിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് ഓര്‍മിക്കാം. സിറാജ് ഒരു പോരാളിയാണ്, ഒരു യഥാര്‍ത്ഥ പോരാളി. നിങ്ങളുടെ ടീമില്‍ എപ്പോഴും വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരന്‍. അയാള്‍ ഇന്ത്യക്കായി എല്ലാം നല്‍കുന്നു. അദ്ദേഹം മത്സരത്തിനെ സമീപിക്കുന്ന രീതിക്ക് എല്ലാ അംഗീകാരങ്ങളും അര്‍ഹിക്കുന്നു. സിറാജ് ടീമിനായി എത്രത്തോളം സമര്‍പ്പിക്കുന്നുണ്ടെന്ന് ഓവറുകളുടെ എണ്ണം മാത്രമല്ല, ലോര്‍ഡ്‌സില്‍ തലകുനിച്ച് ഇരുന്ന നിമിഷങ്ങള്‍ക്കൂടി ഉദാഹരിക്കാം. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ നിരാശ മറച്ചുവയ്ക്കാതിരുന്ന സിറാജ് ഇംഗ്ലണ്ടിലെ മണ്ണില്‍ ഇന്ത്യന്‍ ജയത്തിന് കുതിപ്പായി, എഞ്ചിനായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നുറപ്പിക്കാം..... ജസ്പ്രീത് ബുമ്ര ഇനി ടെസ്റ്റ് മത്സരത്തില്‍ നിന്നും വിരമിച്ചാലും ഇന്ത്യയെ നയിക്കാന്‍ സിറാജ് ഉണ്ടെന്ന്.... തണലില്‍ അല്ല മുന്നണി പോരാളിയായി.